കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി വോട്ടില്‍ ഇരട്ടിയോളം വര്‍ദ്ധന. കഴിഞ്ഞ തവണ 2009-ല്‍ മണ്ഡലത്തില്‍ ബിജെപിക്കുണ്ടായിരുന്ന 27,123 വോട്ടെന്നത് ഇത്തവണ 51,636 ആയി ഉയര്‍ത്താന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പി.സി. മോഹനന്മാസ്റ്റര്ക്കു കഴിഞ്ഞു. ജില്ലയില്‍ ബിജെപിക്കകത്ത് ഗ്രൂപ്പ് പോരെന്നും മറ്റും കുപ്രചരണം നടത്തി ഒന്നോ രണ്ടോ നേതാക്കള്‍ മാത്രം പാര്‍ട്ടി വിട്ടപ്പോള്‍ ആയിരങ്ങള്‍ ബിജെപി വിട്ടെന്നും മറ്റും പ്രചാരണം നടത്തിയ സിപിഎമ്മുള്പ്പെടെയുളള പാര്‍ട്ടികള്‍ക്ക് ബിജെപി വോട്ടില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവു ശക്തമായ തിരിച്ചടിയായി.
പാനൂര്‍ ഉള്‍പ്പെടുന്ന കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലും ബിജെപി വോട്ടുകള്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുത്തനെ വര്‍ദ്ധിച്ചു. കഴിഞ്ഞ തവണത്തെ 11,830 വോട്ട് ഇത്തവണ 14,870 ആയി. ഒരുലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ ഇത്തവണ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. 4,27,622 വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ശ്രീമതിക്ക് ലഭിച്ചപ്പോള്‍ 4,21,056 ലക്ഷം വോട്ടുകള്‍ കെ. സുധാകരന് നേടി. സിറ്റിംഗ് എംപി സുധാകരന് തിരിച്ചടിയായത് രാഷ്ടീയ അടിയൊഴുക്കുകളാണ്. തെരഞ്ഞെടുപ്പു രംഗത്തേക്ക് രണ്ടാം തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നതു മുതല്‍ സുധാകരനെതിരെ മണ്ഡലത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. നിരവധി ആരോപണങ്ങള്‍ക്ക് മറുപടി പറയാനാവാതെ സുധാകരന് ഏറെ ഉഴറിയിരുന്നു. അഞ്ചു വര്‍ഷം മണ്ഡലത്തില്‍ കാര്യമായ വികസന പദ്ധതികളൊന്നും നടപ്പിലാക്കാന്‍ അദ്ദേഹം മുന്‍കയ്യെടുത്തിരുന്നില്ല.
ഇരിക്കൂര്‍, പേരാവൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ മലയോര പ്രദേശങ്ങളിലെ കോണ്‍ഗ്രസിന്റെ പരമ്പരാഗത ക്രസ്ത്യന്‍ വോട്ടുകള്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ട് പ്രശ്നത്തില്‍ കോണ്‍ഗ്രസിനെ കൈവിട്ടതാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പ്രധാന കാരണമായി മാറിയത്. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഭരണ പരാജയങ്ങളും, ഭൂരിപക്ഷ സമൂഹത്തോടുളള അവഗണനയും നാറാത്ത് കേസില്‍ ഉള്‍പ്പെടെ മത തീവ്രവാദ സംഘടനകളോട് സ്വീകരിച്ച മൃദു സമീപനങ്ങളും സുധാകരന്റെ ഏകാധിപത്യപരമായ പല നടപടികളും സുധാകരനെതിരെ പരസ്യമായി തിരഞ്ഞെടുപ്പിന് മുമ്പ്് ജില്ലയിലെ കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ എഗ്രൂപ്പ് ഒളിഞ്ഞും തെളിഞ്ഞും ഉയര്‍ത്തിയ പരസ്യ പ്രസ്താവനകളും വെല്ലുവിളികളും ഉണ്ടാക്കിയ ശക്തമായ ഗ്രൂപ്പ് പോരുമെല്ലാം തെരഞ്ഞെടുപ്പ് രംഗത്ത് യുഡിഎഫിനേയും കോണ്‍ഗ്രസിനേയും തെരഞ്ഞെടുപ്പ് രംഗത്ത് പ്രതിസന്ധികള്‍ സൃഷ്ടിച്ച സംഭവങ്ങളായിരുന്നു. മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സുധാകരനെ പിന്തുണച്ച എസ്ഡിപിഐ തനിച്ച് മത്സരിച്ച് ഇരുപതിനായിരത്തോളം വോട്ടുനേടിയതും സുധാകരന്റെ അപരന്മാരായ രണ്ടുപേര്‍ 3000 ത്തിലധികം വോട്ടുപിടിച്ചതും സുധാകരന് വിനയായി.
സിപിഎമ്മിനാവട്ടെ തങ്ങളുടെ ശക്തി കേന്ദ്രമെന്നവകാശപ്പെടുന്ന മണ്ഡലത്തില്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ ജന വികാരമുണ്ടായിട്ടും പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗത്തെ തന്നെമത്സര രംഗത്ത് കൊണ്ടുവന്നിട്ടും അവകാശപ്പെട്ട നേട്ടം വോട്ടിംഗില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇത് വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുളളില്‍ ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്. ശ്രീമതിയുടെ ഭൂരിപക്ഷം 6566 മാത്രമാണ്. കഴിഞ്ഞ തവണ 2009 ല്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ.രാഗേഷിനെ 43,000 ആയിരം വോട്ടിനാണ് സുധാകരന് പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ ശക്തി കേണ്ടങ്ങളായ തളിപ്പറമ്പിലും ധര്‍മ്മടത്തും മട്ടന്നൂരും സിപിഎം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ അഴീക്കോട്,പേരാവൂര്‍,ഇരിക്കൂര്‍,കണ്ണൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേരിയ ഭൂരിപക്ഷം നിലനിര്‍ത്തി.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: