കൊല്ലം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമുമ്പേ ഇടതുമുന്നണിക്ക് ചവറയില്‍ ആദ്യ തിരിച്ചടി. ആര്‍എസ്പിയുടെ പിന്‍ബലത്തില്‍ ഭരണം നടത്തിയിരുന്ന ചവറഗ്രാമപഞ്ചായത്ത് മുന്നണിക്ക് നഷ്ടമായി. ആര്‍എസ്പിയുടെ മുന്നണിമാറ്റത്തെത്തുടര്ന്ന് കൊല്ലം കോര്‍പ്പറേഷനടക്കം ജില്ലയിലെ ഏഴോളം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഭരണമാറ്റത്തിനാണ് കളമൊരുങ്ങുന്നത്. കോര്പ്പറേഷന് നിലവില്‍ വന്നകാലം മുതല്‍ ഇടതുമുന്നണിയുടെ കുത്തകയായിരുന്ന കൊല്ലം കൈവിടുന്നതോടെ സംസ്ഥാനത്ത് ഇടതുമുന്നണിക്കേല്ക്കുന്ന കനത്ത തിരിച്ചടിയാകും.
ചവറയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ സംയുക്ത ആര്‍എസ്പി പിന്താങ്ങിയതോടെ ഭരണമാറ്റം ഉണ്ടാവുകയായിരുന്നു. ആര്‍എസ്പിക്ക് ഇവിടെ അഞ്ച് അംഗങ്ങളാണുള്ളത്. അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് 16ഉം എതിര്‍ത്ത് ഏഴും വോട്ടാണ് ലഭിച്ചത്.
കൊല്ലം ജില്ലാപഞ്ചായത്തില്‍ ചവറ ഡിവിഷനെ പ്രതിനിധീകരിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. സി.പി. സുധീഷ്കുമാറും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് എല്‍ഡിഎഫ് വിടും. ആര്‍വൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുധീഷ്കുമാര്‍. ചവറയ്ക്ക് പുറമേ തെക്കുംഭാഗം പഞ്ചായത്തുകളിലും കുളക്കടയിലും എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുമെന്നാണ് സൂചന.
ആര്‍എസ്പിയുടെ മുന്നണിമാറ്റത്തോടെ ഭൂരിപക്ഷം നഷ്ടമായ പറവൂര്‍ നഗരസഭയിലും യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങി. 32 അംഗ നഗരസഭയില്‍ യുഡിഎഫ്- 16,എല്‍ഡിഎഫ്-15, ബിജെപി-1 എന്നാണ് കക്ഷിനില. കുളക്കട ഗ്രാമപഞ്ചായത്തിലും ഇടതിന് ഭരണം നഷ്ടമാകും. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വെട്ടിക്കവല ബ്ലോക്ക് സെക്രട്ടറി മുമ്പാകെയാണ് യുഡിഎഫിലെ ഒമ്പത് അംഗങ്ങളും ആര്‍എസ്പിയുടെ ഏക അംഗവും ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. 19 അംഗ കമ്മിറ്റിയില്‍ ആര്‍എസ്പിയുടെ ഏക അംഗത്തിന്റെ നിലപാട് നിര്‍ണായകമാണ്.
കൊല്ലം കോര്‍പ്പറേഷനില്‍ അടുത്ത കൗണ്‍സില്‍ യോഗം മുതല്‍ ആര്‍എസ്പിയുടെ ഏഴ് അംഗങ്ങളും യുഡിഎഫിനൊപ്പം ഒറ്റ ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചതോടെ സിപിഎം ഭരണം പ്രതിസന്ധിയിലാകും. ആര്‍എസ്പി അംഗങ്ങള്‍ കൂടി എത്തുന്നതോടെ യുഡിഎഫിന്റെ അംഗബലം 27 ആയി ഉയരും. ആര്‍എസ്പി വിഭാഗം യുഡിഎഫ് പക്ഷത്ത് ഇരിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോര്‍ജ് ഡി. കാട്ടില്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടി ലീഡര്‍ ആയി ആര്‍എസ്പിയിലെ എന്‍. നൗഷാദിനെ കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി- കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചിരുന്നു. അതേസമയം, ഇടതുമുന്നണി ധാരണയനുസരിച്ച് ആര്‍എസ്പിക്ക് ലഭിച്ച ഡെപ്യൂട്ടി മേയര്‍, വിദ്യാഭ്യാസ- കായിക സ്ഥിരം സമിതി ചെയര്മാന് സ്ഥാനങ്ങള്‍ രാജിവെക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായിട്ടില്ല.
കൊല്ലം കോര്‍പ്പറേഷനില്‍ 55 അംഗങ്ങളാണ്:-യുഡിഎഫ്-20,എല്‍ഡിഎഫ്-് 35. യുഡിഎഫില്‍ കോണ്‍ഗ്രസിന് 17ഉം മുസ്ലിംലീഗിന് ഒന്നും ആര്‍എസ്പി(ബി)ക്കും ജെഎസ്എസിനും ഓരോന്നുമാണ് സീറ്റ്. എല്‍ഡിഎഫില്‍ സിപിഎമ്മിന് 20ഉം സിപിഐക്ക് ഏഴും ആര്‍എസ്പിക്ക് ഏഴും പിഡിപിക്ക് ഒന്നും. ആര്‍എസ്പിയിലെ ഏഴ് പേര് ചേരുന്നതോടെ യുഡിഎഫ് അംഗബലം27 ആകും. എല്‍ഡിഎഫ് 28ആയി കുറയും. ഇടതുപക്ഷത്തുള്ള പിഡിപി അംഗത്തിന് കോര്‍പ്പറേഷനിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം വാഗ്ദാനം ചെയ്ത് ഭരണം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാനാണ് യുഡിഎഫില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കോര്‍പ്പറേഷനില്‍ കൂട്ടിക്കട ഡിവിഷനെ പ്രതിനിധീകരിക്കുന്ന എം. കമാലുദ്ദീനാണ് കൗണ്‍സിലിലെ പിഡിപി അംഗം. എന്നാല്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനം തരികയാണെങ്കില്‍ യുഡിഎഫ് പക്ഷത്തേക്ക് വരാമെന്ന നിലപാടിലാണ് കമാലുദ്ദീന്. ഇത് അംഗീകരിക്കാന്‍ യുഡിഎഫ് തയ്യാറായേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: