കൊച്ചി: മനുഷ്യാവകാശ പ്രവര്ത്തകന് രാജുപുഴങ്കരയുടെ മരണം കൊലപാതകമെന്ന് സംശയം. രാജുവിെന്റ മരണത്തിന് കാരണമായ വാഹനാപകടം ആസൂത്രിതമായിരുന്നുവെന്നാണ് സംശയം. ചൊവ്വാഴ്ച അര്‍ധരാത്രി മോനിപ്പള്ളിക്കടുത്ത് കാറപകടത്തിലാണ് രാജുപുഴങ്കരയും സുഹൃത്തും മരിച്ചത്.
രാജു സഞ്ചരിച്ചിരുന്ന കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല. കാറിനുള്ളില്‍ പിടിവലി നടന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് നിയന്ത്രണം നഷ്ടമായ രീതിയിലാണ് കാര്‍ ഓടിക്കൊണ്ടിരുന്നത്. അപകടത്തില്‍ പെട്ട കെഎസ്ആര്‍ടിസി ബസ് ഓടിച്ചിരുന്നത് താത്കാലിക ഡ്രൈവറാണെന്നും പറയുന്നു.
രാജുവിന് വധഭീഷണി ഉണ്ടെന്ന് പോലീസ് ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില പ്രമുഖ സിപിഎം നേതാക്കളാണ് രാജുവിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നത്. ഇതിന് മുമ്പ് മൂന്നുതവണ ഇയാളെ കൊല്ലാന്‍ ശ്രമം നടന്നിരുന്നു. തൃശൂരിലും തിരുവനന്തപുരത്തും വച്ച് ഗുണ്ടകളുടെ ആക്രമണത്തിനും ഇരയായിരുന്നു.
വധഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് മുന്നിലെത്തിയിരുന്നതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഇക്കാര്യം രാജുവിനോട് സംസാരിച്ചിരുന്നതായും വിവരമുണ്ട്. രണ്ട് പ്രമുഖ സിപിഎം നേതാക്കള്‍ക്കെതിരെ രാജു നിരന്തരം നിയമനടപടി സ്വീകരിച്ചിരുന്നു. കിളിരൂര്‍- കവിയൂര്‍ കേസുകളിലും ലാവ്ലിന് കേസിലും രാജു പുഴങ്കര ഈ നേതാക്കള്‍ക്കെതിരെ വിവിധ കോടതികളെ സമീപിച്ചിരുന്നു. കവിയൂര്‍ കേസില്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെയും മകന് ബിനീഷ് കോടിയേരിയുടെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് രാജുവായിരുന്നു. സിബിഐ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലും രാജു പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസുകാര്‍ മഫ്ടിയില് പലവട്ടം രാജുവിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. കവിയൂര്‍ കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ലാവ്ലിന് കേസില്‍ രാജുവിന്റെ ഹര്‍ജികള്‍ കോടതി പരിഗണനയിലാണ്. പിണറായി വിജയനുവേണ്ടി വാദിക്കാന്‍ സുപ്രീം കോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നതിനെതിരെയും രാജുകോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി സര്‍ക്കാരിനെതിരെ വിധിപറയുകയും ചെയ്തു. സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടുവന്ന വകയില്‍ ഖജനാവിന് മൂന്നരക്കോടി നഷ്ടം വന്നുവെന്ന് വിജിലന്‍സ് കോടതി മാസങ്ങള്‍ക്ക് മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ തുക ഈടാക്കണമെന്നാവശ്യപ്പെട്ട് രാജു കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ശബരിനാഥിന്റെ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ്, പി.ശശിക്കെതിരായ ലൈംഗികാപവാദക്കേസ് എന്നിവയിലും രാജു കോടതിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: