ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യത്തിലെ ചരിത്ര നിമിഷങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ ഇന്നലെ സാക്ഷ്യം വഹിച്ചു. മണ്മറഞ്ഞ മഹാരഥന്മാരായ സ്വാതന്ത്ര്യസമര സേനാനികളുടെ ഛായാചിത്രങ്ങള്‍ നിറഞ്ഞ ഹാളിലെ ബിജെപി എംപിമാരുടെ വലിയസംഖ്യ ദേശീയതയുടെ തിരിച്ചുവരവിനെ സൂചിപ്പിച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ കയറും മുമ്പ് നരേന്ദ്രമോദി പടികളില്‍ തൊട്ടു നമസ്ക്കരിച്ച് അകത്തേക്ക് പ്രവേശിച്ചതും ചരിത്രമായി.
രാവിലെ 11 മണി മുതല്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരും ബിജെപി നേതാക്കളും പാര്‍ലമെന്റിലേക്ക് എത്തിത്തുടങ്ങി. നരേന്ദ്രമോദി, എല്‍.കെ അദ്വാനി, രാജ്നാഥ്സിംഗ്, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ 11.30ഓടെ പാര്‍ലമെന്റിലെത്തി. രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെസിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരായ അമിത് ഷാ, ജെ.പി നഡ്ഡ, രാംലാല്‍ തുടങ്ങിയവരും പങ്കെടുത്തു. 282 എംപിമാരാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ എത്തിച്ചേര്‍ന്നത്.
പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തതിനു ശേഷം 336 പാര്‍ലമെന്റ് അംഗങ്ങളും സഖ്യകക്ഷി നേതാക്കളും പങ്കെടുത്ത എന്‍ഡിഎ യോഗവും നടന്നു. പ്രകാശ് സിങ് ബാദല്‍, ഉദ്ദവ് താക്കറെ, ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
ബിജെപിക്കു പുറമേ ശിവസേന, ടിഡിപി,എല്‍.ജെപി, ശിരോമണി അകാലിദള്‍, രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി, അപ്നാ ദള്‍, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, സ്വാഭിമാനി പക്ഷ, പട്ടാളി മക്കള്‍ കക്ഷി,ആര് ഇന്ത്യ എന്‍.ആര് കോണ്‍ഗ്രസ്, മിസോ നാഷണല്‍ ഫ്രണ്ട്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ,രാഷ്ട്രീയ സമാജ് പക്ഷ, ഹരിയാ ജനഹിത്കോണ്ഗ്രസ്, ഡിഎംഡികെ, എംഡിഎംകെ,കെഎംഡികെ, ഇന്തിയ ജനനായക കക്ഷി, ന്യൂ ജസ്റ്റിസ് പാര്‍ട്ടി, ജന സേന പാര്‍ട്ടി, ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച, കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി(ബോള്‍ഷെവിക്), മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ വികാസ് പാര്‍ട്ടി, നോര്‍ത്ത് ഇസ്റ്റ് റീജിയണല്‍ പൊളിറ്റിക്കല്‍ ഫ്രണ്ട്, മണിപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നീ 29 എന്‍ഡിഎ സഖ്യകക്ഷികളും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അണിനിരന്നു. എന്‍ഡിഎ യോഗത്തിനു ശേഷം ഭക്ഷണശേഷം എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്നതിനായി രാഷ്ട്രപതി ഭവനിലേക്ക് തിരിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ ശക്തിയുടെ ഭരണസംവിധാനത്തിലേക്കുള്ള ആദ്യ യാത്രയാണ് അവിടെ തുടങ്ങിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: