അസ്തമയ ഭീഷണി കാളിമ പൂശിയിരുന്ന ഇന്ത്യന്‍ ചക്രവാളത്തിലിതാ ഭാരത്തിന്റെ അമര സൂര്യന് അരുണിമ പൊഴിക്കുന്നു!!!
ഈ രാജ്യത്ത് ഇനി ഏകകക്ഷി ഭരണത്തിന് സാദ്ധ്യതയില്ലെന്നായിരുന്നു വ്യാജബുദ്ധിജീവികളുടെ തീര്‍പ്പ്. പ്രായോഗിക വാദികളും “രാഷ്ട്രീയം സാദ്ധ്യതകളുടെ കലയാണെന്ന്” കണ്ടെത്തിയവരും കൂടി ആളില്ലാ കക്ഷികളുടെയടക്കം അവസരവാദമുന്നണികളെ മതേതര മാന്തോലണിയിച്ചിറക്കിയത് ഈ തീര്‍പ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. മുന്നണി രാഷ്ട്രീയത്തിന്റെ കാലമാണ് ഇനിയെന്ന ധാരണയില്‍ അന്യകക്ഷികള്ക്ക് പ്രിയം തോന്നിക്കാന്‍ മുഖം മിനുക്കിയിറങ്ങാന് പല രാഷ്ട്രീയ പ്രവര്‍ത്തകരും തയ്യാറായി. തന്റെ പാര്‍ട്ടിക്കാരെക്കാള്‍ അവര്‍ക്ക് പത്ഥ്യം അന്യപാര്ട്ടിക്കാരായി. വിവാഹച്ചടങ്ങിനായാലും അനുശോചനയോഗത്തിനോ അനുമോദന യോഗത്തിനോ ആയാലും സ്വന്തം ആശയവുമായി അരക്കഴഞ്ച് പോലും സമാനതയില്ലാത്തവര് അരങ്ങ് കൊഴുപ്പിക്കുവാന്‍ നിര്‍ബന്ധമായും കൂടിയേ തീരൂ എന്നുമായി.
സ്വപ്നവും ലക്ഷ്യവും തന്‍കാര്യത്തിലേക്ക് മാത്രമായി ചുരുങ്ങിയ രാഷ്ട്രീയ പൊറാട്ട് നാടകം ഈ രാജ്യത്തിന്റെ ജിവനെടുത്തേക്കുമോ എന്ന് ഭയപ്പെട്ടവരുണ്ട്. ചത്ത രാജ്യത്തുനിന്നൊരു പച്ചരാജ്യം തരമാക്കാമെന്നു കരുതി, പട്ടിക്കും വാഴയ്ക്കുംനേരെ പാതിരാമറവില് കത്തിയേറ് പരിശീലിച്ചു തയ്യാറാവാന്‍ തുനിയുന്നവരുമുണ്ട്. പക്ഷെ മരിക്കാന്‍ തയ്യാറില്ലാത്ത ഭാരതം ഇക്കൂട്ടരുടെയെല്ലാം കണക്കു തെറ്റിച്ചു കൊണ്ടിതാ സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു, പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ. ഇനി ഭാരതത്തിന്റെ വസന്തകാലം.
16 എന്ന അക്കം തന്ത്രശാസ്ത്രത്തില്‍ പൂര്‍ണ്ണതയെക്കുറിക്കുന്നു. പൗര്‍ണ്ണമിയിലെ പൂര്ണചന്ദ്രന് 16 കലകളുണ്ടെന്നാണ് താന്ത്രിക അഭിപ്രായം. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പും ഭാരതത്തെ പൂര്‍ണ്ണതയിലെത്തിച്ചിരിക്കുന്നു.
ദുര്‍വിധി, 1920 മുതല്‍ ഉള്വലിയിപ്പിച്ച ഭാരത ദേശീയ ചേതന 1999 ല്‍ ഉപരിതല സ്പര്ശിയായെങ്കിലും, അവിതര്‍ക്കിതമായി ഉയരങ്ങളെയും പരപ്പിനെയും കീഴമര്‍ത്തിക്കൊണ്ട് സുനാമി തിരമാലകളായി വീശിയടിച്ചത് ഇപ്പോള്‍ മാത്രമാണ്. രാഷ്ട്ര വിഭജനത്തെ തുടര്‍ന്ന് സ്വാതന്ത്ര്യം സമ്പാദിക്കപ്പെട്ട കാലത്ത് ഭാരത ചേതന സജീവമായിരുന്നു. 1951 ലെ ഒന്നാം പൊതുതെരഞ്ഞെടുപ്പില്‍ കരുത്തു തെളിയിക്കുമായിരുന്ന ആ ജനശക്തിയെ ഗാന്ധിവധ സംഭവം ഉപയോഗിച്ച് ക്ഷയിപ്പിക്കുന്നതില്‍ ജവഹര്‍ലാല്‍ നെഹ്റു ഒരളവോളം വിജയിച്ചു. അന്നു മുതല്‍ ഭാരത ദേശീയത വര്‍ഗ്ഗീയതയായി മുദ്രചാര്‍ത്തപ്പെട്ടു. ദേശീയ വാദികളെ ഗാന്ധി ഘാതകരായി ചിത്രീകരിച്ച് ആക്ഷേപിക്കുക ആചാരമായി. സുപ്രീം കോടതി എന്ത് വിധിച്ചു എന്നത് നെഹ്റുവിയന്‍ ഗീബല്‍സുകള്‍ക്ക് പ്രശ്നമായില്ല. ദേശീയതയ്ക്ക് പകരം സങ്കര ദേശീയതയെന്ന മുഖമില്ലാത്ത ഒന്ന് പ്രചാരത്തിലായി. ആ സങ്കര ദേശീയവാദികളാണ് മോദി, ശ്രീരാമന്റെ ചിത്രത്തിനു മുന്നില്‍ നിന്ന് സംസാരിച്ചതില്‍ അപകടം കണ്ടത്. ഗാന്ധി തന്റെ ലക്ഷ്യം രാമരാജ്യമാണെന്ന് ആവര്‍ത്തിച്ചിരുന്നത് അവര്‍ സൗകര്യപൂര്‍വ്വം മറന്നു.
സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രഭാവം കുറേക്കൂടി കരുത്തുനേടിയ കാലമാണ് പിന്നെയുണ്ടായത്. നെഹ്റുവിനു ശേഷം ഇഎംഎസ് എന്ന മുദ്രാവാക്യം പോലും അന്ന് മുഴങ്ങി. രാം മനോഹര്‍ ലോഹ്യ ശ്രദ്ധിക്കപ്പെടുവാനും തുടങ്ങി. പക്ഷെ ചെന്നൈയിലെ ആവഡിയില്‍ ചേര്‍ന്ന എഐസിസി (1955), സോഷ്യലിസം കോണ്‍ഗ്രസ്സിന്റെ പരിപാടിയായി ഏറ്റെടുത്തതോടെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂമ്പ് വാടുവാന്‍ തുടങ്ങി. “
സോഷ്യലിസത്തിന് പാതയിലൂടെ തേരുതെളിക്കും ജേതാവായി” ഇന്ദിരാഗാന്ധിയെ എഴുന്നള്ളിച്ചതും 1971 ലെ ബാങ്ക് ദേശസാല്‍ക്കരണ-പ്രിവിപഴ്സ് നിര്‍ത്തലാക്കല്‍ നടപടികളും (20 ഇന പരിപാടികള്‍) കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും പ്രഹരമായി. കോണ്‍ഗ്രസ്സിന്റെ ഈ നീക്കങ്ങള്‍ അടവ് നയങ്ങള്‍ക്കപ്പുറം ഒന്നുമായിരുന്നില്ലെന്ന് 1991 ലെ സാമ്പത്തിക ഉദാരീകരണ നയത്തിലൂടെയും സ്വതന്ത്ര സാമ്പത്തിക മേഖലകള്‍ സ്ഥാപിതമായതിലൂടെയും തിരിച്ചറിയപ്പെട്ടപ്പോഴേക്ക് കാലം വൈകിപ്പോയിരുന്നു. മറ്റുള്ളവരുടെ ആശയങ്ങള്‍ തട്ടിപ്പറിച്ച് സ്വന്തമാക്കുന്ന കോണ്‍ഗ്രസ്സിന്റെ രീതി കാരണം പുത്തന്‍ ആശയങ്ങള്‍ തലപൊക്കാതെ ഇന്ത്യന്‍ രാഷ്ട്രീയ രംഗം ഊഷരമായി. അതാണ് ജാതി-മത-പ്രാദേശിക വ്യക്ത്യധിഷ്ഠിത കക്ഷികളുടെ രാഷ്ട്രീയ വിഹാരത്തിന് രാജ്യത്ത് കളമൊരുക്കിയത്.
ഈ കാലഘട്ടത്തിലുടനീളം ആര്‍എസ്എസ്സിന്റെയും ഭാരതീയ ജനസംഘത്തിന്റെയും പ്രവര്‍ത്തനം ത്യാഗോജ്വലങ്ങളായ അദ്ധ്യായങ്ങള്‍ വിരചിച്ചുകൊണ്ട് തുടരുകയായിരുന്നു. 1952 ല്‍ ഭാരതീയ ജനസംഘം നിലവില്‍ വന്നു. പക്ഷെ ആക്ഷേപശരങ്ങളും കരിതേച്ച് കാണിക്കല്‍ ശ്രമങ്ങളും ദേശീയവാദികളെ വല്ലാതെ പ്രതിരോധിക്കുകയും ഒരളവോളം അപകര്‍ഷതാ ബോധത്തിന് ഇരയാക്കുകയും ചെയ്തു. പ്രീണനം കൂടിയേതീരൂ എന്നുവന്നു. കൗടില്യവും തത്വദീക്ഷയില്ലായ്മയും വാസവദത്ത ചമയലുമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രീതിശാസ്ത്രമെന്നുപോലും വന്നു.
പിന്നീട് 1975 ലെ അടിയന്തരാവസ്ഥ കാലവും തുടര്‍ന്ന് 1977 ലെ ജനതാ പാര്‍ട്ടിയുടെ ആവിര്‍ഭാവവുമാണ് രാജ്യത്തുണ്ടായത്. ജനതാ പാര്‍ട്ടിയില്‍ ലയിച്ച ഭാരതീയ ജനസംഘം മാത്രമാണ് ആശയപരമായി കാലത്തെ അതിജീവിച്ചത് എന്ന് ഓര്‍ക്കുക. സംഘടനാ കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഇന്നെവിടെ? ജനതാ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടു നടന്ന പ്രവര്‍ത്തനത്തോടെ ദേശീയപക്ഷത്തിന് മന്ദതയും അപകര്‍ഷതാ ബോധവും കുറെ മാറിക്കിട്ടി. പിന്നീട് 1980 ല്‍ ബിജെപിയുടെ ഉദയമായിരുന്നു. ബിജെപിയെ ഭാരതം മാറിലേറ്റിയെങ്കിലും ആ പാര്‍ട്ടിയില്‍ തിലകന്റെയും അരവിന്ദഘോഷിന്റെയും നാഡീസ്പന്ദനങ്ങള്‍ രാജ്യം തിരിച്ചറിഞ്ഞുവെങ്കിലും അതിന്റെ ഭരണാധിപത്യത്തിലേക്കുള്ള വളര്‍ച്ചയില്‍ 1984 ലെ ഇന്ദിരാഗാന്ധിയുടെ വധംമൂലം ഉയര്‍ന്ന സഹതാപ തരംഗവും 1991 ലെ രാജീവ് വധത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗവും തടസ്സമായി. 1984 ല്‍ പാര്‍ലമെന്റിലെ ബിജെപി യുടെ അംഗസംഖ്യ രണ്ടില്‍ പരിമിതപ്പെട്ടുവെങ്കിലും ആ തെരഞ്ഞെടുപ്പില്‍ നൂറിലേറെ നിയോജകമണ്ഡലങ്ങളില്‍ ബിജെപി നേരിയ വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തായിരുന്നു. 1991 ല്‍ തെരഞ്ഞെടുപ്പിനിടയ്ക്കാണ് രാജീവ്ഗാന്ധി വധം നടന്നത്. ആ തവണയും ബിജെപി 500 നും 3000 ത്തിനും ഇടക്ക് വോട്ടിന് രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെട്ട മണ്ഡലങ്ങളുടെ എണ്ണം 150 ല്‍ ഏറെയായിരുന്നു.
വാജ്പേയിയുടെ 13 ദിവസത്തെ വാഴ്ചയെ ജയലളിത തുരങ്കം വെച്ചതും പിന്നീട് നാലര വര്‍ഷത്തോളം വാജ്പേയി പ്രധാനമന്ത്രിയായുള്ള എന്‍ഡിഎ ഭരണം രാജ്യത്ത് ആശ്വാസവും സ്വസ്ഥതയും സൃഷ്ടിച്ചതും ചരിത്രമാണ്. നെഹ്റുവിയന്‍ കോണ്‍ഗ്രസ് പാരമ്പര്യമില്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു വാജ്പേയി. കാലാവധി തികയാന്‍ മാസങ്ങള്‍ അവശേഷിക്കേ “ഇന്ത്യതിളങ്ങുന്നു” എന്ന മുദ്രാവാക്യവുമായി ധൃതിയില്‍ പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് ബിജെപിക്കും എന്‍ഡിഎയ്ക്കും വിനയായി.
2004 ലും 2009 ലും യുപിഎയുടെ തന്ത്രം ബിജെപിയെ പുറകിലാക്കി. ഏറ്റവും അംഗസംഖ്യയുള്ള കക്ഷി എന്ന പദവിയുമായി പ്രതിപക്ഷ ബെഞ്ചിലിരിക്കേണ്ട ഗതിയുമുണ്ടായി. മുന്നണി വൈകൃതത്തിന്റെ “ഇമ്മിണി ബല്യ ഒന്ന്” സൃഷ്ടിക്കുന്ന കുതന്ത്രത്തിന്റെ ഇരയാവുകയായിരുന്നു ബിജെപി.
ഈ പശ്ചാത്തലത്തിലാണ് മോദി ഘടകം ശ്രദ്ധേയമാവുന്നത്. ഗുജറാത്ത് കലാപം സംബന്ധിച്ച നുണപ്പെരുമഴപോലും രാജ്യത്ത് മോദിക്കും ബിജെപിക്കുമെതിരെ സൃഷ്ടിക്കപ്പെട്ടപ്പോഴും ഗോധ്ര റെയില്‍വേസ്റ്റേഷനില്‍ അഗ്നിക്കിരയായ തീവണ്ടി മുറിയില്‍ കുടുങ്ങി വെന്തുമരിച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ള ശ്രീരാമഭക്തന്മാര്‍ക്ക് വേണ്ടി എതിരാളികള്‍ ഒരു ചെറുനെടുവീര്പ്പുപോലും പുറപ്പെടുവിച്ചില്ല. 10 വര്‍ഷം ഗുജറാത്തില്‍ മോദി മാതൃകാ ഭരണം നടത്തി. ആക്ഷേപങ്ങളുടെയും ആരോപണങ്ങളുടെയും കുത്തൊഴുക്കില്‍ ഒരിക്കല്‍ പോലും നെഹ്റുവിയന്‍ വാസവദത്ത വേഷം അദ്ദേഹം കെട്ടിയാടിയില്ല. അദ്ദേഹത്തില്‍ ഭാരതം ദേശീയ വീരപുരുഷനെ ദര്‍ശിച്ചത് സ്വാഭാവികം. അദ്ദേഹത്തിന്റെ ആദര്‍ശ വ്യക്തതയും സ്ഥൈര്യവും ആത്മാഭിമാനവും ആത്മാര്‍ത്ഥതയും ഭരത ഹൃദയത്തില്‍ ആവേശത്തുടിപ്പുകളുണര്ത്തിയതും സ്വാഭാവികം.
മരിക്കാന്‍ മനസ്സില്ലാത്ത ഭാരതമിതാ നരേന്ദ്രമോദിയുടെ നേതൃത്വത്തെ അംഗീകരിച്ചിരിക്കുന്നു. ഭാരതത്തിന്റെ ഭൂരിഭാഗം പ്രവിശ്യകളിലും സ്വാധീനമുറപ്പിച്ച് കേവല ഭൂരിപക്ഷത്തിനു വേണ്ടതിലേറെ 282 സീറ്റുമായി ബിജെപി നടത്തിയ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഏകകക്ഷി ഭരണത്തിലേക്ക് രാജ്യത്തെ എത്തിച്ചതും ഈര്‍ക്കില്‍ പാര്‍ട്ടികളെയും ജാതിപ്പാര്‍ട്ടികളെയും അപ്രസക്തമാക്കിയതും ജനാധിപത്യത്തെയും ദേശീയ ഐക്യത്തെയും ആഗ്രഹിക്കുന്നവര്‍ക്ക് സമാധാനം പകരുന്നു. വ്യക്തി അധിഷ്ഠിത ധിക്കാര രാഷ്ട്രീയ ശക്തികള്‍ (ജയലളിത-മമത) ഇനി പാര്‍ലമെന്റിലെ കാഴ്ചക്കാര്‍! ദേശക്കൂറോ ദേശീയ താല്‍പ്പര്യമോ ഇല്ലാത്ത കമ്യൂണിസ്റ്റ് കക്ഷികള്‍ ദേശീയ പദവി പോലും നഷ്ടപ്പെട്ട അവസ്ഥയില്‍ ! രാജ്യം കുടുംബവാഴ്ചക്കുള്ള തട്ടകമാക്കി ഉപയോഗിച്ചുപോന്ന കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി പോലും നഷ്ടം ! ചരിത്രത്തിന്റെ തിരിച്ചടി ഭീഷണം തന്നെ, ഒപ്പം അത്ഭുതാവഹവും.
തിലകന്റെ, സുബാഷ് ചന്ദ്രബോസിന്റെ, ഭഗത്സിംഗിന്റെ, മഹര്‍ഷി അരവിന്ദന്റെ, ഡോ. ഹെഡ്ഗെവാറിന്റെ, പരമപൂജനീയ ഗുരുജിയുടെ കരള്തുടിപ്പുകളും അനേകം ധീരദേശാഭിമാനികളുടെ സ്വപ്നങ്ങളും ആത്മസമര്പ്പിതങ്ങളായ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജം പകര്‍ന്ന പ്രചണ്ഡ ദേശീയ തിരമാലകളിതാ ഹിന്ദുസ്ഥാനത്തിലെ പൊയ്ബിംബങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുന്നു ! ജാതിയില്‍ താഴ്ന്ന ചായക്കച്ചവടക്കാരനെ ഭരണഭാരം ഏല്‍പ്പിച്ച ഭാരതം, ജാതീയവും സാമ്പത്തികവുമായ അധ:സ്ഥിതരെ ഉള്‍ചേര്‍ത്തു കൊണ്ടിതാ, ദേശീയോദ്ഗ്രഥനം സാധിച്ചിരിക്കുന്നു. ഇനി ശ്രീകൃഷ്ണന്, കംസന്റെ കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിച്ച ഉഗ്രസേനന്റെ വാഴ്ചക്കാലം! ഒമ്പത് പതിറ്റാണ്ടുകളിലേറെയായി ഏതാണ്ട് ഉള്വലിഞ്ഞൊഴുകിയ ഭാരത ദേശീയതയുടെ പ്രതാപ കാലം!
പക്ഷെ, കേരളീയരെന്ന നിലക്ക് എങ്ങനെ നമുക്ക് പൂര്‍ണ്ണമായി ആഹ്ലാദിക്കുവാനാവും? മദനിയെ കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുവാന്‍ അപേക്ഷിച്ചുകൊണ്ട് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൈകോര്‍ത്ത നമ്മള് , ഈ സംസ്ഥാനത്തിന് റെയില്‍വേ വികസനം സാദ്ധ്യമാക്കിയ ഏക വ്യക്തിയെ, ഒ. രാജഗോപാലിനെ, അദ്ദേഹം നിശ്ചയമായും ഇനിയും സംസ്ഥാനത്തിന് ഗുണംചെയ്യുമെന്നറിഞ്ഞിട്ടും വിജയിപ്പിക്കാന്‍ ഒരുമ കാണിക്കാഞ്ഞത് കേരളീയരുടെ വികസന വായാടിത്തത്തിനും നന്ദികേടിനുമുള്ള തെളിവായി ഭാവിചരിത്രം ഉയര്ത്തിക്കാണിച്ചേക്കുമോ? സ്ത്രീ പീഡനത്തിനെതിരായ നമ്മുടെ നാട്യം പൊള്ളയാണെന്ന് പണ്ടേ തെളിഞ്ഞത് ഒരിക്കല്‍ക്കൂടി തെളിഞ്ഞതായി നിരീക്ഷകര്‍ അഭിപ്രായപ്പേട്ടേക്കുമോ? ഇനി കേരളത്തിന് കേന്ദ്രം സൗമനസ്യപൂര്‍വ്വം നല്കുന്നതെന്തും കൈനീട്ടി വാങ്ങിക്കൊണ്ടു പോരാനല്ലാതെ നാം പാര്‍ലമെന്റിലേക്കയച്ച ചിരിയച്ചന്മാര്ക്ക് എന്ത് രാഷ്ട്രീയ ശേഷി ശേഷിപ്പുണ്ട്? വര്‍ഗ്ഗീയതകളുടെ തോളില്‍ കയറി പാര്‍ലമെന്റിലെത്തിയ യുഡിഎഫ് ദശാസ്യന്മാര് വരുത്തിവെക്കുമായിരുന്ന വര്ഗ്ഗീയദുര്ഗ്ഗതിയില് നിന്ന് രക്ഷപ്പെട്ടതോര്‍ത്ത് കേരളത്തിനേതായാലും ആശ്വസിക്കാം.
നികൃഷ്ട പൈശാചിക ശക്തികള്‍ കാണാമറയത്തു തന്നെയുണ്ട് എന്ന് മറന്നുകൂടാ. ആ ഭീഷണിയില്‍ നിന്നും ആന്തരിക വൈരുദ്ധ്യങ്ങള്‍ തലപൊക്കുവാനുള്ള സാദ്ധ്യതകളില്‍ നിന്നും ഭാരതചേതനയെ കരുത്തു പകര്‍ന്ന് സംരക്ഷിക്കുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥ നിലവിലുള്ള സാഹചര്യത്തില്‍ നിന്ന് സൃഷ്ടിക്കപ്പെടട്ടെ ഐക്യ ഭാരതം, ക്ഷേമഭാരതം, വിശ്വഗുരുഭാരതം. ബിജെപിയുടെയും എന്‍ഡിഎയുടെയും ഭരണനേട്ടമെന്ന നിലയില്‍ കരുത്താര്‍ജ്ജിക്കട്ടെ. ലോകത്തിന്റെ നിലനില്‍പ്പിന് അത് കൂടിയേ തീരു.
സി.എം. കൃഷ്ണനുണ്ണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: