ഗാന്ധിനഗര്‍: നവജാത ശിശുവിന്റെ മരണത്തെത്തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച മുത്തശിയില്‍നിന്ന് ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മൊഴിയെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 12-ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഷീല(49)യില്‍നിന്നാണ് മൊഴിയെടുത്തത്.
ഇവരുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഷീലയെ ചിറ്റാര്‍ പോലീസ് ചോദ്യം ചെയ്യും. ഇതിനുശേഷമേ കുഞ്ഞ് മരിച്ചത് എങ്ങനെയെന്നതിന് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. മുത്തശിക്കൊപ്പം കിടന്ന കുഞ്ഞ് അബദ്ധത്തില്‍ മരിച്ചതാകാമെന്നും മറ്റ് ദുരൂഹതകളില്ലെന്നുമാണ് ചിറ്റാര്‍ പോലീസിന്റെ പ്രാഥമിക നിഗമനം. നാഗമ്പടം പനയക്കഴുപ്പ് റെയില്വേപാലത്തിനു സമീപം ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഷീലയെ നാട്ടുകാരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍പ്പെട്ടെന്നു കരുതി ചികിത്സ നല്‍കുന്നതിനിടെയാണ് ആത്മഹത്യാശ്രമമായിരുന്നുവെന്ന് ഇവര്‍ പോലീസിനോടു പറഞ്ഞത്.
ബുധനാഴ്ച രാവിലെമുതല്‍ ഇവരെ കാണാതാവുകയായിരുന്നു. ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയിലായ ഷീല നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോട്ടയത്തുനിന്ന് ചിറ്റാര്‍ പോലീസിനെ വിവരം അറിയിച്ചതോടെ നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് കാരിക്കയം വനത്തില്‍ പ്ലാസ്റ്റിക് കവറിനുള്ളിലാക്കിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തനിക്കൊപ്പം കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞ് എങ്ങനെയോ അബദ്ധത്തില്‍ മരിക്കാനിടയായതില്‍ മനംനൊന്ത് കുഞ്ഞിനെ വനത്തില്‍ ഉപേക്ഷിച്ചശേഷം ഇവര്‍ കോട്ടയത്തെത്തി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.
ചിറ്റാര്‍ പാമ്പിനിത്തടത്തില് പ്രതാപന്റെയും ഷൈലയുടെയും 33 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഷീലയുടെ മകളാണ് ഷൈല. ചൊവ്വാഴ്ച രാത്രി ഷീലക്കൊപ്പമാണ് കുഞ്ഞിനെ കിടത്തിയത്. കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ മെഡിക്കല്‍കോളജില്‍ നടന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: