നാല്‍പ്പതുവര്‍ഷം മുമ്പ് ലോക്നായക് ജയപ്രകാശ് നാരായണന് മുന്നോട്ടുവച്ച ആശയമാണ് ‘സമഗ്ര ക്രാന്തി’ (സമ്പൂര്‍ണ വിപ്ലവം). ഇതിനായി അദ്ദേഹം ഒരു പ്രസ്ഥാനവും തുടങ്ങി, ‘ലോക്സംഘര്‍ഷ്’. കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെയായിരുന്നു ലോക്സംഘര്‍ഷ്. ഇന്ദിരാഗാന്ധി നയിച്ച കേന്ദ്രഭരണവും കോണ്‍ഗ്രസ് നിയന്ത്രിച്ച സംസ്ഥാന സര്‍ക്കാരുകളും അഴിമതിയില്‍ മുങ്ങിക്കുളിച്ച കാലമായിരുന്നു അത്. ഗുജറാത്തില്‍ ചിമന്‍ഭായി പട്ടേലിന്റെയും ബീഹാറില്‍ ജഗന്നാഥ മിശ്രയുടെയും ഭരണം അഴിമതിമൂലം കെട്ടുനാറുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍പോലും പണയം വച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായുള്ള ആരോപണം ജഗന്നാഥമിശ്രയ്ക്കെതിരെ ഉയര്‍ന്നു.
ജയപ്രകാശ് നാരായണന് ആരംഭിച്ച ജനകീയ പ്രക്ഷോഭത്തിനൊപ്പം സംഘപരിവാര്‍ പ്രസ്ഥാനങ്ങളും സജീവമായി. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അഭിഭാഷകര്‍, കര്‍ഷകര്‍ എന്നുവേണ്ട സര്‍വമാന ജനങ്ങളും സമരത്തിനിറങ്ങി. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. ജനത അധികാരത്തിലെത്തി. ലോക്സഭയിലേക്ക് ഇന്ദിരാഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ശക്തമായ പ്രക്ഷോഭവും കോടതിവിധിയും ഇന്ദിരാഗാന്ധിയെ ഒരു ഏകാധിപതിയാക്കി. ജനാധിപത്യം കുഴിച്ചുമൂടി. പൗരാവകാശം അടിച്ചമര്‍ത്തി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 18 മാസം ഇന്ത്യയെ തടവറയാക്കി ഭരിച്ച ഇന്ദിരാഗാന്ധിയെ കാത്തിരുന്നത് ജനരോഷമായിരുന്നു. 1977ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി വ്യക്തിപരമായി തോല്‍ക്കുക മാത്രമല്ല കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാര്‍ രൂപം കൊണ്ടു. അടല്‍ബിഹാരി വാജ്പേയിയും ലാല്‍കൃഷ്ണ അദ്വാനിയുമടക്കം ജനസംഘം നേതാക്കള്‍ കേന്ദ്രമന്ത്രിസഭയിലുമെത്തി.
ജനസംഘം, സംഘടനാ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെട്ട ജനതാപാര്‍ട്ടി രൂപംകാള്ളുന്നതിന് മുമ്പുതന്നെ ജനതാ സര്‍ക്കാര്‍ രൂപീകരിച്ചു. അന്ന് ഭരണം ഒന്നാംതരമായിരുന്നെങ്കിലും ജനതാപാര്‍ട്ടി മൂന്നാം തരമോ നാലാം തരമോ ആയിരുന്നു എന്നുതന്നെ പറയാം. പരസ്പരം സംശയത്തോടെ കാണുകയും പോരടിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്ക് ഒരു പാര്‍ട്ടി എന്ന സങ്കല്പത്തില് പോകാനായില്ല. ഒടുവില്‍ ആര്‍എസ്എസില്‍ അംഗത്വമുള്ളവര്‍ ജനതാപാര്‍ട്ടിയില്‍നിന്ന് പുറത്തുപോകണമെന്ന വാദംപോലും ഉയര്‍ന്നുവന്നു. ‘ദ്വയാംഗത്വം’എന്ന ആരോപണമാണതിനായി ഉന്നയിച്ചത്. ഒടുവില്‍ പഴയ ജനസംഘത്തിലുള്ളവരും അവരോട് ആഭിമുഖ്യം പുലര്‍ത്തുന്നവരും ചേര്‍ന്ന് ഭാരതീയ ജനതാപാര്‍ട്ടിക്ക് രൂപം നല്കി.
1980 ഏപ്രില്‍ ആറിന് ദുഃഖവെള്ളിയാഴ്ച മുംബൈയില്‍ ഇതിനായി ചേര്‍ന്ന സമ്മേളനം നെഹ്റുമന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വിചക്ഷണനുമായ മുഹമ്മദ് കരീം ഛഗ്ലയാണ് ഉദ്ഘാടനം ചെയ്തത്. അന്നദ്ദേഹം പ്രവചിച്ചു. ‘ഈ പ്രസ്ഥാനം ഒരുനാള്‍ ഏറ്റവും വലിയ കക്ഷിയായി വളരും. എന്റെ അടുത്തിരിക്കുന്ന അടല്‍ബിഹാരി വാജ്പേയി ഭാവി പ്രധാനമന്ത്രിയാണ്്’. അതുകേട്ട് നെറ്റി ചുളിച്ച രാഷ്ട്രീയപ്രതിയോഗികളുണ്ട്. അദ്ഭുതത്തോടെ വീക്ഷിച്ച അനുഭാവികളുമുണ്ട്. ബിജെപി കാല് നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും എം.സി. ഛഗ്ലയുടെ പ്രവചനം ഫലിച്ചു. അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി. ആദ്യം പതിമൂന്നു ദിവസം. പിന്നെ 13 മാസം. അതുകഴിഞ്ഞ് അഞ്ചുവര്‍ഷം പ്രധാനമന്ത്രിക്കസേരയില്‍ വാജ്പേയി തുടര്‍ന്നു. 23 പാര്‍ട്ടികളെ യോജിപ്പിച്ച് നിര്‍ത്തി ദേശീയ ജനാധിപത്യ സഖ്യത്തെ നയിച്ച വാജ്പേയി സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നല്ല ഭരണം കാഴ്ചവച്ചു.
എന്‍ഡിഎ ഭരണകാലം ഇന്ത്യയുടെ സുവര്‍ണകാലമായിരുന്നു. സാമ്പത്തികവളര്‍ച്ചാനിരക്ക് കുത്തനെ ഉയര്‍ന്നു. ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ നട്ടെല്ലു നിവര്‍ത്തിനില്‍ക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യയെ മാറ്റി. കാര്‍ഷിക ഉത്പാദനം കൂട്ടി. തൊഴിലില്ലായ്മ കുറഞ്ഞു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് കുതിപ്പ് ഉളവാക്കി. റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മാണം തുരുതുരാ തുടങ്ങി. വിലക്കയറ്റം കേട്ടുകേള്‍വി മാത്രമായി. വിലക്കയറ്റത്തിനെതിരെ സമരമില്ല. കേന്ദ്ര അവഗണന എന്ന മുദ്രാവാക്യം ഒരു സംസ്ഥാനത്തിനും ഉയര്ത്തേണ്ടിവന്നില്ല. ആരോടുമില്ല പ്രീണനം, എല്ലാവര്ക്കും തുല്യനീതി എന്ന തത്ത്വം പൂര്‍ണമായും പാലിച്ചു.
നരേന്ദ്രമോദി അധികാരത്തില്‍ എത്തിയാല്‍ രാജ്യം ഛിന്നഭിന്നമാകുമെന്നും ഇന്ത്യയ്ക്ക് അത് ശാപമാകുമെന്നും പറഞ്ഞുനടക്കുന്ന ചില വിരുതന്മാരുണ്ട്. ഇത് ആദ്യത്തേതല്ല. “വാജ്പേയി ഭരണത്തിലെത്തിയാല്‍ മുസ്ലിങ്ങള്‍ പാകിസ്ഥാനില്‍ പോകേണ്ടിവരും. ഭൂമിയില്‍ നിസ്കരിക്കാന്‍ കഴിയാതെ വരും.
അറബിക്കടലില്‍ പായ വിരിച്ച് നിസ്കരിക്കേണ്ടിവരും” എന്നൊക്കെ പറഞ്ഞ് പരത്തിയവര്‍ക്ക് ലജ്ജിച്ച് തലതാഴ്ത്തേണ്ടിവന്നു. പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തിയ വാജ്പേയി, ശണ്ഠയ്ക്ക് വന്ന പാകിസ്ഥാനെ പാഠം പഠിപ്പിക്കാനും തയ്യാറായി.
ഭാരതം എന്‍ഡിഎയുടെ നേതൃത്വത്തില്‍ ഒന്നാംകിട രാജ്യമാകുമെന്ന് ഉറപ്പായപ്പോഴാണ് അസൂയാലുക്കള്‍ തലപൊക്കിയത്. അമേരിക്ക ഉള്‍പ്പെടെ ഇന്ത്യയെ എന്നും സാമന്തരാജ്യമായി നിലിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ എന്‍ഡിഎ ഭരണത്തിനന്ത്യം കുറിക്കാനാണ് തയ്യാറായത്. അവരുടെ കുത്സിത നീക്കമാണ് കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ അവസരമൊരുക്കിയത്. കേവലഭൂരിപക്ഷംപോലുമില്ലാത്ത കോണ്‍ഗ്രസിനെ ബദ്ധശത്രുക്കളായി കരുതിപോന്ന മാര്ക്സിസ്റ്റുകാരെപോലും ഉപയോഗിച്ച് ഭരണത്തിലെത്തിച്ചു. 2004-ല്‍ തുടങ്ങിയ യുപിഎ എന്ന അശ്ലീലമുന്നണി ഭരണം രാജ്യത്തെ കുത്തുപാളയെടുപ്പിക്കുന്ന അവസ്ഥയിലാക്കി. 1974-ല്‍ ജെപി പ്രസ്ഥാനം തുടങ്ങാന്‍ പ്രേരിപ്പിച്ചതിനെക്കാള് ഭീകരമായ സാഹചര്യം ഉടലെടുത്തു. അഴിമതിയെന്ന ദുര്‍ഭൂതം ആകാശം മുട്ടെ വളര്‍ന്നു. ഏഴുലക്ഷം കോടിയോളം രൂപയുടെ ഭീമന് കൊള്ളയാണ് കോണ്‍ഗ്രസ് ഭരണം ഹ്രസ്വകാലം കൊണ്ടുനടത്തിയത്.
ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ലാറ്റ്, കല്‍ക്കരിപ്പാടം കൊള്ള, വ്യോമസേനയ്ക്കായുള്ള ഹെലികോപ്റ്റര്‍ ഇടപാട് തുടങ്ങിയ ഞെട്ടിപ്പിക്കുന്ന അഴിമതി പ്രതിപക്ഷത്തിന്റെ ആരോപണമായി തള്ളിക്കളയാവുന്നതായിരുന്നില്ല. സിഎജിയാണ് ഈ തട്ടിപ്പുകളെല്ലാം കണ്ടുപിടിച്ചത്. ഇത് കൂടാതെ ചെറുതും വലുതുമായ നിരവധി കുംഭകോണങ്ങള്‍ നിരത്താനുണ്ട്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരുകാര്യവും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ അഴിമതിയിലൂടെ കോടികള്‍ വാരികൂട്ടുന്നതില്‍ ജനങ്ങള്‍ക്കുള്ള അമര്‍ഷം ബിജെപി അടക്കമുള്ള പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഫലിപ്പിച്ചു. പാര്‍ലമെന്റ് കൂടാന്‍പോലും പറ്റാത്ത സാഹചര്യമുണ്ടായി. അതോടൊപ്പം ജനകീയകോടതിയില്‍ കേന്ദ്രസര്‍ക്കാരിനെ വിചാരണ ചെയ്യാന്‍ ബിജെപി തീരുമാനിക്കുകയും ചെയ്തു.
ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവര്‍ക്ക് ആത്മവിശ്വാസം നല്കുന്ന രീതിയില്‍ നരേന്ദ്രമോദിയെ മുന്‍നിര്‍ത്തി രാജ്യമാസകലം പ്രചാരണത്തിന് ബിജെപി രൂപം നല്കി. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോദിയെ ബിജെപി മുന്നോട്ടുവയ്ക്കുന്നതിന് കാരണം പലതാണ്. ഒരു പന്തീരാണ്ട് ഗുജറാത്ത് മുഖ്യമന്ത്രി എന്നനിലയില്‍ നരേന്ദ്രമോദിയുടെ പ്രവര്‍ത്തന മികവ് തന്നെ പ്രധാനം. അഴിമതി എന്ന നാലക്ഷരം ഗുജറാത്തുകാര്‍ക്ക് ഇന്ന് അന്യമാണ്. ഒരു വില്ലേജ് ശിപായി പത്തുരൂപ കൈക്കൂലി ചോദിച്ചു എന്ന വാര്‍ത്തപോലും ഗുജറാത്തില്‍ നിന്നും ഉണ്ടായില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരുമൊന്നും അഴിമതി നടത്തി എന്ന ആരോപണമില്ല.
വര്‍ഗീയ ലഹളയ്ക്ക് പേരുകേട്ട സംസ്ഥാനമാണ് ഗുജറാത്ത.് 12 വര്‍ഷത്തിനിടയില്‍ ഒരു കത്തിക്കുത്ത്പോലും ഗുജറാത്തില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. 2002-ല്‍ 59 അയോധ്യ തീര്‍ഥാടകരെ ഗോധ്രയില്‍ തീവണ്ടിയിലിട്ട് ചുട്ടുകൊന്നതിനെ തുടര്‍ന്ന് പടര്‍ന്നുപിടിച്ച സംഘര്‍ഷം രണ്ടുദിവസം കൊണ്ട് അമര്‍ച്ച ചെയ്തെങ്കിലും നരേന്ദ്രമോദിക്കെതിരെ വമ്പിച്ചൊരു പ്രചാരണം കെട്ടഴിച്ചുവിട്ടതിന്റെ പിന്നില്‍ വന്ഗൂഢാലോചനയായിരുന്നു. ഇന്ത്യയില്‍ കലാപം നടക്കാത്ത സംസ്ഥാനമില്ല. കേരളം ഉള്‍പ്പെടെ സംഘര്‍ഷഭൂമി എല്ലായിടത്തുമുണ്ട്. ഇ എംഎസ്, അച്യുതമേനോന്, കരുണാകരന്, ഇ.കെ. നായനാര്‍, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഭരിക്കുമ്പോഴൊക്കെ കലാപങ്ങളുണ്ടായിട്ടുണ്ട്. ആളുകള്‍ മരിച്ചിട്ടുണ്ട്. അതിന്റെപേരില്‍ മുഖ്യമന്ത്രിയായിരുന്നയാളിനെ “നരഭോജി” എന്ന് വിളിക്കാറില്ല, നരാധമന് എന്ന് ആക്ഷേപിക്കാറില്ല. അങ്ങനെ ആയിരുന്നെങ്കില്‍ മാറാട് കൂട്ടക്കൊലയുടെ പേരില്‍ ആന്റണിയെ എന്ത് വിളിക്കണം? പനത്തുറയില്‍ ആറുപേരെ വെടിവച്ചുകൊന്ന അച്യുതാനന്ദനെ വിളിക്കേണ്ടതെന്താണ്?
1984ല്‍ ആയിരക്കണക്കിന് സിഖുകാരുടെ തലയറുത്തെറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കേണ്ട പേരെന്താണ്? യുപിയിലെ അസംഗഡിലും ആസ്സാമിലും വര്‍ഗീയ സംഘര്‍ഷം ഇന്നും കെട്ടടങ്ങിയിട്ടില്ല. അവിടെ മുഖ്യമന്ത്രിമാര്‍ക്ക് ‘നരാധമന്’ എന്നപേരിടുന്നില്ല. നരേന്ദ്രമോദി എന്തുതെറ്റാണ് ചെയ്തത്? സിബിഐയെ ഉപയോഗിച്ച് ഏതെങ്കിലും വിധത്തിലൊരു കേസില്‍ നരേന്ദ്രമോദിയെ തളയ്ക്കാന്‍ നോക്കി. നടന്നില്ല. സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പരിശോധിച്ചു. നരേന്ദ്രമോദി തെറ്റുകാരനേ അല്ലെന്ന് വിധിച്ചു. എന്നിട്ടും പകയോടെ നരേന്ദ്രമോദിയുടെ ചോരയ്ക്കുവേണ്ടി നാവുനീട്ടി നടക്കുമ്പോള്‍ തന്നെയാണ് നരേന്ദ്രമോദി ബിജെപിക്കുവേണ്ടി പടച്ചട്ടയണിഞ്ഞത്. ഒമ്പത് മാസംകൊണ്ട് മൂന്നുലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചു. ജനലക്ഷങ്ങള്‍ പങ്കെടുത്ത നാന്നൂറ്റമ്പതോളം റാലികളില്‍ പ്രസംഗിച്ചു. സ്വതന്ത്രഇന്ത്യയില് ഇത്രയും കാലയളവിനുള്ളില്‍ ഇത്രത്തോളം സഞ്ചരിക്കുകയും യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത മറ്റൊരു നേതാവില്ല.
‘ഐക്യഭാരതം ശ്രേഷ്ഠഭാരതം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി നാടിന്റെ നന്മയ്ക്കായി ബിജെപിക്ക് വോട്ടുചെയ്യാനാണ് നരേന്ദ്രമോദി അഭ്യര്‍ഥിച്ചത്. എന്നാല്‍ പ്രതിയോഗികള്‍ എന്തുവില കൊടുത്തും നരേന്ദ്രമോദിയെ തോല്‍പ്പിക്കുക എന്ന മുദ്രാവാക്യമാണുയര്‍ത്തിയത്. നരേന്ദ്രമോദിയും ബിജെപിയും വച്ചടി വച്ചടി മുന്നോട്ടു നീങ്ങുന്തോറും കോണ്‍ഗ്രസ് നേതാക്കള്‍ ഓരോന്നും പിന്നോട്ടടിക്കുകയായിരുന്നു. പ്രധാനമന്ത്രി കേരളത്തിലും മഹാരാഷ്ട്രയിലും ഓരോരോ യോഗത്തില്‍ പങ്കെടുത്ത് മാളത്തില്‍ വലിഞ്ഞു. മന്ത്രിസഭയിലെ രണ്ടാമന് പ്രതിരോധമന്ത്രി എ.കെ. ആന്റണി കേരളത്തില്‍ മാത്രം മുഖം കാണിച്ച് ആയുധം വച്ച് കീഴടങ്ങി.
ധനകാര്യമന്ത്രി മത്സരത്തിനു തന്നെ നിന്നില്ല. കോണ്‍ഗ്രസിനുവേണ്ടി അമ്മയും മകനും മകളും മാത്രമെന്ന സ്ഥിതിയായി. ആളെ കൂട്ടാന്‍ പറ്റിയ നേതാവില്ല. ആകര്‍ഷിക്കാന്‍ തക്കവണ്ണമുള്ള മുദ്രാവാക്യമില്ല. ധാര്‍മിക ബലമില്ലാത്ത നേതാക്കളാല്‍ നയിക്കപ്പെട്ട കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ പലവഴിക്ക് പോയി. കൈവിട്ടുപോകാതെ പിടിച്ചുനില്‍ക്കുന്നത് കേരളത്തിലെ മുസ്ലിംലീഗും ആന്ധ്രയിലെ വര്‍ഗീയവിഷം തുപ്പുന്ന ഉവൈസിമാരും കലാപങ്ങളില്‍ കൗതുകം കണ്ടെത്തുന്ന ഇമാമുമാരുമൊക്കെയാണ്.
പതിനാറാം ലോക്സഭാ ഫലം വലിയൊരു സന്ദേശമാണ് നല്‍കുന്നത്. ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന ബിജെപിയുടെ ലക്ഷ്യം സഫലമാക്കാന്‍ ജനങ്ങളുടെ പൂര്‍ണ സമ്മതമാണ് ഉണ്ടായിരിക്കുന്നത്. ഈ അവസരം ഭാരതത്തെ പരംവൈഭവത്തിലെത്തിക്കാനുള്ളതാണ്. ഭാരതീയരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സഹാനുഭൂതിയുടെ സഹവര്‍ത്തിത്ത്വത്തിന്റെ സഹിഷ്ണുതയുടെ പാതയിലൂടെ തുടക്കം കുറിച്ച മോദി നയിച്ച വിപ്ലവത്തില്‍ ജനങ്ങള്‍ക്കാകെ അഭിമാനിക്കാം.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: