391 – ഇന്ദ്രിയാണാമഗോചരഃ – കണ്ണുതുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്‍ കൊണ്ട് അറിയാനാകാത്തവന്. നാം എന്തിനെയെങ്കിലും കുറിച്ചറിയുന്നത് ജ്ഞാനേന്ദ്രിയങ്ങള്കൊണ്ടാണ്. കണ്ണുകൊണ്ടു കണ്ടോ കാതുകൊണ്ടു കേട്ടോ മൂക്കുകൊണ്ട് മണത്തോ കാതുകൊണ്ടു കേട്ടോ മൂക്കു കൊണ്ടു മണത്തോ നാക്കുകൊണ്ട് രുചിച്ചോ ത്വക്കുകൊണ്ടു സ്പര്‍ശിച്ചോ ഉണ്ടാക്കുന്ന അവബോധവും അതിനെ ആധാരമാക്കി ചിന്തിച്ചുണ്ടാക്കുന്ന അറിവുമാണ് നമ്മുടെ ജ്ഞാനം.
ആ ജ്ഞാനം കൊണ്ട് ഭഗവാനെ സാക്ഷാല്‍ക്കരിക്കാന്‍ എളുപ്പമല്ല. ഭാഗ്യവാന്മാരായ ചിലര്‍ക്ക് ചിലപ്പോള്‍ ഭഗവാനെ കാണാനും ഭഗവാന് അണിഞ്ഞിരിക്കുന്ന കളഭത്തിന്റെ സുഗന്ധം ആസ്വദിക്കാനും ഭഗവാന്റെ മുരളീരവം കേള്‍ക്കാനുമൊക്കെ കഴിഞ്ഞെന്നുവരാം. നാരായണഭട്ടതിരി നാരായണീയത്തിന്റെ നൂറാം ദശകം തുടങ്ങുന്നത്, “അഗ്രേപശ്യാമി (ഞാന്‍ കാണുന്നു) എന്നു പറഞ്ഞുകൊണ്ടാണല്ലോ. നിബിഡതരകളായാവലീലോഭതീയമായ തേജസ്സിനുള്ളില്‍ ദിവ്യകൈശോരവേഷം കാണുക മാത്രമല്ല, ഭട്ടതിരിപ്പാടിന്റെ അനുഭവം. ഭഗവാന്റെ വേണുനാദം കേള്‍ക്കാനും അദ്ദേഹം ഒരുങ്ങുന്നു. ഭഗവാന്റെ തിരുവുടലില്‍ പൂശിയിട്ടുള്ള കളഭത്തിന്റെ സുഗന്ധം ആസ്വദിക്കാനും അദ്ദേഹം തുനിയുന്നു. ഭഗവാന്റെ കാല്‍ത്തള കിലുങ്ങുന്നതും കവിക്ക് കേള്‍ക്കാം.
അത്രയ്ക്ക് ഭക്തിയും ഭാഗ്യവുമുള്ള ചിലര്‍ക്കൊഴികെ മറ്റുള്ളവരുടെ ഇന്ദ്രിയങ്ങള്‍ക്ക് ഭഗവാന് അഗോചരനാണ്. എന്റെ ഇന്ദ്രിയങ്ങള്‍ക്കും ഗോചരനാകേണമേ എന്ന് ഭക്തിയോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. ഭഗവാന് ഭക്തദാസനാണല്ലോ.
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: