കൊച്ചി: ജില്ലയില്‍ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിട്ടുള്ളത്. എറണാകുളം ലോക്സഭ മണ്ഡലത്തിലുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മഹാരാജാസ് കോളേജിലും ചാലക്കുടി ലോക്സഭ മണ്ഡലത്തിലുള്ള കൊടുങ്ങല്ലൂര്‍,കൈപ്പമംഗലം, ചാലക്കുടി എന്നീ നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ തൃക്കാക്കര ഭാരത്മാതാ കോളേജിലും അങ്കമാലി, കുന്നത്തുനാട്, പെരുമ്പാവൂര്‍ , ആലുവ നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കളമശ്ശേരി സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിലുമാണ് നടത്തുന്നത്. ഇരു ലോക്സഭ മണ്ഡലങ്ങളിലെയും പോസ്റ്റല്‍ വോട്ടുകള്‍ മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് എണ്ണുന്നത്. വോട്ടെണ്ണല്‍ നിരീക്ഷിക്കുന്നതിനായി നാല് കേന്ദ്ര നിരീക്ഷകരാണ് ജില്ലയിലുള്ളത്.
ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പ്രക്രിയയില്‍ ആദ്യമെണ്ണുക തപാല്‍ വോട്ടുകള്‍. വരണാധികാരിയുടെ മേശയിലായിരിക്കും ഇതിന്റെ വോട്ടെണ്ണല്‍. ചാലക്കുടി, എറണാകുളം ലോകസഭ മണ്ഡലങ്ങളിലെ തപാല്‍ വോട്ടുകള്‍ എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലെ സ്റ്റേജില്‍ ക്രമീകരിക്കുന്ന വരണാധികാരിയുടെ മേശയിലാവും എണ്ണുക. ഒരു റൗണ്ടില്‍ പരമാവധി 500 വോട്ടുകളാണ് എണ്ണുക. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും അതത് കേന്ദ്രങ്ങളില്‍ എണ്ണിത്തുടങ്ങും. ചാലക്കുടി മണ്ഡലത്തില്‍ 1369 തപാല്‍ വോട്ടുകളും 1123 സര്‍വീസ് വോട്ടുകളുമാണ് അനുവദിച്ചിട്ടുള്ളത്. എറണാകുളത്ത് ഇത യഥാക്രമം 1342ഉം 1270ഉം ആണ്. ഇന്ന് രാവിലെ എട്ടിനകം ലഭിക്കുന്ന ഇത്തരം വോട്ടുകള്‍ മാത്രമേ സ്വീകരിക്കൂ.
വോട്ടെണ്ണല്‍ പ്രക്രിയ തുടര്‍ച്ചയായി നടക്കുന്നതരത്തിലാണ് ക്രമീകരണങ്ങള്‍. ഒരു നിയോജകമണ്ഡലത്തില്‍ ശരാശരി 45 വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരും അമ്പതോളം മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. 1500 ജീവനക്കാരെ എറണാകുളം ജില്ലയിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് നിയമിച്ചിട്ടുണ്ട്.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിരീക്ഷകനല്ലാതെ മറ്റാരുടെയും മൊബെയില്‍ ഫോണുകള്‍ അനുവദിക്കില്ല. ഇവയും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ല. കേന്ദ്രത്തിനു വെളിയില്‍ ഇവ സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാവില്ലെന്നതിനാല്‍ മൊബെയില്‍ ഫോണുകള്‍ ഏജന്റുമാര്‍ കയ്യില്‍ കരുതാതിരിക്കുന്നതാണ് ഉചിതം.
എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും തൃത്താല സുരക്ഷാ സംവിധാനമാണുള്ളത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലാണ് ഒന്നാമത്തെ വലയം. ഈ വലയത്തിനുള്ളിലേയ്ക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ ഗേറ്റ് കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ വലയം. ഈ വലയത്തിനുള്ളില്‍ പാസ്സില്ലാത്ത ആരെയും കടത്തിവിടുന്നതല്ല. മൊബെയില്‍ ഫോണ്‍ ഈ വലയത്തിനുള്ളില്‍ അനുവദിക്കില്ല. വോട്ടെണ്ണലിനെത്തുന്ന ഉദ്യോഗസ്ഥരേയും, സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടേയും ദേഹ പരിശോധന നടത്തി മാത്രമേ പ്രവേശിപ്പിക്കുയുള്ളു. വോട്ടെണ്ണല്‍ നടക്കുന്ന ഹാളിനു ചുറ്റുമാണ് മൂന്നാമത്തെ വലയം.
എറണാകുളം ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജിലേക്ക് രണ്ടു കവാടത്തിലൂടെ മാത്രമേ വോട്ടെണ്ണല്‍ ദിനത്തില്‍ പ്രവേശമുണ്ടാകൂ. മെയിന്‍ ഗേറ്റിലൂടെ സ്ഥാനാര്‍ഥികളുടെ കൗണ്ടിങ് ഏജന്റുമാര്‍ക്ക് മാത്രമാണ് പ്രവേശം. സെന്റിനറി ഹാളിനടുത്തുള്ള ഗേറ്റിലൂടെയാണ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശം. കോളേജിലെ മറ്റു ഗേറ്റുകളൊന്നും നാളെ തുറക്കില്ല. ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേയ്ക്കും നിയോഗിക്കപ്പെട്ടിട്ടുള്ള ഏജന്റുമാര്‍ക്കും വ്യത്യസ നിറങ്ങളിലുള്ള പാസ്സുകളാണ് നല്‍കിയിട്ടുള്ളത്.
മൂന്നിടത്തായുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൂന്നു ബറ്റാലിയന് കേന്ദ്ര സേനയാണ് കേരള പൊലീസിന്റെ സഹായത്തിനായുള്ളത്. ഒരു അസിസ്റ്റന്റ് കമാണ്ടന്റിന്റെ നേതൃത്വത്തിലുള്ള 91 അംഗ സേനയാണ് എറണാകുളം മഹാരാജാസ്, കാക്കനാട് ഭാരതമാത കോളേജ്, കളമശേരി സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നിവിടങ്ങളിലായി സേവനത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: