ചേനപ്പാടി: അടുക്കളയില്‍ നിന്നും തീ പടര്‍ന്ന് പിടിച്ച് വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. എരുമേലി വിഴിക്കിത്തോട് പരുന്തുംമലക്ക് സമീപം ഒറ്റപ്ലാക്കല്‍ ഡോ. ഏലിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള വീടാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. വീടിനുള്ളിലെ അടുക്കളയില്‍ ഒട്ടുപാല് ഉണക്കുന്നതിനായി കത്തിച്ച തീ പടരുകയായിരുന്നു. വീട്ടുടമസ്ഥ ഡോ. ഏലിക്കുട്ടി വര്‍ഷങ്ങളായി തിരുവനന്തപുരത്തെ കവടിയാറില്‍ സ്ഥിരതാമസമാണ്. വിഴിക്കിത്തോട്ടിലെ വീടും സ്ഥലവും റബര്‍ ടാപ്പിംഗ് തൊഴിലാളിലാളിയായ കുമാരനും നോട്ടക്കാരനായ ജോസുമായിരുന്നു നോക്കി നടത്തിയിരുന്നത്.
ഒട്ടുപാലില്‍ തീ പിടിച്ച് അടുക്കളയുടെ കതകിലും ജനല്‍ പാളികളിലും തീ പിടിക്കുന്നതിനിടെ പലകകൊണ്ടുമേഞ്ഞ മച്ചിലും തീപിടിക്കുകയായിരുന്നു. വീടിനുള്ളിലെ അതിശക്തമായ തീയില്‍ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ്സിലിണ്ടറിന് തീ പിടിച്ച് പൊട്ടിത്തെറിച്ചു. ഫാനുകള്‍, അലമാരികള്‍, കട്ടിലുകള്‍ മേശ എന്നിവ അടക്കം വീട്ടിലെ ഒട്ടു മിക്ക സാധനങ്ങളും കത്തി നശിച്ചു. ഒട്ടുപാല് ഉണക്കുന്നതിനായി തീ ഇട്ടശേഷം കുമാരന് പുറത്തുപോയതിനാല്‍ ആളപായമില്ല. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് തീ അണച്ചത്. കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ സുരേന്ദ്രന്, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: