റാഞ്ചി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (10 പോയിന്റ്) പ്രതീക്ഷാ നിര്‍ഭരമായ ജയം. സുപ്രധാന മത്സരങ്ങളിലൊന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അവര്‍ അഞ്ച് വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്സ് സുരേഷ് റെയ്നയുടെ (48 പന്തില്‍ 62, ആറ് ഫോര്‍, ഒരു സിക്സ്) അര്‍ധ ശതകത്തിന്റെ പിന്‍ബലത്തില്‍ 4ന് 138 റണ്‍സെടുത്തു. റോയല്‍ ചലഞ്ചേഴ്സ് അഞ്ച് വിക്കറ്റുകള്‍ കളഞ്ഞ് 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്കോര്‍: ചെന്നൈ- 4ന് 138 (20 ഓവര്‍). ബാംഗ്ലൂര്‍-5ന് 142 (19.5)
സൂപ്പര്‍ കിംഗ്സ് നായകന് മഹേന്ദ്ര സിങ് ധോണിയുടെ പിഴവാണ് റോയല്‍ ചലഞ്ചേഴ്സിന് ജയമേകിയത്. അവസാന ഓവറില്‍ പത്തു റണ്‍സ് ബാംഗ്ലൂര്‍ സംഘത്തിനു വേണ്ടിയിരുന്നു. സ്പിന്നിനെ തുണച്ച പിച്ചില്‍ സാമുവല്‍ ബദ്രിക്ക് ഓവര്‍ ബാക്കിയിരിക്കെ ധോണി ഡേവിഡ് ഹസിയെ പരീക്ഷിച്ചു. നല്ല ഫോമിലുള്ള മോഹിത് ശര്‍മ്മയ്ക്കും ഓവറുണ്ടായിരുന്നു,ക്യാപ്റ്റന്‍ കൂള്‍ അതും അവഗണിച്ചു. ഫലം ഹസിയുടെ ആദ്യ പന്ത് യുവരാജ് സിംഗ് ലോങ്ങ് ഓണിലൂടെ സിക്സറിനു പറത്തി. അതോടെ റോയല്‍ ചലഞ്ചേഴ്സ് ജയം ഉറപ്പിച്ചു.
ചേസിങ് ആരംഭിച്ച റോയല്‍ ചലഞ്ചേഴ്സിനെ കൂച്ചുവിലങ്ങിടാന്‍ ചെന്നൈ ബൗളര്‍മാര്‍ വിരുതുകാട്ടി. ആദ്യ മൂന്ന് ഓവറുകളില്‍ വെറും മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത ആര്.അശ്വിന് കസറി. ക്രിസ് ഗെയ്ല് അശ്വിനെ നേരിടാന്‍ ഏറെ ബുദ്ധിമുട്ടി. എങ്കിലും ക്ഷമയോടെ പിടിച്ചു നിന്ന ഗെയ്ല് 46 റണ്‍സ് ടീമിന് സംഭാവന നല്കി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (29 പന്തില്‍ 27)താളംകണ്ടെത്താന്‍ വിഷമിച്ചു. പക്ഷേ, 14 പന്തില്‍ ഒരു ബൗണ്ടറിയും മൂന്നു സിക്സറുകളും ഉള്‍പ്പെടെ 28 റണ്‍സ് വാരിയ എബി ഡിവില്ലിയേഴ്സ് റോയല്‍ ചലഞ്ചേഴ്സിന്റെ സ്കോറിങ്ങിന് അപാരവേഗമേകി. ഡേവിഡ് ഹസിയുടെ പന്തില്‍ പുറത്തായെങ്കിലും എബിഡിയുടെ ചെറു വെടിക്കെട്ട് യുവരാജിന് (13 നോട്ടൗട്ട്) കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുത്തു. ചെന്നൈയ്ക്കുവേണ്ടി അശ്വിനും ഹസിയും രണ്ട് ഇരകളെ വീതം കണ്ടെത്തി; രവീന്ദ്ര ജഡേജ ഒന്നും. നേരത്തെ സൂപ്പര്‍ കിംഗ്സ് ബാറ്റ്സ്മാന്മാരില് റെയ്ന മാത്രമേ അടിച്ചുകളിച്ചുള്ളു. ഡ്വെയ്ന്‍ സ്മിത്തും (9) ബ്രണ്ടന്‍ മക്കല്ലവും (19) തിളങ്ങിയില്ല. ഹസി (25) പന്തുകള്‍ പാഴാക്കിയതും ധോണിപ്പടയെ പിന്നോട്ടടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: