കോട്ടയം: പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ സിപിഎമ്മിന് കോട്ടയത്തും കണക്കു പറയേണ്ടിവരും. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കുറവാണ് 2014ല്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു ലഭിച്ച വോട്ടുകള്‍. 2009നെ അപേക്ഷിച്ച് 2014ല്‍ അരലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ കൂടിയിട്ടും 2009ല്‍ ലഭിച്ചതിനേക്കാള്‍ മുപ്പതിനായിരത്തോളം വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം മത്സരിച്ച കൊല്ലത്തും പത്തനംതിട്ടയിലടക്കം സിപിഎം നടത്തിയ പരീക്ഷണ മത്സരത്തിലും വിജയം കണ്ടെത്താനാകാത്ത സിപിഎമ്മിന് എല്‍ഡിഫ് ഘടകകക്ഷിക്ക് കൈമാറിയ കോട്ടയത്തും വോട്ടിംഗ് നില മെച്ചപ്പെടുത്താനാകാത്തതാണ് ജനങ്ങളോട് കണക്കുപറയേണ്ട സ്ഥിതിയുളവാക്കിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ.മാണിക്ക് 4,24,194 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാത്യു ടി. തോമസിന് 3,03,595 വോട്ടുമാണ് ലഭിച്ചത്. 1,20,599 വോട്ടുകളാണ് കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ. മാണിക്ക് ഭൂരിപക്ഷമായി ലഭിച്ചത്. 2009ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ജോസ് കെ. മാണിക്ക് 71,570 വോട്ടാണ് ഭൂരിപക്ഷമായി ലഭിച്ചത്. സിപിഎമ്മിലെ അഡ്വ. കെ. സുരേഷ്കുറുപ്പിന് 3,33,392 വോട്ടും ലഭിച്ചു. അരലക്ഷത്തിലേറെ പുതിയ വോട്ടര്‍മാര്‍ കൂടി വന്നിട്ടും 2014ലെ തെരഞ്ഞെടുപ്പില്‍ 29,797 വോട്ടുകളുടെ കുറവ് എല്‍ഡിഎഫ് സ്ഥാനാര്ത്ഥിക്കുണ്ടായി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര് ണ്ണയം മുതല്‍ തന്നെ എല്‍ഡിഎഫിന് കോട്ടയത്ത് താളം തെറ്റിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ ജോസ് കെ. മാണി തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഏറെ കഴിഞ്ഞതിനു ശേഷമാണ് എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പോലും ഉണ്ടായത്. ആദ്യം സിപിഎം നേതാവിനെത്തന്നെ സ്ഥാനാര്‍ത്ഥിയായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോഴാണ് എല്‍ഡിഎഫിലെ ഘടകകക്ഷിയായ ആര്‍എസ്പി മറുകണ്ടം ചാടിയത്. ഇതേത്തുടര്‍ന്ന് വീണ്ടുവിചാരമുണ്ടായ സിപിഎം കോട്ടയം സീറ്റ് ജനതാദള്‍ എസ്സിനു നല്കാന് തീരുമാനിക്കുകയായിരുന്നു. കോട്ടയം പാര്‍ലമെന്റ് സീറ്റ് ജനതാദള്‍ എസ്സിനാണെന്ന് പറഞ്ഞെങ്കിലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ ജനതാദള്‍ വലഞ്ഞത് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ വീണ്ടും മന്ദീഭവിപ്പിച്ചു. പിന്നീട് ഏറെ ചര്‍ച്ചകള്‍ക്കും അന്ത്യശാസനം വരെ എത്തിയശേഷമാണ് മാത്യു ടി. തോമസ് സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്തത്.
കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ പല തവണ സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ച ചരിത്രവുമുണ്ട്. എന്നിട്ടും ഇക്കുറി വിജയിക്കാനാകാത്തതിന് കാരണം വിശദീകരിക്കാന്‍ സിപിഎം ഏറെ പണിപ്പെടേണ്ടിവരുമെന്നാണ് സൂചന.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: