കൊച്ചി: തമ്മനം- പുല്ലേപ്പടി റോഡിന്റെ വികസനം മെട്രോയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിള്‍ ഉള്‍പ്പെടുത്തി പൂര്‍ത്തികരിക്കുന്നതിനുള്ള പ്രമേയം നഗരസഭ ഇടതുപക്ഷത്തിന്റെ വിയോജിപ്പോടെ പാസ്സാക്കി. ടി ജെ.വിനോദ് അവതാരകനും ലെനോ ജേക്കബ് അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് 262 കോടി രൂപ വേണമെന്നാണ് കണക്ക്. എന്നാല്‍ 390 കോടി ഉണ്ടെങ്കില്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകൂ. നഗരസഭയ്ക്ക് ഇത്രയും തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്ഥലമേറ്റെടുപ്പിന് സര്‍ക്കാരിനോട് 230 കോടി രൂപ ആവശ്യപ്പെടണമെന്നും മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം റോഡിന്റെ വികസനവും പൂര്‍ത്തീകരിക്കണമെന്നും ടി.ജെ. വിനോദ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫോര്‍ വണ്‍ നോട്ടിഫിക്കേഷന്റെ കാലാവധി ഈ മാസം 24ന് അവസാനിക്കും. ഈ കാര്യത്തില്‍ തീരുമാനമുണ്ടാക്കാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനെതിരെയാണ് ഇടതുപക്ഷാംഗങ്ങള്‍ വിയോജിപ്പ് അറിയിച്ചത്. 24 ന് ശേഷം നോട്ടിഫിക്കേഷന്‍ കാലാഹരണപ്പെടും. 25 കോടി രൂപയാണ് റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചിരിക്കുന്നത്. എന്നാല്‍ സ്ഥലമെടുപ്പിന് 262 കോടി രൂപ ആവശ്യമാണ്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഫോര്‍ വണ്‍ നോട്ടിഫിക്കേഷന്‍ കഴിഞ്ഞമാസം 11നാണ് ഇറക്കിയത്. 24ന് കാലാവധി അവസാനിക്കുന്ന നോട്ടിഫിക്കേഷന്റെ കാര്യം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും ഇടതുപക്ഷ കൗണ്‍സിലര്‍ അഡ്വ. അനില്‍കുമാര്‍ കുറ്റപ്പെടുത്തി. നോട്ടിഫിക്കേഷന്റെ കാലാവധി അവസാനിക്കാന്‍ ഏഴ് ദിവസം മാത്രം ശേഷിക്ക 80 ശതമാനം തുക അടിയന്തിരമായി കെട്ടിവെക്കണമെന്നുണ്ട്. അതിനുള്ള തുക കോര്‍പ്പറേഷനു കണ്ടെത്താന്‍ കഴിയുകയില്ല. നോട്ടിഫിക്കേഷന്‍ കാലഹരണപ്പെട്ടാല്‍ സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ പുതിയ നിയമത്തിന്റെ പരിധില്‍ വരുമെന്നതിനാല്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നീണ്ടു പോകുന്നതിന് ഇത് വഴിവെക്കും. പുതിയ നിയമപ്രകാരം ഒരു തുണ്ട് ഭൂമിപോലും ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരണമെന്നും 80 ശതമാനം തുക കെട്ടിവെയ്ക്കുന്നതിന് സര്‍ക്കാരിന് കഴിയുമോ എന്നറിയണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
സ്ഥലമെടുപ്പിനുള്ള 262 കോടി രൂപ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതില്‍ തനിക്ക് പിഴവ് സംഭവിച്ചതായും മേയര്‍ സമ്മതിച്ചു. സംസ്ഥാന സര്‍ക്കാരും ഇത്തരം പ്രതിസന്ധി നേരിടുന്നുണ്ട്. വൈറ്റില- പേട്ട മെട്രോ റയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 220 കോടിയുടെ ആവശ്യമുണ്ടായിട്ടും 70 കോടി രൂപ മാത്രമാണ് അനുവദിച്ചത്. തമ്മനം- പുല്ലേപ്പടി റോഡിന്റെ വികസനം മെട്രോയെ ഏല്‍പ്പിക്കുക വഴി പ്രത്യേക ഫോക്കസ്സ് ലഭിക്കുമെന്ന് സൂചിപ്പിച്ചാണ് മേയര്‍ പ്രമേയം പാസ്സാക്കിയത്.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണത്തിന് ക്ലീന്‍ കേരള എന്ന സ്ഥാപനം സജ്ജമായതായും യോഗത്തില്‍ മേയര്‍ അറിയിച്ചു. നഗരകാര്യ വകുപ്പിനു കീഴിലുള്ള സ്ഥാപനം ഒരു കിലോ വരെ മാലിന്യങ്ങള്‍ രണ്ടു രൂപയ്ക്ക് നഗരത്തില്‍ നിന്നും ശേഖരിക്കും. പശ്ചാത്തല സൗകര്യത്തിനായി 2500 ചതുരശ്ര അടിയുള്ള ഷെഡാണ് ഒരുക്കുന്നതെന്നും മേയര്‍ അറിയിച്ചു. കെ.എന്‍ സുനില്‍കുമാര്‍, ലെനോ ജേക്കബ്, കെ.വി മനോജ്, ശ്യാമള എസ് പ്രഭു തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: