പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചെങ്കിലും മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചത് ബിജെപിയ്ക്കാണ്. 2009 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടിയിലധികം വോട്ടുകളുടെ വര്‍ദ്ധനയാണ് ഇക്കുറി ബിജെപിക്കുണ്ടായത്. ഇതോടൊപ്പം കോണ്‍ഗ്രസ് മേധാവിത്വത്തിന് മണ്ഡലത്തില്‍ മങ്ങലേല്‍ക്കുകയും ചെയ്തു. രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ആന്റോആന്റണിക്ക് ഭൂരിപക്ഷം 56191 ആയി കുറഞ്ഞു. ഇതേസമയം ബിജെപി സ്ഥാനാര്‍ത്ഥി എം.ടി.രമേശ് 138954 വോട്ടുകള്‍ നേടി എതിരാളികളെപ്പോലും അമ്പരപ്പിച്ചു. സംസ്ഥാനത്ത് ഏറ്റവും അധികം വോട്ടുനേടുന്ന മൂന്നാമത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് എം.ടി.രമേശ്
രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്വതന്ത്രന് അഡ്വ.പീലിപ്പോസ് തോമസിന്റെ അപരന് 16493 വോട്ടുകളാണ് ലഭിച്ചത്. കൂടാതെ മണ്ഡലത്തില്‍ 16538 നിഷേധ വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ആരുമറിയാത്ത പീലിപ്പോസ് എന്ന അപരനും ചേര്‍ന്ന് 33031 വോട്ടുകളാണ് നേടിയത്. ഇത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാകേണ്ടിയിരുന്ന വോട്ടുകളായിരുന്നു. നിഷേധവോട്ടുകളും അപരനും പത്തനംതിട്ടയില്‍ ആന്റോആന്റണിയെ രക്ഷിക്കുകയായിരുന്നു.
അതേ സമയം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് ആന്റോയുടെ വിജയം തലവേദനയാകും. തെരഞ്ഞെടുപ്പിന് ശേഷം ഡിസിസി ഓഫീസില്‍ നടന്ന അവലോകന യോഗത്തില്‍ ഇരുവിഭാഗമായി തിരിഞ്ഞ് രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: