മട്ടാഞ്ചേരി: എന്‍ഡിഎ-ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം പശ്ചിമകൊച്ചിയില്‍ ആഘോഷമായി മാറി. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി മേഖലകളില്‍ ദേശീയവാദികളും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് വിജയം ആഘോഷമാക്കി. രാവിലെ 10 മുതല്‍ വാദ്യമേളങ്ങളും പടക്കം പൊട്ടിക്കലുമായി ചെറുറാലികളും പ്രകടനങ്ങളും നഗരവീഥികളില്‍ വിജയാഹ്ലാദമറിയിച്ച് ഒഴുകിനടന്നു. പായസം, മധുരപലഹാരം, മിഠായി, പഴങ്ങള്‍, ഫലങ്ങള്‍ തുടങ്ങിയവ നല്കി പ്രവര്‍ത്തകര്‍ വിജയം ജനകീയാഘോഷമാക്കി മാറ്റി.
ചെറളായി, അമരാവതി, തോപ്പുംപടി, പള്ളുരുത്തി എന്നിവിടങ്ങളില്‍ ബിജെപി നമോബ്രിഗേഡ് പ്രവര്‍ത്തകര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. വൈകിട്ട് യുവാക്കള്‍ മട്ടാഞ്ചേരിയില്‍ ബൈക്ക് റാലി നഗരപ്രദക്ഷിണം നടത്തി. അമരാവതി, ഫോര്‍ട്ടുകൊച്ചി, ഇരവേലി, ഗുജറാത്തിറോഡ്, പനയപ്പള്ളി, തോപ്പുംപടി, മൂലങ്കുഴി, പാണ്ടിക്കുടി വഴി ചെറളായിലെത്തി സമാപിച്ചു. അമ്മമാരും യുവാക്കളും അനഭാവികളുമടങ്ങുന്ന വിജയാഹ്ലാദപ്രകടനം ചെറളായിയില്നിന്ന് തുടങ്ങി നഗരം ചുറ്റി കൂവപ്പാടത്തെത്തി സമാപിച്ചു.
വിവിധ സ്ഥലങ്ങളിലെ പ്രകടനങ്ങള്‍ക്ക് ബിജെപി നേതാക്കളായ കൗണ്‍സിലര്‍ ശ്യാമളാ പ്രഭു, പി.ബി. സുജിത്ത്, പി.ഡി.പ്രവീണ്‍, ആര്. രാമരാജ്, എസ്.രാജേഷ്, അഡ്വ. വിജയചന്ദ്രമേനോന്‍, എന്‍.എല്‍. ജെയിംസ്, ചെല്ലാനം രാജേഷ്, പ്രഭാകരപണിക്കര്‍, സന്തോഷ്, എസ്. കൃഷ്ണകുമാര്‍, വിമല രാധാകൃഷ്ണന്, ആശാ നവീന്‍, രാകേഷ് രമേശ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: