ഹരിപ്പാട്: ഏതു സദസിലും ധൈര്യപൂര്‍വ്വം കടന്നുചെന്ന് ആശയ വിനിമയം നടത്താനുള്ള ആര്‍ജവവും സത്യസന്ധതയും ആധുനിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്നത് നാരദനില്‍ നിന്നാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന പ്രചാര്‍ പ്രമുഖ് എം. ഗണേശന്. വിശ്വസംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന നാരദ ജയന്തി മാധ്യമദിനാഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എത്ര ഉന്നതന് തെറ്റുകാണിച്ചാലും അത് തുറന്ന് പറയാനുള്ള ആര്‍ജവം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടാകണം. പലപ്പോഴും ദേവന്മാരെ സഹായിക്കുന്ന അതേ നാരദന് തന്നെയാണ് അവര്‍ തെറ്റ് ചെയ്തപ്പോള്‍ ധൈര്യപൂര്‍വം അവര്‍ക്കെതിരെ നിലപാട് എടുക്കുന്നത്. ഈ ഗുണം ജനാധിപത്യത്തിന്റെ അടിസ്ഥാന സ്തംഭമാണ്. അതുകൊണ്ട് കൂടിയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നാരദന് ഉത്തമ മാതൃകയായി തീരുന്നത്.
സാഹിത്യപോഷിണി പത്രാധിപര്‍ ചുനക്കര ജനാര്‍ദ്ദനന്‍നായര്‍ ഉദ്ഘാടനം ചെയ്തു. വസ്തുനിഷ്ടമായ വാര്‍ത്തകള്‍ക്ക് പകരം ഗോസിപ്പുകളാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളെന്ന് അദ്ദേഹം പറഞ്ഞു. അന്തിപ്പത്രങ്ങളുടെ നയമായിരുന്നു ഒരു കാലത്ത് ഗോസിപ്പു പ്രചാരണം. ഇന്ന് മുഖ്യധാരാമാധ്യമങ്ങള്‍ പോലും നീചമായ വഴിയേയാണ് നീങ്ങുന്നത്. സഭ്യത എന്ന ഗുണം ആശയ വിനിമയത്തിന് അത്യന്താപേക്ഷിതമാണെന്ന് നാരദനില്‍ നിന്ന് നമുക്ക് പഠിക്കാം. ആ നിലക്ക് ഇന്നത്തെ പത്ര പ്രവര്‍ത്തകര്‍ക്ക് നാരദന് നല്ല മാതൃകയായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പല്‍ സി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.
ആദ്യകാല മാധ്യമ പ്രവര്‍ത്തകരായ എം. കൃഷ്ണന്‍നായര്‍, ജി. ദാസപ്പന്പിള്ള, എന്‍. കുട്ടപ്പന്നായര് എന്നിവരേയും എസ്എല്‍എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അഞ്ജു ശിവദാസ്, എം. എസ്. സഞ്ജയന്, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ (1200) മീനാക്ഷി, കേശുഹരി, ശംഭുശക്തന് എന്നിവരേയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോണ്‍ തോമസ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ജെ. മഹാദേവന്, ഹരികുമാര്‍ ഇളയിടത്ത്, പി.എസ്. സുരേഷ്, ജെ. ശക്തിധരന്, മീനാക്ഷി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: