കോഴിക്കോട്: ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് ആഭ്യന്തര മന്ത്രി അവകാശവാദമുന്നയിക്കുമ്പോഴും വമ്പന്‍ സ്രാവുകളെ തൊടാന്‍ പോലീസിന് മടി. ആഭ്യന്തരമന്ത്രിക്ക് പരാതി നല്കിയിട്ടുപോലും നടപടിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ നിലവിലുളള കേസുകളിലെ പ്രതികളെ പ്പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിക്കുകയാണ്. ബ്ലേഡ് മാഫിയക്കാര്ക്കെതിരെ പോലീസ് കേസ് എടുക്കില്ലെന്ന് അറിയാവുന്ന പരാതിക്കാര്‍ നേരിട്ട് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്ത സംഭവങ്ങളും നിരവധി. മലബാറിലെ ബ്ലേഡ് മാഫിയയുടെ പ്രധാന കേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന ബാലുശ്ശേരി, പാലക്കാട് എന്നിവിടങ്ങളില്‍ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരുടെ തണലിലാണ് ബ്ലേഡ് രാജാക്കന്മാര് വാഴുന്നത്.
സുപ്രീം കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടബ്ലേഡ് രാജാക്കന്മാര് പോലും പോലീസിന് കയ്യെത്താദൂരത്തുണ്ടായിട്ടും അറസ്റ്റ് ചെയ്യാന്നാവുന്നില്ല. താമരശ്ശേരി ഡിവൈഎസ്പി ജെയ്സണ്‍ കെ. അബ്രഹാം കോഴിക്കോട് റൂറല്‍ പോലീസ് സൂപ്രണ്ടിന് നല്കിയ റിപ്പോര്‍ട്ടില്‍ കുപ്രസിദ്ധനെന്നും ഷൈലോക്കെന്നും വമ്പന്‍ സ്രാവെന്നും വിശേഷിപ്പിച്ച ബാലുശ്ശേരി പാലക്കുളം പി.എം ചാക്കോവിനെ ഉന്നത രാഷ്ട്രീയ സ്വാധീനത്താല്‍ അറസ്റ്റു ചെയ്യാന്‍ പോലീസ് മടിക്കുന്നത് ഇതിനുദാഹരണമാണ്. നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റു ചെയ്യാന്‍ മുതിര്‍ന്ന ബാലുശ്ശേരി എസ്ഐ ഷംസീര്‍ കുമാറിനെ സ്ഥലം മാറ്റിക്കൊണ്ടാണ് ബ്ലേഡ് മാഫിയകള്‍ തങ്ങളുടെ സ്വാധീനം പ്രകടമാക്കിയത്.
താമരശ്ശേരി ഉണ്ണികുളം സ്വദേശി ആനപ്പാറ അബ്ദുള്‍ മജീദ് ആഭ്യന്തരമന്ത്രിക്ക് നല്കിയ പരാതി പ്രകാരം ചാക്കോളാസ് എന്ന പിഎം ചിക്കോയ്ക്കെതിരെ ഡിവൈഎസ്പി ജെയ്സണ്‍ കെ എബ്രഹാം നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടികളില്ലാതായപ്പോഴാണ് അബ്ദുള്‍ മജീദ് ആഭ്യന്തരമന്ത്രിക്ക് നിവേധനം നല്‍കിയത്. കേസന്വേഷണത്തിനിടയില്‍ 168 രേഖകള്‍ പിടിച്ചെടുക്കുകയും 60 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. നൂറുകണക്കിന് രേഖകള്‍ ഇനിയും പിടിച്ചെടുക്കാനുണ്ടെന്നും ഡിവൈഎസ്പി റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. പണം പലിശക്ക് വാങ്ങുമ്പോള്‍ ബ്ലാങ്ക് ചെക്ക് ലീഫുകള്‍, മുദ്രപത്രം എന്നിവ കൂടാതെ മൂന്നിരട്ടിവിലയുള്ള ഭൂമിയും ഇയാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണ് നിബന്ധന. പലിശ അടക്കുന്നത് മുടങ്ങിയാല്‍ ഭൂമി മറിച്ചുവില്‍ക്കുകയോ ബിനാമികളുടെ പേരിലേക്ക് മാറ്റുകയോ ചെയ്യുക എന്നതാണ് ഇയാള്‍ സ്വീകരിക്കുന്ന തന്ത്രം. അബ്ദുള്‍ മജീദ് ചാക്കോവില്‍ നിന്നും 60% വാര്‍ഷിക പലിശക്ക് 2 ലക്ഷം രൂപയാണ് കടം വാങ്ങിയിരുന്നത്. 33 സെന്റ് ഭൂമിയാണ് ഇതിന്റെ സെക്യൂരിറ്റിയായി റജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. എന്നാല്‍ കടം തിരിച്ചടക്കാന്‍ ചെന്നപ്പോള്‍ ഭൂമിതിരിച്ചു റജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കാതെ ചാക്കോ വഞ്ചിക്കുകയാണ് ചെയ്തതെന്നായിരുന്നു അബ്ദുള്‍ മജീദ് പരാതി നല്‍കിയത്.
ബാലുശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, പേരാമ്പ്ര, നടുവണ്ണൂര്‍, വെസ്തില്‍, മീഞ്ചന്ത, കോഴിക്കോട്, ചേളന്നൂര്‍ തുടങ്ങിയ സബ്ബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 450 ലധികം ഭൂമി ഇടപാടുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഡിവൈഎസ്പി യുടെ അന്വേഷിച്ച് റിപ്പോര്‍ട്ട് ഉണ്ടായിട്ടും. ആഭ്യന്തര മന്ത്രിക്ക് തന്നെ നിവേദനം നല്‍കിയിട്ടും ബ്ലേഡ് മാഫിയകളെ തൊടാന്‍ ഓപ്പറേഷന് കഴിയുന്നില്ല. വളരെ വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നതിനാലും പ്രാദേശിക പോലീസിന് കേസന്വേഷണം നടത്താന്‍ കഴിയാത്തതിനാലും സിബിസിഐഡി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസിന്റെ തുടരന്വേഷണം കൈമാറണമെന്ന് ഡിവൈഎസ്പി ശുപാര്‍ശ ചെയ്തിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല.
ബ്ലേഡ് മാഫിയകള്‍ക്കെതിരെ നടപടി തുടരുമ്പോഴും ഇത്തരം വമ്പന്‍ സ്രാവുകള്‍ നിര്ബോധം ബ്ലേഡിടപാടുകള് തുടരുകയാണ്. ഉന്നതങ്ങളില്‍ സ്വാധീനമുപയോഗിച്ചാണ് ഇവര്‍ നടപടികളില്‍ നിന്നും രക്ഷപ്പെടുന്നത്. ചാക്കോ മുന്‍കൂര്‍ ജാമ്യം നേടുന്നതിനായി സുപ്രീം കോടതിയില്‍ അണിനിരത്തിയത് പ്രമുഖ അഭിഭാഷകരെയാണ്. അഡ്വ ആര്.ബസന്ത്, അഡ്വ. അര്‍ജുന്‍സിംഗ് ദാടി, അഡ്വ. ഹര്‍ദേശ് സിംഗ് എന്നിവരാണ് ഇയാള്‍ക്ക് വേണ്ടി ഹാജരായത്. ഹൈക്കോടതിയില്‍ ഡിവിഷന് ബഞ്ചില്‍ പൊതുതാത്പര്യ ഹര്‍ജി നല്കി നീതി നടപ്പാകുമെന്ന വിശ്വാസത്തില്‍ കഴിയുകയാണ് അബ്ദുള്‍ മജീദ്. നാട്ടിലെനാടും ബ്ലേഡ് മാഫിയകള്‍ക്കെതിരെ നടപടി എടുക്കുമ്പോഴും വമ്പന്‍ സ്രാവുകള്‍ക്കെതിരെ പോലീസ് നടപടി എടുക്കാന്‍ മടിക്കുകയാണ്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: