തൃശൂര്‍: കെ.എസ്.ആര്.സി.സി. സ്റ്റാന്റില്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് മംഗളം ജീവനക്കാരന് മരിച്ചു. തൊടുപുഴ ഇളംദേശം മഞ്ചാടിക്കുന്നില്‍ സോമന് മകന് അഖില്‍ എം. സോമന് (23) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. സുഹൃത്തിനോടൊപ്പം തൊടുപുഴയിലെ വീട്ടിലേക്ക് പോകാന്‍ സ്റ്റാന്റിലെത്തിയതായിരുന്നു അഖില്‍. ബസ് കാത്തു നില്‍ക്കുന്നതിനിടെ പുറകിലേക്കെടുത്ത ബസിനും മറ്റൊരു ബസിനും ഇടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയായിരുന്നു. കൊട്ടാരക്കര ബാംഗ്ലൂര്‍ സൂപ്പര്‍ ഡിലക്സ് ബസാണ് ഇടിച്ചത്.
ശ്വാസതടസം അനുഭവപ്പെട്ട അഖിലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസ് അമിത വേഗതയിലാണ് പുറകോട്ട് എടുത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസ് ഡ്രൈവര്‍ കൊല്ലം ശാസ്താംകോട്ട സ്വദേശി മനോജിനെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അഖിലിന്റെ മരണത്തില്‍ മംഗളം ചീഫ് എഡിറ്റര്‍ സാബുവര്‍ഗീസ്, മാനേജിംഗ് ഡയറക്ടര്‍ സാജന് വര്‍ഗീസ്, സി.ഇ.ഒ. ആര്.അജിത്കുമാര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. മൃതദേഹം വന്‍ ജനാവലിയുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ തൊടുപുഴയിലെ വസതിയില്‍ സംസ്കരിച്ചു. മംഗളത്തിന് വേണ്ടി പഴ്സണല്‍ മാനേജര്‍ സുരേഷ്കുമാര്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. അമ്മ: ഭാരതി. സഹോദരന്: അമല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: