അഹമ്മദാബാദ്: ഐപിഎല്ലില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന് ജീവശ്വാസം. അതിനിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെ മുംബൈ 25 റണ്‍സിന് മറിച്ചിട്ടു. ആദ്യം ബാറ്റ് ചെയ്ത മുംബൈ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് അടിച്ചുകൂട്ടി. രാജസ്ഥാന്റെ മറുപടി 8ന് 153ല്‍ ഒതുങ്ങി. എട്ടുപോയിന്റുള്ള മുംബൈ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. തോറ്റെങ്കിലും റോയല്‍സ് (14 പോയിന്റ്) മൂന്നാം സ്ഥാനത്തു നിലകൊണ്ടു.
പുതിയ ഓപ്പണര്‍ മൈക്ക് ഹസിയും (39 പന്തില്‍ 56) ലെന്‍ഡല്‍ സിമ്മണ്‍സും (51 പന്തില്‍ 62) നല്കിയ അടിത്തറയാണ് ഇന്ത്യന്‍സിനെ ജയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഒന്നാം വിക്കറ്റില്‍ ഈ സഖ്യം 120 റണ്‍സ് സ്വരൂപിച്ചു. മൂന്നു ഫോറുകളും രണ്ടു സിക്സറും നേടിയ ഹസിയെ അങ്കിത് ശര്‍മ്മ മടക്കി. ആറു ബൗണ്ടറികള്‍ക്കും രണ്ടു സിക്സറുകള്‍ക്കും ഉടമയായ സിമ്മണ്സിന്റെയുംഅന്തകന് അങ്കിത് തന്നെയായിരുന്നു. ഓപ്പണര്‍മാര്‍ നല്കിയ അടിത്തറ മുതലെടുത്ത് നായകന് രോഹിത് ശര്‍മ്മ കത്തിക്കയറുന്നതാണ് പിന്നീട് കണ്ടത്. 19 പന്തില്‍ മൂന്നു ബൗണ്ടറികളും നാലു സിക്സറുകളും ഉള്‍പ്പെടെ 40 റണ്‍സ് കുറിച്ച രോഹിത് മുംബൈയുട സ്കോര്‍ ഉയരത്തിലെത്തിച്ചു.
റോയല്‍സിന്റെ ബാറ്റിംഗ് ലൈനപ്പ് പതിവുശൗര്യം കാട്ടുമെന്നും കളി ആവേശഭരിതമാകുമെന്നും ഏവരും കരുതി. എന്നാല്‍ അതുണ്ടായില്ല. ഉന്മുക്ത് ചന്ദ് (2), ക്യാപ്റ്റന്‍ ഷെയ്ന് വാട്സന് (5), സഞ്ജു വി.സാംസണ് (2), കെവിന് കൂപ്പര്‍ (5) അങ്കിത് ശര്‍മ്മ (4), സ്റ്റ്യുവര്‍ട്ട് ബിന്നി (2) എന്നിവരെല്ലാം വന്നതും പോയതും ശരവേഗത്തിലായിരുന്നു. 48 റണ്‍സ് നേടിയ കരുണ്‍ നായരും ബാത്താഴ്ത്തിയപ്പോള് റോയല്‍സ് 7ന് 75 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒടുവില്‍ വാലറ്റത്തില്‍ ബ്രാഡ് ഹോഡ്ജയും (40) ജയിംസ് ഫാല്‍ക്നറും (31 നോട്ടൗട്ട്) നടത്തിയ ചെറുത്തു നില്‍പ്പ് റോയല്‍സിന്റെ സ്കോറിന് മാന്യത നല്കി.
മുംബൈ ഇന്ത്യന്‍സിനുവേണ്ടി കെ. സാന്റോക്കിയും പ്രഗ്യാന്‍ ഓജയും ഹര്ഭജന് സിങ്ങും അരങ്ങേറ്റക്കാരന്‍ ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റുകള്‍വീതം പിഴുതു. മൈക്ക് ഹസി മാന്‍ ഓഫ് ദ മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: