പൊന്‍കുന്നം: സിപിഎം ഗുണ്ടാ സംഘം ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി കൂരാലിയിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ കൊല്ലംപറമ്പില്‍ ജയപ്രകാശ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ്കുമാര്‍ ജി. എന്നിവരെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ഷാജിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്.
മാടത്താനില്താഴെ ഷാജഹാന് റാവുത്തരുടെ മകന് എല്‍ഡിഎഫ് പ്രവര്‍ത്തകനായ ബിപിന്‍ ഷാ റാവൂത്തര്‍, പനമറ്റം പരേതനായ കുഞ്ഞുവര്‍ക്കിയുടെ മകന് ചോയ്സി, പറപ്പിളാത്ത് ഹരിലാല്‍ മകന് ഹരികൃഷ്ണന്, തോട്ടത്തില്‍ സതിശന്റെ മകന് വിഷ്ണു, അക്കരകരോട്ട് അജികുമാറിന്റെ മകന് അജിലേഷ്, ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രന് തുടങ്ങി നൂറോളം സിപിഎം പ്രവര്‍ത്തകരും ഷാജിക്കൊപ്പമുണ്ടായിരുന്നു. ഒരു മാസം മുമ്പ് പനമറ്റം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തിന്റെ ഭാഗമാണ് ഈ അക്രമമെന്ന് കരുതുന്നു. ഉത്സവം അലങ്കോലപ്പെടുത്താന്‍ ഇതേ സംഘം ശ്രമിച്ചിരുന്നതായി ആക്ഷേപമുണ്ട്. ഈ മേഖലയില്‍ സംഘപരിവാറിന്റെ നിരവധി കൊടിമരങ്ങള്‍ നശിപ്പിച്ചിരുന്നു. പൊലിസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയത് ജാമ്യത്തില്‍ വിട്ടയച്ചു.
പനമറ്റം മേഖലയില്‍ സംഘടന പ്രവര്‍ത്തനം അനുവദിക്കുല്ലെന്നും ഇവര്‍ പരസ്യമായി വെല്ലുവിളിച്ചതായും ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. ക്ഷേത്രോത്സവം അലങ്കോലപ്പെടുത്തി നാട്ടില്‍ സാമുദായിക സൗഹൃദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘത്തിന്റെ പേരില്‍ കേസെടുക്കണമെന്നും ബിപിന്ഷാ റാവുത്തറുടെ തീവ്രവാദബന്ധത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ജില്ലാ വൈസ് പ്രസിഡന്റ് റ്റി.ആര്. നരേന്ദ്രന് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രതിഷേധ പ്രകടനവും യോഗവും കൂരാലിയില്‍ നടന്നു. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍, ന്യൂനപക്ഷ മോര്‍ച്ച വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.എസ്. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എലിക്കുളം പഞ്ചായത്തില്‍ ഓട്ടോറിക്ഷകള്‍ പണിമുടക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: