കൊടുംചതിയുടെ രാഷ്ട്രീയം ഏല്പിച്ച കനത്ത ആഘാതത്തില്‍ നിന്ന് തിരുവനന്തപുരത്തെ പൊതുസമൂഹത്തിന് മോചനം നേടാന്‍ ഏറെനാളുകള്‍ വേണ്ടിവരും. വിജയപരാജയങ്ങള്‍ക്കപ്പുറം തിരുവനന്തപുരത്ത് നടന്നത് ധാര്മ്മികരാഷ്ട്രീയത്തിന്റെ കൊലപാതകമാണ്. അതിന് കാര്‍മ്മികത്വം വഹിച്ചത് നികൃഷ്ടരാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും. ഇന്നേവരെ ചുവന്ന കൊടിക്ക് കീഴില്‍ ആരും കണ്ടിട്ടില്ലാത്ത കാരക്കോണത്തെ കച്ചവടക്കാരനെ മുന്നില്‍ നിര്‍ത്തിയാണ് ശശിതരൂരിന് വേണ്ടി സിപിഎം പണിയെടുത്തത്.
കേരളത്തിന് പാകമാകാത്ത വേഷവും പെരുമാറ്റവുമായി നാടിന് നാണക്കേട് പലകുറി സൃഷ്ടിച്ച ഒരു എംപിയെ തിരുവനന്തപുരത്തിന് മേല്‍ അടിച്ചേല്പിക്കുക വഴി സിപിഎം ചതിയുടെ രാഷ്ട്രീയമാണ് പയറ്റിയതെന്ന് വ്യക്തം. ഇടതിനും വലതിനും മുന്തൂക്കമുള്ളയിടങ്ങളിലെല്ലാം വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിത്രത്തില്‍ ഇല്ലാതെ പോയത് സൂചനയാണ്. ബിജെപി വിജയിക്കാതിരിക്കാന്‍, താമര വിരിയാതിരിക്കാന്‍, രാജഗോപാല്‍ എംപിയാകാതിരിക്കാന് സിപിഎം വോട്ട് മറിച്ചു. രാജഗോപാലിന്റെ പരാജയം നന്മ ആഗ്രഹിച്ച ഒരു സമൂഹത്തിന്റെ പതനമാണെന്ന പാഠമാണ് തിരുവനന്തപുരം നല്‍കുന്നത്.
അതേസമയം, കേരളരാഷ്ട്രീയത്തില്‍ ഒട്ടേറെ ഉരുള്‍പൊട്ടലുകള്‍ക്ക് സാധ്യത തുറന്നിട്ടുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം മരിയന്‍ അലക്സാണ്ടര്‍ ബേബി മുതല്‍ എഐസിസി വക്താവ് പി.സി. ചാക്കോ വരെയുള്ളവര്‍ക്ക് അടിതെറ്റിയ തെരഞ്ഞെടുപ്പ്. കണ്ണൂരില്‍ സുധാകരനും പാലക്കാട്ട് വീരേന്ദ്രകുമാറും വരെയുള്ളവര്‍ വീണുപോയവരില്പ്പെടുന്നു.
കൊല്ലത്ത് ബേബിയെ തോല്പിച്ചത് പിണറായി വിജയനാണ്. നാറിയെന്നും പരനാറിയെന്നും പരമനാറിയെന്നും ഒരു ദിവസം മൂന്ന് വേദികളില്‍ ആവര്‍ത്തിച്ച് ആക്രോശിച്ചാണ് ബേബിയെ പിണറായി കൊല്ലത്ത് നാറ്റിച്ചുകളഞ്ഞത്. ജില്ലയിലെ പലഭാഗങ്ങളിലും സിപിഎമ്മുകാര്‍ നടത്തിയ അക്രമങ്ങളും ബേബിക്ക് തിരിച്ചടിയായി. അതേസമയം ആള് പിബി മെമ്പറാണെങ്കിലും കൊല്ലത്ത് സിപിഎമ്മിന് കിട്ടാവുന്ന ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് ബേബിയെന്ന പാര്‍ട്ടികളിലെ ചില വിലയിരുത്തലുകള്‍ വരാന്‍പോകുന്ന പൊട്ടിത്തെറിയുടെ സൂചനയാണ്. ബേബിയുടെ പരാജയം സിപിഎം ധാര്‍ഷ്ട്യത്തിനേറ്റ കനത്തപ്രഹരമാണ്. ഇടതുമുന്നണിയില്‍ പിണറായി വിജയനിലൂടെ തുടരുന്ന തലക്കനത്തിന്റെ രാഷ്ട്രീയത്തിന്റെ ഒന്നാംതരം പ്രതീകമാണ് സ്വയംപ്രഖ്യാപിത സംസ്കാരികനായകന്റെ കുപ്പായമെടുത്തണിയുന്ന ബേബിയുടേത്.
കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളെയൊന്നാകെ മാര്‍ക്സിസ്റ്റുകള്‍ക്ക് തോന്നിയതുപോലെ മേയാന്‍ എറിഞ്ഞുകൊടുത്ത ബേബി വിദ്യാഭ്യാസവകുപ്പ് തന്റെ മതക്കാര്ക്കുവേണ്ടി തീറെഴുതുകയും ചെയ്ത മഹാപാപത്തിന്റെ ഫലം കൊയ്യുകയായിരുന്നു ഒരര്‍ത്ഥത്തില്‍. ആര്‍എസ്പിയെ മുന്നണിയില്‍ നിന്ന് അപമാനിച്ചു പുറത്താക്കുകയായിരുന്നു, ബേബിയെ മറ്റാരോടും ചോദിക്കാതെ കൊല്ലത്ത് അവതരിപ്പിച്ചതിലൂടെ സിപിഎം ചെയ്തത്. ഇപ്പോഴില്ലെങ്കില്‍ ഇനി നിലനില്ക്കില്ലെന്നറിഞ്ഞപ്പോഴാണ് മുന്നണി മാറിയും മല്‍സരിക്കാന്‍ ആര്‍എസ്പി തുനിഞ്ഞത്.
സോണിയാ കോണ്‍ഗ്രസിന്റെ കണക്കപ്പിള്ളയാണ് ചാലക്കുടിയില്‍ തോറ്റ പി.സി. ചാക്കോ. ഒരു സിനിമാനടനോട് തോല്ക്കേണ്ട ഗതികേടും വന്നുപെട്ടു ചാക്കോയ്ക്ക്. പല കോണ്‍ഗ്രസ് നേതാക്കളെയും പോലെ മല്‍സരരംഗത്ത് നിന്ന് ചാക്കോ ഒളിച്ചോടിയില്ല എന്നതുമാത്രം ആശ്വാസം. കോടികളുടെ ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ മന്മോഹന് സര്‍ക്കാരിനെ വെള്ളപൂശാന്‍ ജെപിസിയെ സമ്പൂര്‍ണമായി ഹൈജാക്ക് ചെയ്ത ചെയര്മാന് എന്ന നിലയിലാണ് ദല്‍ഹി രാഷ്ട്രീയത്തില്‍ ചാക്കോയുടെ പ്രസക്തി. ഇക്കുറി യുപിഎ തോല്‍ക്കും എന്ന കൃത്യമായ നിരീക്ഷണം മുന്‍പേ നടത്തിയ എഐസിസി വക്താവ് എന്ന നിലയിലും ചാക്കോ സവിശേഷതയര്‍ഹിക്കുന്നു.
തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്കുള്ള മണ്ഡലം മാറ്റത്തിന് ചാക്കോ നടത്തിയ പിണക്കസമരങ്ങളും ശ്രദ്ധേയമാണ്. എന്നിട്ടും ഫലമുണ്ടായില്ലെന്ന് മാത്രമല്ല ചാക്കോയുടെ പ്രവര്‍ത്തനമികവിന്റെ അടയാളമാണ് തൃശൂരിലെ ഫലം. ചാലക്കുടിയില്‍ ജയിച്ചേക്കുമായിരുന്ന ധനപാലനെ തൃശൂരില്‍ നിര്‍ത്തി തോല്പിച്ചതിന്റെ ഖ്യാതിയും ചാക്കോയ്ക്ക് സ്വന്തം.
അടി എന്നെഴുതിക്കാട്ടിയാല് ഓടുന്ന കോണ്‍ഗ്രസുകാരുടെ നിരയില്‍ തിരിച്ചടിക്ക് പര്യായമായി ഒരാളേ ഉള്ളൂ. അതാണ് കെ. സുധാകരന്. കണ്ണൂരില്‍ ഇതാദ്യമായി, അടിതെറ്റുമ്പോള്‍ പിന്നിലൊരു പാരവെയ്പിന്റെ സൂചനകള്‍ സുധാകരനെങ്കിലും മണക്കുന്നുണ്ട്. പുതിയ കെപിസിസി നേതൃത്വത്തിന് പാടേ അനഭിമതനായ സുധാകരന് അകത്തുംപുറത്തും താന്‍പ്രമാണിത്തം കൊണ്ട് മറ്റുള്ളവരുടെ വിരോധം ഏറെ വാങ്ങിക്കൂട്ടിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്ന് ചാടിച്ച് സുധാകരന് ഖദറുടിപ്പിച്ച എ.പി. അബ്ദുള്ളക്കുട്ടിയെന്ന അത്ഭുതക്കുട്ടി സാക്ഷാല്‍ സരിത എസ്.നായരെ ബലാല്‍സംഗം ചെയ്തെന്ന കേസ്കൂടി തെരഞ്ഞെടുപ്പടുത്തപ്പോള്‍ പൊട്ടിമുളച്ചത് സുധാകരന് വിനയായി. എന്തായാലും ജയരാജന്മാരുടെ അരിയിട്ടുവാഴ്ചയ്ക്ക് ആക്കംകൂട്ടുന്നതാണ് കണ്ണൂര്‍ തെരഞ്ഞെടുപ്പ് ഫലം.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: