കൊച്ചി: ഭക്തിനിര്‍ഭരമായ മനസ്സോടെ ആയിരങ്ങള്‍ പാവക്കുളത്തമ്മയ്ക്ക് പൊങ്കാല സമര്‍പ്പിച്ചു. കലൂര്‍ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ പന്ത്രണ്ടാമത് മേട പൗര്‍ണമി പൊങ്കാലയുടെ സമാപനം കുറിച്ചുകൊണ്ടുള്ള ചടങ്ങുകളാണ് ഇന്നലെ നടന്നത്. രാവിലെ അഞ്ച് മണിക്ക് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 9 ന് ക്ഷേത്ര സന്നിധിയില്‍ തലപ്പൊങ്കാല സമര്‍പ്പണം നടന്നു. തന്ത്രി പുലിയന്നൂര്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് തലപൊങ്കാല പൂജ നടത്തി. ദശപുഷ്പം ചൂടിയ ഓട്ടുരുളിയില്‍ ദ്രവ്യങ്ങള്‍ സമര്‍പ്പിച്ച ശേഷം മേല്‍ശാന്തി ഏഴിക്കോട് കൃഷ്്ണദാസ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മൂര്‍ക്കന്നൂര്‍ മോഹന്‍ നമ്പൂതിരിയുടെ ഭാര്യ സിന്ധുമോഹന്‍ ആദ്യ പൊങ്കാല സമര്‍പ്പിച്ചു.
തുടര്‍ന്ന് കൃഷ്ണദാസ് നമ്പൂതിരിയുടെ കാര്മികത്വച്ചില് പൊങ്കാല അടുപ്പില്‍ നിന്ന് 18 നിലവിളക്കുകളിലേക്ക് ദീപം പകര്‍ന്നു. 10 ഓളം പൂജാരിമാര്‍ ഭക്തര്‍ തയ്യാറാക്കിയ നിവേദ്യത്തില്‍ തീര്‍ത്ഥം തളിച്ചു. സര്‍വാഭരണ വിഭൂഷിതയായ ദേവിയെ ദര്‍ശിക്കാന്‍ ഉച്ചയ്ക്ക് 12 മണിവരെ ഭക്തരുടെ നീണ്ട നിര കാണാമായിരുന്നു.
ഉച്ചയ്ക്ക് 12 ന് മഹാപ്രസാദഊട്ട് നടന്നു. പ്രത്യേകം തയ്യാറാക്കിയ കഞ്ഞിയും പുഴുക്കുമാണ് ഭക്തര്‍ക്കായി തയ്യാറാക്കിയിരുന്നത്. ചേമ്പ്, കാച്ചില്, കപ്പ, ചേന, മധുരക്കിഴങ്ങ് എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് പുഴുക്ക് തയ്യാറാക്കുന്നത്. ഉദ്ദിഷടകാര്യ സിദ്ധിക്കും കുടുംബസൗഖ്യത്തിനുമായി വൃതനിഷ്ഠയോടുകൂടി ഭക്തര്‍ അര്‍പ്പിക്കുന്ന പൊങ്കാല ഇവിടുത്തെ ഏറ്റവും സവിശേഷ വഴിപാടാണ്. ആയിരക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും ഇവിടെയെത്തി പൊങ്കാല സമര്‍പ്പിക്കുന്നത്.
ക്ഷേത്രത്തില്‍ നിന്നുള്ള വഴികളിലും ഇടറോഡുകളിലുമായിട്ടാണ് ഭക്തര്‍ പൊങ്കാല അടുപ്പുകള്‍ ഒരുക്കിയിരുന്നത്. പൊങ്കാല ഉത്സവത്തോട് അനുബന്ധച്ച് പ്രത്യേതം സൗകര്യങ്ങള്‍ ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നതായി ജനറല്‍ കണ്‍വീനര്‍ കെ.പി. മാധവന്‍കുട്ടിയും ക്ഷേത്രസമിതി പ്രസിഡന്റ് കെ.എസ്. പണിക്കരും പറഞ്ഞു.
പൊങ്കാലയ്ക്ക് വേണ്ട കലം, കൊതുമ്പ്, അരി, ശര്‍ക്കര എന്നിവ അടങ്ങിയ കിറ്റ് ഭക്തര്‍ക്കായി തയ്യാറാക്കിയിരുന്നു. ഭക്തര്‍ക്കായി ദാഹജലം, സംഭാരം എന്നിവയും ഒരുക്കിയിരുന്നു. നിവേദ്യത്തിനുള്ള കലങ്ങള്‍ നാഗര്‍കോവില്‍ നിന്നും കത്തിക്കാനുള്ള കൊതുമ്പ് ഉദുമല്‍ പേട്ടയില്‍ നിന്നുമാണ് കൊണ്ടുവന്നത്.
ചടങ്ങുകള്‍ക്ക് ജോയിന്റ് കണ്‍വീനര്‍ എന്‍. സുധാകരന്, സുരേഷ്.ജെ, അഡ്വ. വി. ഷൈലജ, സി. രാമകൃഷ്ണന്, ശ്രീകുമാര്‍, സുരേന്ദ്രന്, പി.എന്‍. ബാലകൃഷ്ണകമ്മത്ത്്, ടി. ബാലചന്ദ്രന്, പ്രദീപ്, രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: