കോഴിക്കോട്: വര്‍ഗ്ഗീയ പ്രീണനത്തിന്റെ ബലത്തില്‍ മലബാറില്‍ യുഡിഎഫ് നേട്ടം കൊയ്തുവെന്നതാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് നല്കുന്ന പ്രധാന സൂചന. അതേസമയം തീവ്രവാദ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്ഥാനമുറപ്പിക്കാന്‍ നടത്തിയ ശ്രമം അമ്പേ പരാജയപ്പെട്ടതാണ് മറ്റൊരു സൂചന. 20 മണ്ഡലങ്ങളില്‍ മത്സരിച്ച എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിക്കും തെരഞ്ഞെടുപ്പില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ യുഡിഎഫ് അനുവര്‍ത്തിച്ച വര്‍ഗ്ഗീയ പ്രീണന രാഷ്ട്രീയം വിജയം കൊയ്തതാണ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിജയത്തിന്റെ പ്രധാനകാരണം. വടകര മണ്ഡലത്തില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ നഗ്നമായ വര്‍ഗ്ഗീയ പ്രീണനം നടത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഗള്‍ഫ് നാടുകളിലേക്ക് രക്ഷപ്പെട്ട നാദാപുരം വര്‍ഗ്ഗീയ കലാപ കേസുകളിലെ പ്രതികള്‍ തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിലെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ മുസ്ലിംലീഗ് രംഗത്തെത്തുകയും അവരെ അറസ്റ്റ് ചെയ്യരുതെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ തന്നെ മുസ്ലിംലീഗിലെ ഒരു വിഭാഗം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് അമിത നടപടികള്‍ എടുക്കുകയാണെന്നും ഇത് അനുവദിക്കില്ലെന്നും പറഞ്ഞ് മുല്ലപ്പള്ളി രംഗത്തെത്തുകയും ഇതിനായി മാത്രം പത്രസമ്മേളനം നടത്തുകയും ചെയ്തു. ഇതോടെ സുപ്രധാന കേസുകളിലെ പ്രതികളാണ് സസുഖം നാട്ടില്‍ വന്നു തിരിച്ചുപോയത്.
യുഡിഎഫിന് മുന്‍തൂക്കം ലഭിച്ച കാസര്‍ഗോഡ്, കണ്ണൂര്‍ മണ്ഡലങ്ങളിലെ നിയമസഭാമണ്ഡലങ്ങളിലെ വോട്ടുനിലയിലും മുസ്ലിംവോട്ടിന്റെ ധ്രുവീകരണം നടന്നുവെന്നുതു തന്നെയാണ് തെളിയിക്കുന്നത്. ലോക്സഭാ മണ്ഡലത്തില്‍ സിപിഎം വിജയിച്ചപ്പോഴും മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ യുഡിഎഫിന് മുന്‍തൂക്കം ലഭിച്ചു. കണ്ണൂരിലെ കണ്ണൂര്‍, അഴീക്കോട്, പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളിലും യുഡിഎഫ് മുന്‍തൂക്കം കിട്ടി. കോഴിക്കോട്, വയനാട് മണ്ഡലങ്ങളിലെ വിജയത്തിന്റെ കാരണവും വിശകലനം ചെയ്യുമ്പോള്‍ വര്ഗ്ഗീയധ്രുവീകരണമാണ് ഇതിന് പിന്നിലെന്ന് തെളിയുന്നു. ഇ. അഹമ്മദിന്റെ ഭൂരിപക്ഷം 194739 ആയി വര്‍ദ്ധിച്ചതും പൊന്നാനിയിലെ കടുത്ത മത്സരത്തില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ 25410 വോട്ടിന് ജയിച്ചതും തീവ്രവര്‍ഗ്ഗീയ പ്രീണനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ മലബാറിലെ മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി മുസ്ലിംലീഗ് ഏറെ മുന്നോട്ടുപോയിരുന്നു. ഒരു തരത്തില്‍ മുസ്ലിംലീഗാണ് മലബാറിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പിന്നിലെ ശക്തിയായി പ്രവര്‍ത്തിച്ചത്.
അതേസമയം തീവ്ര-ഭീകരവാദനിലപാടുകള്ക്ക് സ്ഥാനമില്ലെന്നതിന്റെ തെളിവും ഈ തെരഞ്ഞെടുപ്പ് നല്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം, വയനാട്, പാലക്കാട്, ചാലക്കുടി, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് മത്സരിച്ചത്. കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ ആര്‍എംപിയെ പിന്തുണക്കുകയും ചെയ്തു. കാസര്‍കോഡ് ദളിത്സര്വ്വീസ് സൊസൈറ്റിയുടെ ഇല്ലിക്കാടന്‍ കണ്ണനെ പിന്താങ്ങുകയും ചെയ്തു. എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും നോട്ടയോട് മത്സരിക്കാനോ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കഴിഞ്ഞുള്ളൂ. വടകരയില്‍ ആര്‍എംപിക്ക് പിന്തുണ നല്കിയപ്പോള് 2004ല്‍ നിന്ന് 4604 വോട്ടാണ് ആര്‍എംപിക്ക് ഇത്തവണ കുറഞ്ഞത്.
എസ്ഡിപിഐ ഇരുപത് സീറ്റില്‍ മത്സരിച്ചെങ്കിലും കെട്ടിവെച്ച പണം ഖജനാവിലേക്ക് നല്‍കാനേ മത്സരം ഉതകിയുള്ളൂ. എസ്ഡിപിഐ സംസ്ഥാന ജനറല്‍സെക്രട്ടറി നസറുദ്ദീന്‍ എളമരം മലപ്പുറത്ത് 47853 വോട്ട് നേടിയത് മാത്രമാണ് എടുത്തുപറയാനുള്ളത്. അതേസമയം മലപ്പുറത്ത് 21829 വോട്ട് നോട്ട നേടിയത് ഇരുമുന്നണികളെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. മുസ്ലിംപ്രീണനം നടത്തുന്ന ഇരുമുന്നണികളെയും നിലപാടുകളെ മലപ്പുറത്തെ പുതിയ തലമുറ പിന്തുണക്കുന്നില്ലെന്നും നോട്ടയ്ക്ക് ലഭിച്ച വോട്ട് വ്യക്തമാക്കുന്നു.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: