ന്യൂദല്‍ഹി: രാജ്യത്തെ മുസ്ലീംവോട്ടര്മാര് ബിജെപിയേയും നരേന്ദ്രമോദിയേയും പിന്തുണച്ചെന്ന് വിവിധ ലോക്സഭാ മണ്ഡലങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശിലെ മുസ്ലീംഭൂരിപക്ഷ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടിയത് ഇതിന് തെളിവാണ്.
യുപിയിലെ മുപ്പതു ശതമാനം മുസ്ലീങ്ങളില്‍ അഞ്ചു ശതമാനം പേരും ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നാണ് സൂചന.മൊറാദാബാദ്, മീററ്റ്,മുസാഫര്‍നഗര്‍,ഷഹരന്‍പൂര്‍,അലിഗഡ്, ആഗ്ര തുടങ്ങിയ മുസ്ലീംഭൂരിപക്ഷ മണ്ഡലങ്ങളില്‍ ബിജെപി വിജയം നേടിയിരുന്നു. അലിഗഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി സതീഷ് കുമാര്‍ ഗൗതം 5,14,622 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് 2,27,886 വോട്ടും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സഫര്‍ അലാമിന് മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്. എഎപി സ്ഥാനാര്‍ത്ഥിക്ക് ഇവിടെ 8978 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജേണ്ടര് സിങ്ങിന് 62,674 വോട്ടുകളും ലഭിച്ചു. ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട് ഷെയറുകളില്‍ നിന്നു തന്നെ മുസ്ലീംവോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്ന് വ്യക്തം.
ഉത്തര്‍പ്രദേശില്‍ മുസ്ലീംവോട്ടുകള്‍ മോദിക്ക് അനുകൂലമായി മാറിയെന്നതിന് സമാജ് വാദി പാര്‍ട്ടിയുടെ വിവാദ നേതാവ് അസംഖാന് നടത്തിയ പ്രസ്താവന തന്നെ തെളിവ്.
ഇന്ത്യന്‍ മുസ്ലീംകള്‍ മതേതരവാദികളാണെന്നതിന്റെ തെളിവാണ് യു.പിയിലെ ബിജെപി വിജയം തെളിയിക്കുന്നതെന്നും ബിജെപിയുടെ പ്രചാരണ തന്ത്രത്തില്‍ കുടുങ്ങി മുസ്ലീങ്ങള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തതായും അസംഖാന് പറയുന്നു. അയോധ്യയിലും കാശിയിലും മഥുരയിലും വിജയിച്ച ബിജെപി മുസാഫര്‍ നഗറിലും വിജയിച്ചത് ഇതിന്റെ തെളിവാണെന്നാണ് യു.പി മന്ത്രിസഭയുടെ മുസ്ലീംമുഖമായ അസംഖാന്റെ അഭിപ്രായം.
ദല്‍ഹിയിലും മുസ്ലീംവോട്ടര്മാര്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്.മോദിക്കനുകൂലമായി മുസ്ലീംസമൂഹം ചിന്തിച്ചതിന്റെ ഫലമാണിതെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ആതിഫ് റഷീദ് പറഞ്ഞു. മുസ്ലീംഭൂരിപക്ഷ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 5000 മുതല്‍ 25000 വരെ വോട്ടുകള്‍ ബിജെപിക്ക് വര്‍ദ്ധിച്ചു. ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രവര്‍ത്തനം മുസ്ലീംവോട്ടര്മാര്ക്കിയില് ബിജെപിക്കനുകൂലമായ മനോഭാവം വളര്‍ത്തിയെടുക്കാന്‍ സഹായിച്ചു. ചാന്ദിനിചൗക്കിലെ മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ മാട്യമഹലില് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 6,061 വോട്ടിന്റെ ഭൂരിപക്ഷം മറികടന്ന് ഇത്തവണ 15,453ആയി ഭൂരിപക്ഷം വര്‍ദ്ധിച്ചു. സീമാപുരി, ഗോണ്ട, ബാബര്‍പൂര്‍.മുസ്തഫാബാദ്,ഓഖ്ല,ബല്ലിമാരന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വോട്ട് വലിയ തോലില്‍ വര്‍ദ്ധിച്ചു. ഓഖ്ലയില് ഇരട്ടിയിലധികം വോട്ടാണ് കൂടിയത്.
ബിജെപി മുസ്ലീംവിരുദ്ധമല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോകളും ലഘുലേഖകളുമായി ന്യൂനപക്ഷമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ മുസ്ലീംമേഖലകള് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതാണ് അടിസ്ഥാനപരമായ മാറ്റത്തിന് കാരണമായി മാറിയിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: