തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തതൂരിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ജാതിമത ശക്തികളെ പ്രീണിപ്പിച്ചും മതത്തിന്റെ പേരിലുമാണ് അദ്ദേഹം വോട്ട് പിടിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പരാജയപ്പെടുമെന്ന ഘട്ടത്തില്‍ തന്റെ ഫ്ലാറ്റില്‍ പാസ്റ്റര്‍മാരുടെ യോഗം വിളിച്ച് പള്ളികളില്‍ തനിക്കു വേണ്ടി വോട്ടഭ്യര്ത്ഥിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വിലയിരുത്തിയതുമാണ്. തിരുവനന്തപുരത്തെ ചില മണ്ഡലങ്ങളില്‍ ഇതിന്റെ പ്രതിഫലമായി ലഭിച്ച വോട്ടുകളാണ് തരൂരിന്റെ വിജയത്തിന് കാരണമായത്. മത തീവ്രവാദ ശക്തികളെയും ജാതിമത ശക്തികളെയും പ്രീണിപ്പിച്ചാണ് കോണ്‍ഗ്രസ് വോട്ട് പിടിച്ചത്. തരൂര്‍ കടന്നു കൂടിയതും അങ്ങനെയാണ്. ഇതിനെതിരെ ബിജെപി നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മുരളീധരന് വ്യക്തമാക്കി.
ആറന്മുള വിമാനത്താവളത്തിനെതിരായ ബിജെപിയുടെ എതിര്‍പ്പ് തുടരുമെന്ന് മുരളീധരന് പറഞ്ഞു. അത് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യും. ആറന്മുളയില് വിമാനത്താവളത്തിന്റെ മറവില്‍ ഭൂമി നികത്തുന്നതും വയലില്ലാതാക്കുന്നതും കയ്യേറ്റവും അനുവദിക്കില്ല. മാറാട് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കാര്യത്തിലും ബിജെപി നിലപാട് തുടരും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ഫലവും വിലയിരുത്താന്‍ ഈ മാസം 23ന് ബിജെപി നേതൃസമ്മേളനം തിരുവനന്തപുരത്ത് ചേരുമെന്നും മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: