ന്യൂദല്‍ഹി: ബിജെപിയുടെ ചരിത്ര വിജയം കേരളത്തിലെ വീരബലിദാനികള്‍ക്ക് സമര്‍പ്പിച്ച് നരേന്ദ്രമോദി. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞ ഫലപ്രഖ്യാപനത്തിന് ശേഷം ആദ്യമായി ദല്‍ഹിയിലെത്തിയ മോദി അശോക റോഡിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് തയ്യാറാക്കിയ വേദിയില്‍ പ്രവര്‍ത്തകരോട് നടത്തിയ മൂന്നുമിനിറ്റ് പ്രസംഗത്തിലാണ് വിജയം കേരളത്തിലെ ബലിദാനികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചത്.
“നാലഞ്ചു തലമുറകളായി നടത്തിയ നിരന്തര പോരാട്ടത്തിനൊടുവില്‍ ലഭിച്ച ഈ വിജയം ഒരു വ്യക്തിയുടെതല്ല, മറിച്ച് ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെതാണ്. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകള്‍ക്കിടയില്‍ നമ്മുടെ നിരവധി സഹപ്രവര്‍ത്തകര്‍ എതിരാളികളുടെ കൊലക്കത്തിക്കിരയായിട്ടുണ്ട്. തമിഴ്നാട്ടില്‍ രമേഷിനെ പോലുള്ള നിരവധി പ്രവര്‍ത്തകരും പാര്‍ട്ടിക്ക് വേണ്ടി അവരുടെ ജീവന് ബലി അര്‍പ്പിച്ചിട്ടുണ്ട്. ഈ വിജയം ആ ബലിദാനികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമര്‍പ്പിക്കുകയാണ്”, മോദി പറഞ്ഞു. മുന്‍ അധ്യക്ഷന്‍ നിധിന്ഗഡ്ഗരി ദേശീയസെക്രട്ടറി പി.കെ.കൃഷ്ണദാസ്, ജഗപ്രസാദ് നന്ദ, രാംലാല്‍, ശ്യാംരാജു എന്നിവരും വേദിയിലുണ്ടായിരുന്നു.
രാവിലെ ദല്‍ഹി വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ ബിജെപി നേതൃത്വം പൂച്ചെണ്ടുകള്‍ നല്കി സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തേക്കുള്ള യാത്രയ്ക്കിരുവശത്തും ആയിരക്കണക്കിന് പ്രവര്‍ത്തകരും സാധാരണക്കാരായ ജനങ്ങളും ഭാവി പ്രധാനമന്ത്രിയെ കാണാന്‍ തടിച്ചു കൂടി. നഗരമധ്യത്തില്‍ വലിയ ജനക്കൂട്ടമായിരുന്നു എത്തിയത്. അശോക റോഡിലെ 11-ാം നമ്പര്‍ ബിജെപി ആസ്ഥാനത്ത് മധുരപലഹാര വിതരണവും പടക്കവുമായി പ്രവര്‍ത്തകര്‍ ആഘോഷത്തിമിര്പ്പിലാറാടിയപ്പോള് ദല്‍ഹി പോലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും പ്രത്യേക കമാണ്ടോ ഫോഴ്സും സുരക്ഷാ ക്രമീകരണങ്ങള്‍ തീര്‍ത്തു.
മോദിയുടെ വാഹനവ്യൂഹം ബിജെപി ആസ്ഥാനത്തെത്തിയപ്പോള്‍ ദേശീയ പ്രസിഡന്റ് രാജ്നാഥ് സിങ് അടക്കമുള്ള നേതാക്കള്‍ മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് പാര്‍ട്ടിക്കുവേണ്ടി ബലിദാനികളായവരെ അനുസ്മരിച്ചു നടത്തിയ ലഘു പ്രസംഗത്തിന് ശേഷം പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലേക്ക്. യോഗത്തില്‍ മുതിര്‍ന്ന നേതാവായ എല്‍കെ. അദ്വാനിയുടെ കാല്‍തൊട്ടുവന്ദിച്ച മോദിയെ ചേര്‍ത്തണച്ച് മൂര്‍ധാവില്‍ ചുംബനവും നല്കി അദ്വാനി അഭിനന്ദിച്ചു. മുരളീമനോഹര്‍ ജോഷിയും സുഷമാ സ്വരാജും ഉജ്വലവിജയം നേടിയ മോദിയെ പൂച്ചെണ്ടുകള്‍ നല്കി സ്വീകരിച്ചു. മറ്റു പാര്‍ലമെന്ററി ബോര്‍ഡംഗങ്ങളും നരേന്ദ്രമോദിയ്ക്ക് അഭിനന്ദനം കൈമാറി. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തിന് ശേഷം വോട്ടര്‍മാരോട് നന്ദിയറിയിക്കാന്‍ വാരാണസിയിലേക്ക് പോയി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: