ന്യൂദല്‍ഹി: കായിക രംഗത്തുനിന്ന് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ചിലര്‍ക്കൊക്കെ പരാജയത്തിന്റെ കയ്പ്പുനീര് കുടിക്കേണ്ടിവന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്, ദേശീയ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈചൂങ്ങ് ബൂട്ടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ കാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന് എന്നിവര്‍ക്ക് രാഷ്ട്രീയക്കളിയില്‍ അടിതെറ്റി.
യുപിയിലെ ഫുല്പുര് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാറ്റുരച്ച കൈഫ് ജയം നേടിയില്ല. ബിജെപിയുടെ കേശവ് പ്രസാദ് മൗര്യ നല്ല ഭൂരിപക്ഷത്തോടെ ഇവിടെ നിന്ന് പാര്‍ലമെന്റിലെത്തി. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി അങ്കത്തിനിറങ്ങിയ ബൂട്ടിയ ബിജെപിയുടെ എസ്.എസ്. ആലുവാലിയയോട് സുല്ലിട്ടു. രാജസ്ഥാനിലെ ടോം സവായ് മധോപുറില് ബിജെപി സാരഥി സുഖ്വീര്‍ സിങ് ജ്വാന്പുരിയയുടെ ജനസമ്മിതിയാണ് കോണ്‍ഗ്രസിന്റെ കുപ്പായും അണിഞ്ഞ അസറിനെ വീഴ്ത്തിയത്. അതേസമയം, ബിജെപിയുടെ പോരാളി ഒളിംപിക് വെള്ളിമെഡല്‍ ജേതാവ് രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന് ഉന്നംതെറ്റിയില്ല.
രാജസ്ഥാനിലെ ജയ്പൂര്‍ റൂറലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി.പി. ജോഷിയെ ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ക്ക് മലര്‍ത്തിയടിച്ചു റാത്തോഡ്. പശ്ചിബംഗാളിലെ ഹൗറയിലെ ത്രിണമൂല്‍ സ്ഥാനാര്‍ത്ഥി മുന്‍ ഫുട്ബോള്‍ താരം പ്രസൂണ്‍ ബാനര്‍ജിയും വിജയിച്ച കായിക താരങ്ങളില്പ്പെടുന്നു. ബീഹാറിലെ ദര്ബാങ്കയില് ക്രിക്കറ്റ് ഫില്‍ഡില്‍ നിന്നുള്ള മറ്റൊരു സാന്നിധ്യം കീര്‍ത്തി ആസാദും (ബിജെപി) വിജയിച്ചു. എന്നാല്‍ ഒഡീഷയിലെ സുന്ദര്‍ഗഡില്‍ ഹോക്കി സ്റ്റാര്‍ ദിലീപ് ടര്‍ക്കി ബിജെപി സ്ഥാനാര്‍ത്ഥിയോടു തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: