ന്യൂദല്‍ഹി: മുന്‍ സോളിസിറ്റര്‍ ജനറല്‍മാരായ ഗോപാല്‍ സുബ്രമണ്യം ആര് എഫ് നരിമാന് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റീസ് ആര് എം ലോധ അദ്ധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കും. യുപിഎ സര്‍ക്കാര്‍ അധികാരം ഒഴിയാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ വിഷയത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
നാരിമാന്‍(58), സുബ്രമണ്യം(56) എന്നിവരെ നിയമിക്കാനുള്ള ബാക്കിയുള്ള ഔദ്യോഗിക കാര്യങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ജസ്റ്റീസ് സന്തോഷ് ഹെഗ്ഡെയാണ് സുപ്രീം കോടതിയിലേക്ക് നേരിട്ട് നിയമിതനായ അവസാന അഭിഭാഷകന്. 1999ല്‍ സുപ്രീംകോടതി ജഡ്ജായ അദ്ദേഹം 2005 ജൂണ്‍ 14ന് വിരമിച്ചു. സുപ്രീം കോടതി ജസ്റ്റീസ് പദവിയില്‍ നിന്ന് വിരമിക്കാനുള്ള പ്രായം 65 ആണ്. നരിമാനെയും സുബ്രമണ്യത്തേയും കൂടാതെ കൊല്‍ക്കത്ത, ഒറീസ ഹൈക്കേടതി ചീഫ് ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരെയും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
1980ല്‍ അഭിഭാഷക ജോലിയിലേക്ക് പ്രവേശിച്ച ഗോപാല്‍ സുബ്രമണ്യം സുപ്രീംകോടതിയിലും ദല്‍ഹി ഹൈക്കോടതിയിലുമായിട്ടാണ് പിന്നീട് പ്രവര്‍ത്തിച്ചത്. കസബ് കുറ്റവാളിയായ മുംബൈ ഭീകരാക്രമണ കേസില്‍ സിബിഐയുടെ കൗണ്‍സലായിരുന്നു സുബ്രമണ്യം. മുംബൈയില്‍ നടന്ന സ്ഫോടന പരമ്പരയിലും അദ്ദേഹം സിബിഐയെ പ്രതിനിധീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ നടന്ന ഭീകരാക്രമണത്തില്‍ ആദ്ദേഹം പ്രോസിക്യൂഷന് കൗണ്‍സലായിരുന്നു.
2005-2009 വരെ സോളിസിറ്റര്‍ ജനറലായും 2010-11 വരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ അമിക്കസ് ക്യൂറിയാണ് പ്രവര്‍ത്തിച്ചു വരികയാണ് സുബ്രഹ്മണ്യം. 2ജി സ്പെക്ട്രം ലൈസന്‍സിന് അനുമതി നല്‍കിയിരുന്നില്ലെന്ന അഴിമതി വിരുദ്ധ നിലപാടും ഇദ്ദേഹത്തിന് സ്വന്തമാണ്. ബിഹാര്‍ നിയമസഭ പിരിച്ചുവിടല്‍, ബോഫേഴ്സ് അക്കൗണ്ട് മരവിപ്പിക്കല്‍, ഒ.ബി.സി ക്വോട്ട, സേതുസമുദ്രം, എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണം, തുടങ്ങിയ വിഷയങ്ങളിലെ കേസുകളിലും ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പങ്ക് വലുതാണ്. പെട്രോള്‍ പമ്പ് അലോട്ട്മെന്റ് കേസ്, ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസ് തുടങ്ങിയ കേസുകളിലും അമിക്കസ് ക്യൂറി ആയിരുന്നു. 1993ല്‍ മുതിര്‍ന്ന അഭിഭാഷകന് എന്ന പദവി നല്കി സുപ്രീംകോടതി ആദരിച്ചു.
മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ധനുമായ ഫാലി എസ്.നരിമാന്റെ മകനാണ് രോഹിന്‍ടണ്‍ ഫാലി നരിമാന്. ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് രണ്ടാം റാങ്കോടെ എല്‍.എല്‍.ബി സ്വന്തമാക്കിയ നരിമാന് 1993 ഡിസംബറില്‍ തന്റെ മുപ്പത്തിയേഴാം വയസില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: