കൊച്ചി: ബധിരനും മൂകനുമായി അഭിനയിച്ചെത്തി ഭിക്ഷയാചിച്ച് കടകളില്‍നിന്നും മൊബെയില്‍ ഫോണുകളും പണവും കവരുന്ന തമിഴ്നാട് സ്വദേശിയെ സൗത്ത് പോലീസ്സ്റ്റേഷന് എസ്ഐ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുപ്പതിയില്‍നിന്നും പിടികൂടി.
തമിഴ്നാട്ടില്‍നിന്നും കാട്ട്പാടിക്കടുത്ത് അംബൂര്‍ എന്ന സ്ഥലത്ത് ശങ്കരാപുരം നെരിയംപട്ട് എന്ന സ്ഥലത്ത് ഹൗസ് നം. 119/5ല്‍ രംഗസ്വാമിയുടെ മകന് നാഗരാജ് (29) ആണ് പിടിയിലായത്. ഇയാള്‍ കേരളത്തിലെമ്പാടുമായി 150ഓളം മോഷണങ്ങള്‍ നടത്തിയതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അംബൂര്‍ എന്ന സ്ഥലത്ത് വാനിയംപാടി റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തുന്ന കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ കയറുന്ന ഇയാള്‍ ആലുവ റെയില്വേസ്റ്റേഷനിലിറങ്ങും. തുടര്‍ന്ന് ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജുകളില്‍ മുറിയെടുത്ത് താമസിക്കും. അതിനുശേഷം പകല്‍ സമയങ്ങളില്‍ പലവേഷങ്ങളില്‍ ഭിക്ഷയാചിക്കാനായി കടകളിലും മറ്റും ഇയാളെത്തും. പലരും പണം കൊടുത്തത് രേഖപ്പെടുത്തിയ കടലാസുമുണ്ടാകും.
ഭിക്ഷ യാചിച്ചെത്തുന്ന ഇയാള്‍ തന്ത്രപൂര്‍വം സര്‍ട്ടിഫിക്കറ്റും കടലാസും മേശപ്പുറത്തിരിക്കുന്ന മൊബെയില്‍ ഫോണുകളുടെയും പൈസയുടെയും പുറത്ത് വെയ്ക്കും. ഭിക്ഷ ലഭിച്ചശേഷം പോകാനായി ഇറങ്ങുമ്പോള്‍ സര്‍ട്ടിഫിക്കറ്റും കടലാസുകളുമെടുക്കുന്നതിനോടൊപ്പം മൊബെയില്‍ ഫോണും പൈസയും എടുത്തുകൊണ്ടുപോകും. ആലുവയില്‍നിന്നും ബസ്സില്‍ സഞ്ചരിച്ച് എറണാകുളം സിറ്റിയിലെത്തുന്ന ഇയാള്‍ നഗരത്തിനുള്ളില്‍ മോഷണം നടത്തിയശേഷം വളരെവേഗം രക്ഷപ്പെടും. മോഷണം നടന്നയുടനെ തന്നെ സിറ്റിപോലീസ് ശക്തമായ സെര്‍ച്ച് നടത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. വളരെപ്പെട്ടെന്ന് വേഷം മാറാനും ഇയാള്‍ വിദഗ്ധനാണ്.
എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പണവും മൊബെയില്‍ ഫോണും കവര്‍ന്നതായും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 2011 മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇടക്കിടെ ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍നിന്നും മൊബെയില്‍ ഫോണുകളും പണവും കവര്‍ന്നതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ പക്കല്‍നിന്നും വേഷം മാറുന്നതിനുള്ള കൃത്രിമ മീശ, മറ്റ് വേഷങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
സിറ്റി പോലീസ് കമ്മീഷണര്‍ നിശാന്തിനി, തൃക്കാക്കര അസി. കമ്മീഷണര്‍ സേവ്യര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ കേസന്വേഷണത്തിന് നേതൃത്വം നല്കി. എറണാകുളം സൗത്ത് എസ്ഐ വി. ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനസ്, രാജേഷ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അംബൂരില്നിന്ന് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: