തിരുവനന്തപുരം: അഖിലേന്ത്യാ തലത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസില്‍ കേരളത്തിലെ ഫലത്തെച്ചൊല്ലി അടി തുടങ്ങി. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മാത്രമല്ല നേതാക്കളും സ്ഥാനാര്ത്ഥികളായവരും കൊമ്പുകോര്‍ക്കുകയാണ്.കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനാണ് ആദ്യം വെടിപൊട്ടിച്ചത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയത്തില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും നേട്ടത്തെ വേര്തിരിക്കേണ്ടതില്ലെന്നാണ് സുധീരന് പറയുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ഫലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. ഈ വാദമാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സുധീരന് തിരുത്തിയത്. മദ്യനയത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും സുധീരനും ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. അതിനിടയിലാണ് കെപിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പി.സി. ചാക്കോയ്ക്ക് വേണ്ടി സീറ്റ് വച്ച് മാറി പരാജയം നേരിട്ട ധനപാലനും ഹൈക്കമാന്റിനെയും കേന്ദ്രനേതാക്കളെയും ശക്തമായി വിമര്‍ശിച്ച് രംഗത്തു വന്നു. സീറ്റ് വച്ചുമാറാനുള്ള നേതാക്കളുടെ തീരുമാനം ശരിയായില്ല. എല്ലാവരും നിര്‍ബന്ധിച്ചാണ് തൃശ്ശൂരില്‍ നിര്‍ത്തിയത്. കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ല. എല്ലാവരുടെ പിന്തുണയും ജയിക്കുമെന്ന ഉറപ്പും വാഗ്ദാനം തന്നു. മനസില്ലാ മനസോടെയാണ് മത്സരിച്ചത്. ചാക്കോയ്ക്കുള്ള ഏതിര്‍പ്പാണ് വിനയായത്. തൃശ്ശൂരില്‍ നിന്ന് മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നു. മണ്ഡലം മാറേണ്ട സാഹചര്യമുണ്ടായിരുന്നപ്പോള്‍ മത്സരിക്കുന്നില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു. എന്നാല്‍ ഹൈക്കമാന്‍ഡില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടായി. ജനമനസ് തിരിച്ചറിയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ധനപാലന് തുറന്നടിച്ചു.
അതേസമയം സീറ്റ് വച്ചുമാറിയതില് ഗുണമുണ്ടായില്ലെന്ന് പി.സി. ചാക്കോ ഏറ്റു പറഞ്ഞു. തന്റെ ആവശ്യപ്രകാരമാണ് ധനപാലനെ ചാലക്കുടിയില്‍ നിന്ന് മാറ്റിയതെന്നും ചാക്കോ പറഞ്ഞു. ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് കാലുവാരിയിട്ടില്ലെന്ന വിശദീകരണവുമായി ഫ്രാന്‍സിസ് ജോര്‍ജ്ജും രംഗത്തു വന്നു. യുഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. കാലുവാരുന്ന ശീലം പരിചയമില്ല. അതിനുള്ള സംഘടനാ സംവിധാനവുമില്ല. പരാജയകാരണങ്ങള്‍ യുഡിഎഫ് പരിശോധിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് ഒരു മുഴം നീട്ടിയെറിഞ്ഞു.
കണ്ണൂരില്‍ തന്നെ തോല്‍പ്പിക്കാന്‍ വോട്ടു മറിച്ചെന്ന് സുധാകരനും പരാതിയുണ്ട്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെതിരെയയുള്ള പരാതിക്ക് പുറമെ തിരുവനന്തപുരത്ത് ശശിതരൂരും പരസ്യമായി രംഗത്തിറങ്ങി. സംഘടന അഴിച്ച് പണിതില്ലെങ്കില്‍ വരാന്‍പോകുന്ന തോല്‍വി ഭീകരമാണെന്ന് കെ.മുരളീധരനും പറഞ്ഞുകഴിഞ്ഞു. പൊന്നാനി മണ്ഡലത്തില്‍ വന്ന ചോര്‍ച്ചയ്ക്ക് യുഡിഎഫിനോട് വിശദീകരണം ചോദിക്കുമെന്ന് ലീഗും വ്യക്തമാക്കി.
കെ.വി. വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: