ന്യൂദല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ പ്രധാനമന്ത്രി മന്മോഹന്സിങ്ങിനു നല്കിയ അത്താഴവിരുന്നില്‍ പങ്കെടുക്കാതെ രാഹുല്‍ ‘മുങ്ങിയത്’ നാണക്കേടായി മാറി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭവം ഏറ്റെടുത്തതോടെ വ്യക്തമായ വിശദീകരണം നല്കാന് കഴിയാതെ കോണ്‍ഗ്രസ് നേതൃത്വം വിഷമവൃത്തത്തിലായി. രാഹുല്‍ ഏതു രാജ്യത്താണെന്ന് പറയാന്‍ പോലും കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ക്ക് സാധിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. രാഹുല്‍ ലണ്ടനിലേക്കാണ് പറന്നതെന്നും ഇന്നലെ രാത്രിയോടെ ദല്‍ഹിയില്‍ മടങ്ങിയെത്തിയെന്നും അറിയുന്നു.
പത്തുവര്‍ഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയെ പാര്‍ട്ടി നേതാവ് അപമാനിച്ചെന്ന ആക്ഷേപവുമായി പ്രതിപക്ഷ പാര്‍ട്ടികളെല്ലാം രംഗത്തെത്തി. സോണിയാഗാന്ധി മുന്‍ അദ്ധ്യക്ഷന്‍ സീതാറാംകേസരിയെ അപമാനിച്ചതിനു തുല്യമായ സംഭവമാണിത്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വോട്ടെണ്ണലിന്റെ തലേദിവസം എവിടേക്കാണ് കടന്നുകളഞ്ഞത്, ബിജെപിനേതാവ് തരുണ്‍ വിജയ് ചോദിച്ചു.
രാജകുമാര്‍ എന്ന മോദിയുടെ പരാമര്‍ശം രാഹുലിന് ചേര്‍ന്നതാണെന്ന് പ്രധാനമന്ത്രിയോട് കാണിച്ച അവഗണനയോടെ വ്യക്തമായെന്ന് ശിവസേന നേതാവ് സഞ്ജത് റാവത്ത് പറഞ്ഞു. പത്തുവര്‍ഷം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിക്കുവേണ്ടി മാറ്റിവയ്ക്കാന്‍ കുറച്ചു സമയങ്ങള്‍ പോലുമില്ലാത്ത രാഹുല്‍ എങ്ങനെ പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി സമയം മാറ്റിവയ്ക്കുമെന്നും റാവത്ത് ചോദിച്ചു.
ചുതമലകള്‍ ഏറ്റെടുക്കാന്‍ രാഹുല്‍ ഇനിയും പ്രാപ്തനല്ലെന്ന് തെളിയിക്കുന്നതാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്റെ പ്രവൃത്തിയെന്ന് എഎപി നേതാവ് അശുതോഷ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി കേവലം രണ്ടു ദിവസം മാത്രമാണ് രാഹുല്‍ ഇന്ത്യയില്‍ നിന്നും മാറിനിന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പറഞ്ഞു. വിദേശത്തേക്ക് പോകുംമുമ്പ് രാഹുല്‍ മന്‍മോഹന്‍സിങ്ങിനെ ഫോണില്‍ വിളിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്. എങ്കിലും ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ഗാന്ധിയുടെ പ്രവൃത്തിയില്‍ അതൃപ്തരാണ്. ചുമതല ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ കൊണ്ടുപോകുന്നതിനുള്ള പ്രാപ്തിയില്ലെന്ന് രാഹുല്‍ തന്റെ പവൃത്തികളിലൂടെ നിരന്തരം തെളിയിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: