ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പിന്നാലെ വീണ്ടുമൊരു തെരഞ്ഞെടുപ്പ് തിരിച്ചടിയുണ്ടാക്കുമെന്ന ഭയത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആം ആദ്മിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി. ലോകസഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ മുഴുവന്‍ സീറ്റും ബിജെപി നേടിയിരുന്നു. അതിനിടെ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നത് സംബന്ധിച്ച് എഎപിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് വൈകീട്ട് ചര്‍ച്ച ചെയ്യും. ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് വിവിധ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ദല്‍ഹി മുഖ്യമന്ത്രി സ്ഥാനം ധൃതി പിടിച്ച് രാജിവെച്ചത് തെറ്റായിപ്പോയെന്ന് അരവിന്ദ് കേജ്രിവാളും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമം വീണ്ടും സജീവമായത്.
2013 ഡിസംബറില്‍ നടന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് ഏഴ് സീറ്റ് മാത്രമെ ലഭിച്ചിരുന്നുള്ളു. തുടര്‍ന്ന് കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയെ നിരുപാധികം പിന്തുണയ്ക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഏഴംഗ എഎപി മന്ത്രിസഭ നിലവില്‍ വരുകയും ചെയ്തു. എന്നാല്‍ ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് 49 ദിവസത്തിനകം കേജ്രിവാള് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
നിയമ സഭ പിരിച്ചുവിട്ട് ഉടന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും രാജിവെക്കുന്ന സമയത്ത് കേജ്രിവാള് ലഫ്. ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഎപിയ്ക്ക് ദല്‍ഹിയില്‍ കനത്ത പരാജയമാണ് നേരിട്ടത്. 70 അംഗ ദല്‍ഹി നിയമസഭയില്‍ ആം ആദ്മി 28 സീറ്റ് നേടിയിരുന്നു കോണ്‍ഗ്രസിന്റെ 8 അംഗങ്ങളുടെ കൂടി പിന്തുണ ലഭിച്ചാല്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 36 സീറ്റുകള്‍ അവര്‍ക്ക് ലഭിക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് ദല്‍ഹിയില്‍ 32 നിയമസഭാസീറ്റുകളാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: