ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി എന്ത് എന്ന ചോദ്യം ഓരോ തെരഞ്ഞെടുപ്പിലും ഉയരുകയാണ്. നെഹ്റുവിന് ശേഷം ഇഎംഎസ് എന്ന മുദ്രാവാക്യം ആദ്യം ഒരു തമാശയായിരുന്നെങ്കിലും പിന്നീടത് ഗൗരവതരമായ സ്ഥിതിയിലേക്കെത്തി. പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പട്ടിണിപ്പാവങ്ങളുടെ താങ്ങുകൈ എന്ന നിലയില്‍ നിന്ന് അവരുടെ കൊലക്കൈ എന്ന ക്രൂരയാഥാര്ത്ഥ്യത്തിലേക്കാണ് ആ പാര്‍ട്ടി നില തെറ്റി വീണത്. ചെങ്കൊടിയിലെ പ്രത്യാശയില്‍ നിന്ന് പ്രതികാരത്തിന്റെ അഭിവാഞ്ജയിലേക്കാണ് അവരുടെ യാത്ര.
പതിനാറാം ലോക്സഭയിലെത്തി നില്ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇടതുപക്ഷം എന്നൊരു പക്ഷമേ ഇല്ലാത്ത അനുഭവമാണുണ്ടാവുന്നത്. ബിജെപി നയിക്കുന്ന എന്‍ഡിഎയെയും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎയെയും ഒരുമിച്ച് എതിര്‍ക്കുകയെന്ന വ്യാജേന കോണ്‍ഗ്രസ്സിന് താങ്ങു നല്കുന്ന രാഷ്ട്രീയമാണ് ആ പാര്‍ട്ടിയെ ആധപ്പതനത്തിന്റെ നെല്ലിപ്പടിയില്‍ എത്തിച്ചിരിക്കുന്നത്. ഭാരതത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ പശ്ചാത്തലം അട്ടിമറിക്കാന്‍ അവര്‍ നടത്തിയ മേച്ഛ പ്രവര്‍ത്തനത്തിന്റെ ആത്യന്തിക ഫലമാണ് അനുഭവിക്കുന്നത്. കേന്ദ്രത്തില്‍ ശബ്ദമുയര്‍ത്താന്‍ കഴിവുള്ള പാര്‍ട്ടിയില്‍ നിന്ന് ദൈന്യതയുടെ നിശ്ശബ്ദതയിലേക്ക് അവര്‍ കൂപ്പുകുത്തിയിരിക്കുന്നു.
കേരളവും ബംഗാളും ത്രിപുരയും എന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒറ്റ സംസ്ഥാനത്തും ഒന്നുമല്ലാതാവുന്ന തരത്തിലേക്ക് അവര്‍ മാറിമറിയാന്‍ കാരണം രാഷ്ട്രീയത്തിലെ അവിശുദ്ധ നിലപാടുകളാണ്. ഇത്തവണ അവര്‍ക്ക് ലഭിച്ചിരിക്കുന്നത് വെറും 10 സീറ്റുകളാണ്. കേന്ദ്രത്തില്‍ മൂന്നാം മുന്നണിക്കുവേണ്ടി വാശിയോടെ നിലകൊണ്ട സിപിഎമ്മിനും അവരുടെ പിന്തുണക്കാര്‍ക്കും എല്ലായിടത്തുനിന്നും കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ജയലളിതയെ കൂട്ടുപിടിച്ച് തമിഴ്നാട്ടില്‍ പച്ചതൊടാമെന്ന് കരുതിയെങ്കിലും നികൃഷ്ട രാഷ്ട്രീയത്തിന്റെ പഴുതാരകളെ ഞെരിച്ചറിയാന് ജയലളിതയ്ക്ക് അല്പം പോലും ആലോചിക്കേണ്ടിവന്നില്ല. ഒരു കാലത്ത് സിംഹഗര്‍ജ്ജനം എന്ന് അവര്‍ തന്നെ വിശേഷിപ്പിച്ച പാര്‍ട്ടി പൂച്ചയുടെ ദയനീയ കരച്ചിലിലേക്ക് എത്തിപ്പെട്ടെങ്കില്‍ അതിനുത്തരവാദികള്‍ അവര്‍ തന്നെയെന്ന് വ്യക്തം.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതാകാന്‍ പോകുന്ന ഇടതുകക്ഷികള്‍ക്ക് അല്പമെങ്കിലും ആശ്വാസമാവുന്നത് കേരളം മാത്രമാണ്. കോണ്‍ഗ്രസ്സിന്റെ നെറികെട്ട നിലപാടുകളെ കേരളത്തില്‍ അവര്‍ക്ക് വേണ്ടത്ര രീതിയില്‍ തുറന്നുകാണിക്കാനായില്ല എന്നത് ഇത്തരുണത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്.
അച്യുതാനന്ദന്റെ വികടനിലപാടുകള് മാറ്റി ഒരു കണക്കില്‍ ട്രാക്കില്‍ കയറ്റാന്‍ സാധിച്ചതുകൊണ്ടാണ് ഇവിടെ അല്പമെങ്കിലും ആശ്വസിക്കാന്‍ അവര്‍ക്കാവുന്നത്. തന്റെ പ്രതിച്ഛായ നിലനിര്‍ത്തിക്കൊണ്ടു തന്നെ പാര്‍ട്ടിക്കെതിരെയുള്ള നീക്കങ്ങളില്‍ മിതത്വം പാലിക്കാന്‍ നിര്‍ബന്ധിതനായ അച്യുതാനന്ദന് കേരളത്തിലെ ഇടതു മുന്നേറ്റത്തില്‍ അത്രയ്ക്കങ്ങ് ആഹ്ലാദിക്കുന്നുണ്ടാവില്ല. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ കേരളത്തില്‍ നിന്ന് ഇത്രയും സീറ്റുകളായിരുന്നില്ല ഇടതുകക്ഷികള്‍ക്ക് കിട്ടേണ്ടിയിരുന്നത്. ഇതു തന്നെയാവും ഇനിയുള്ള ദിവസങ്ങളില്‍ അച്യുതാനന്ദന് പാര്‍ട്ടിക്കു നേരെ നടത്തുന്ന നീക്കങ്ങളുടെ കുന്തമുന. തന്റെ നിലപാടുകളല്ല പാര്‍ട്ടിയെ പരാജയപ്പെടുത്തുന്നതെന്നും പാര്‍ട്ടി സ്വയം ശവക്കുഴി തൊണ്ടുകയാണെന്നും ചൂണ്ടിക്കാണിക്കാന്‍ നല്ല അവസരമാണ് അച്യുതാനന്ദന് കൈവന്നിരിക്കുന്നത്.
അച്യുതാനന്ദന് എന്ന പാരമ്പര്യ കമ്മ്യൂണിസ്റ്റില്‍ നിന്ന് പ്രകാശ്കാരാട്ട് എന്ന കംപ്യൂട്ടര്‍ കമ്മ്യൂണിസ്റ്റില്‍ എത്തി നില്ക്കുന്ന ഇന്ത്യന്‍ ഇടതു രാഷ്ട്രീയം സ്ഫടിക ഗ്ലാസ് താഴെ വീണ് ചിതറിപ്പോയ നിലയിലായിരിക്കുന്നു. തെറിച്ചു വീഴുന്ന ചില്ലു കഷണങ്ങള്‍ ജനങ്ങളുടെ കാലില്‍ മുറിവേല്പ്പിക്കുമെന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടാവില്ല. സൂക്ഷ്മതയോടെ ആ ചില്ലുകഷണങ്ങള്‍ പെറുക്കി മാറ്റാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ജനങ്ങള്‍ക്കുണ്ടാവേണ്ടത്. ഓരോ തെരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ കാണിക്കുന്ന ആ ഇച്ഛാശക്തിയെ നമുക്ക് ഉള്ളു തുറന്ന് അഭിനന്ദിക്കാം. 16-ാം ലോകസഭാ തെരഞ്ഞെടുപ്പിലും സംഭവിച്ചത് അതു തന്നെ.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: