ബെര്‍ലിന്‍: സ്വന്തംമണ്ണിലെ കാല്‍പ്പന്തുകളങ്ങളില്‍ ബയേണ്‍ മ്യൂണിക്കിന്റെ തേരോട്ടം തുടരുന്നു. അധികസമയത്തേക്കു നീണ്ട മുഖാമുഖത്തില്‍ ചിരവൈരികളായ ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡിനെ 2-0ത്തിന് തോല്‍പ്പിച്ച് ജര്‍മ്മന്‍ കപ്പും ബയേണ്‍ കൈപ്പിടിയിലാക്കി.
എക്സ്ട്രാ ടൈമില്‍, സൂപ്പര്‍ താരം ആര്യന് റോബനും (107) തോമസ് മുള്ളറും (120+3) ബയേണിന്റെ വിജയഗോളുകള്‍ കുറിച്ചു. അടുപ്പിച്ചടിപ്പിച്ച് രണ്ടാം തവണയാണ് ബയേണ്‍ ഡബിള്‍ തികയ്ക്കുന്നത്. നേരത്തെ ബുണ്ടെസ് ലീഗയിലും ബയേണ്‍ ജേതാക്കളായിരുന്നു.
എതിരാളിയുടെ കളത്തില്‍ ബയേണിനു തന്നെയായിരുന്നു മുന്‍തൂക്കം. മുള്ളറും റോബനും ഒന്നിലേറെ തവണ ഗോളിനരുകിലെത്തി. ഏറെക്കുറെ വിരസമായ ഒന്നാം പകുതിയില്‍ ആശ്വാസം നല്കിയ കാഴ്ച്ചകളും അവയായിരുന്നു. ഡോര്ട്ട്മുന്ഡിനുവേണ്ടി റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി നടത്തിയ ഗോള്‍ശ്രമങ്ങള്‍ക്കും ഫലംലഭിച്ചില്ല. ബൊറൂസിയയുടെ ഗോളി റോമന്‍ വെയ്ഡന്ഫെല്ലറുടെ തകര്‍പ്പന്‍ സേവുകളും ഗ്യാലറിയുടെ കൈയടിനേടി.
രണ്ടാപകുതിയാരംഭിച്ച് പത്തു മിനിറ്റ് പിന്നിട്ടപ്പോള്‍ മുള്ളറുടെ ക്ലോസ് റേഞ്ച് വെയ്ഡന്‍ഫെല്ലര്‍ തട്ടിയകറ്റി. 64-ാം മിനിറ്റില്‍ ഡോര്‍ട്ടുമുണ്ട് താരം മാറ്റ്സ് ഹമ്മല്‍സിന്റെ ഹെഡ്ഡര്‍ ഡാന്റെ ക്ലിയര്‍ ചെയ്തു. എന്നാല്‍ ഡാന്റെയുടെ ഇടപെടലിനു മുന്‍പ് പന്ത് ഗോള്വരകടന്നതായി ഡോര്‍ട്ട്മുണ്ട് കളിക്കാര്‍ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഒടുവില്‍ എക്സ്ട്രാ ടൈമില്‍ ജെറോം ബോട്ടെങ്ങിന്റെ ക്രോസ് ഗോളാക്കിമാറ്റി റോബന് ബയേണിനെ മുന്നിലെത്തിച്ചു (1-0). സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ച ഡോര്‍ട്ട്മുന്‍ഡിനെ ഞെട്ടിച്ച് മുള്ളറും സ്കോര്‍ ചെയ്തു (2-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: