ന്യൂദല്‍ഹി: കന്യാകുമാരി മുതല്‍ ഹിമാലയം വരെ ആഞ്ഞടിച്ച മോദി തരംഗം! അതേ.. കന്യാകുമാരിയിലും ഹിമാലയത്തോടു ചേര്‍ന്ന മണ്ഡലങ്ങളിലും ആവേശത്തോടെ താമരകള്‍ വിരിഞ്ഞു. പടിഞ്ഞാറ് കച്ച് മുതല്‍ കിഴക്ക് അരുണാചലിലും ആസാമിലും വരെ ബിജെപി സീറ്റുകള്‍ വാരിക്കൂട്ടി. പാര്‍ട്ടി സംഘടനാ ശേഷിക്കപ്പുറമുള്ള വിജയങ്ങളെ പടനായകന്റെ മികവായി കണക്കാക്കണം. രാജ്യത്തിന്റെ നാലുപാടും അലയടിച്ച മോദിതരംഗത്തേപ്പറ്റി ഒരു മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിശേഷിപ്പിച്ചതിങ്ങനെ.
രാജ്യത്തിന്റെ തെക്ക് കന്യാകുമാരിയില്‍ ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണന് ഒന്നേകാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വടക്ക് ജമ്മുകാശ്മീരില്‍ ചരിത്രത്തിലാദ്യമായി മൂന്ന് മണ്ഡലങ്ങളില്‍ താമര വിരിഞ്ഞു. ജമ്മുവില്‍ ജുഗല്‍ കിഷോര്‍ രണ്ടരലക്ഷത്തിന്റെ റിക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ലഡാക്കില്‍ തുപസ്തന് മിവാങ്ങ് ആയിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ഉധംപൂരില്‍ ഡോ.ജിതേന്ദ്രസിങ് അരലക്ഷത്തിന്റെ ഭൂരിപക്ഷം സ്വന്തമാക്കി. ഹിമാചല്‍ പ്രദേശിലെ നാല് മണ്ഡലങ്ങളും ഉത്തരാഖണ്ഡിലെ 5 സീറ്റുകളും സ്വന്തമാക്കിയ ബിജെപി പഹാഡികളുടെ(പര്‍വതങ്ങളില്‍ ജീവിക്കുന്നവര്‍) സ്വന്തം പാര്‍ട്ടിയായി മാറി. ഹിമാലയത്തോടു ചേര്‍ന്ന ഗോരഖ്പൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ തന്നെ വിജയിച്ചു കയറി.
രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്ത് കച്ചില്‍ ചവ്ദ വിനോദ് ഖേഷി രണ്ടര ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ഗുജറാത്തിലെ മറ്റ് 25 മണ്ഡലങ്ങള്‍ കൂടി ബിജെപിക്കൊപ്പം നിന്നു. കിഴക്ക് അരുണാചല്‍ പ്രദേശിലും ആസാമിലും ബിജെപി അത്ഭുതകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കിരേണ്‍ റിജിജു അരലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ തകാം സഞ്ജോയെ പരാജയപ്പെടുത്തിയത്. ആസാമിലെ 14 സീറ്റുകളില്‍ 7 സീറ്റുകളും സ്വന്തമാക്കിയതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി സാന്നിധ്യവും മോദി തരംഗവും ശക്തമായി തെളിയിക്കപ്പെട്ടു.
രാജ്യത്തിന്റെ നാലതിര്ത്തികളിലുമുള്ള യാഥാര്‍ത്ഥ്യം ഇതാണെങ്കില്‍ ഹിന്ദി ഹൃദയഭൂമിയില്‍ അക്ഷരാര്‍ത്ഥത്തില്‍ താമരക്കാലം തന്നെയായിരുന്നു. മധ്യപ്രദേശില്‍ 29ല്‍ 27 സീറ്റുകളും ഉത്തര്‍പ്രദേശില്‍ 80ല്‍ 73 സീറ്റുകളും നേടിയ ബിജെപി രാജസ്ഥാന്,ഗുജറാത്ത്, ഉത്തരാഖണ്ഡ്,ഹിമാചല്‍പ്രദേശ്, ദല്‍ഹി, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ്ണ വിജയം നേടി. ഛത്തീസ്ഗഡില്‍ 11ല്‍ പത്തും ബിജെപി നേടിയപ്പോള്‍ മഹാരാഷ്ട്രയില്‍ 48ല്‍ 44 സീറ്റുകളും ബിജെപി-ശിവസേന സഖ്യം കരസ്ഥമാക്കി. ഒന്നോ രണ്ടോ മണ്ഡലങ്ങള്‍ മാത്രമുള്ള സംസ്ഥാനങ്ങളല്ലാതെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിജയിച്ചതോടെ സ്വതന്ത്ര ഇന്ത്യയില്‍ എല്ലായിടങ്ങളിലും സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറിയിരിക്കുകയാണ്. ഹിന്ദിമേഖലയിലെ പാര്‍ട്ടി, നഗരങ്ങളിലെ പാര്‍ട്ടി, സവര്‍ണ്ണ പാര്‍ട്ടി എന്നീ ആരോപണങ്ങളെല്ലാം എന്നന്നേയ്ക്കുമായി ബിജെപിയെ വിട്ടു പോയിരിക്കുന്നു. രാജ്യത്തെ 67 പട്ടികജാതി സീറ്റുകളില്‍ 58ഉം ബിജെപിക്കൊപ്പം നിന്നതു തന്നെ ഇതിന്റെ തെളിവ്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: