ന്യൂദല്‍ഹി: പുതിയ സര്‍ക്കാര്‍ ജനകോടികളുടെ സര്‍ക്കാരായിരിക്കുമെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്റി പാര്‍ട്ടിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടല്‍ജിയുടെ ആശിര്‍വാദം നമുക്കൊപ്പമുണ്ട്. അടല്‍ജിയുടെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുന്ന അന്തരീക്ഷത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കാം. മോദി പറഞ്ഞു.
ഇത് ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. ഏതെങ്കിലും പദവിക്കായല്ല, 125 കോടി ജനങ്ങളുടെ ആശയും അഭിലാഷവും പൂര്‍ത്തീകരിക്കാനാണ് നാം അധികാരമേറ്റെടുക്കുന്നത്. സപ്തംബര്‍ 13നാണ് എന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സപ്തംബര്‍ 15ന് ആ ജോലി ആരംഭിച്ചു. മെയില്‍ പ്രചാരണം അവസാനിപ്പിച്ച ശേഷം ഞാന്‍ പാര്ട്ടിഅദ്ധ്യക്ഷനെ നേരില്‍കാണാന്‍ അനുമതി ചോദിച്ചു. എന്തിനെന്ന് ചോദിച്ചപ്പോള്‍ എന്നെയേല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി, അതിന്റെ റിപ്പോര്‍ട്ട് നല്‍കുന്നതിനാണെന്ന് ഞാന്‍ വ്യക്തമാക്കി. രാജ്നാഥ്സിങ്ങ്ജി അപ്പോള്‍ ചിരിച്ചുകൊണ്ട് സങ്കോചം പ്രകടിപ്പിച്ചെങ്കിലും കാണണമെന്ന നിര്‍ബന്ധം ഞാന്‍ തുടര്‍ന്നു. രാജ്നാഥ്സിങ്ങ്ജിയെ കണ്ട് സപ്തംബര്‍ 15 മുതല്‍ മെയ് 10വരെ നടത്തിയ പരിപാടികളും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു പറഞ്ഞു. ഒരേയൊരു പരിപാടി മാത്രമാണ് റദ്ദാക്കേണ്ടിവന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചു.
ആദ്യമായാണ് ഞാന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രവേശിക്കുന്നത്. മുഖ്യമന്ത്രിയായ ശേഷമാണ് ആദ്യമായി ഞാന്‍ ഒരു മുഖ്യമന്ത്രിയുടെ ചേംബര്‍ കാണുന്നത്. ആദ്യമായി നിയമസഭ കാണുന്നതും മുഖ്യമന്ത്രിപദത്തിലെത്തിയതിനു ശേഷമാണ്. ഇപ്പോള്‍ ഇവിടെ ഇങ്ങനെ നില്ക്കുന്നതും ജീവിതത്തിലെ ആദ്യ അനുഭവം തന്നെ.
വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി രണ്ടു മൂന്നു ദിവസങ്ങളായി സംസാരിച്ചു. അവരെല്ലാം അത്ഭുതത്തോടെയാണ് ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയെ നോക്കിക്കാണുന്നത്. 550 മില്യണ്‍ ജനങ്ങള്‍ പങ്കാളികളായ വലിയ പ്രക്രിയയാണ് നടന്നത്. ദരിദ്ര്യകുടുംബത്തിലെ അംഗമായ എനിക്ക് ഇന്നിവിടെ നില്ക്കാന് സാധിച്ചത് ജനാധിപത്യത്തിന്റെ വിജയമാണ്. നമ്മുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ചിന്തിക്കുകയും അവരെ കേള്‍ക്കാന്‍ തയ്യാറാവുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യണം. രാജ്യത്തെ കോടിക്കണക്കായ യുവജനങ്ങള്‍ക്കു വേണ്ടിയുള്ളതാകണം പുതിയ സര്‍ക്കാര്‍. രാജ്യത്തെ അമ്മപെങ്ങന്മാര്ക്കുവേണ്ടിയാകണം നമ്മള് ഭരണം സമര്‍പ്പിക്കേണ്ടത്.
ദേഹത്ത് ഒരുകഷണം മുണ്ടും മറുകയ്യില്‍ ബിജെപിയുടെ പതാകയുമായി നില്ക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളെ ഞാന്‍ നമ്മുടെ രാജ്യത്തു കണ്ടു. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെയാണ് നമുക്ക് നല്‍കേണ്ടത്.
അദ്വാനിജിയോട് എനിക്കൊരു അപേക്ഷയുണ്ട്. ബിജെപിക്ക് ഇത്രവലിയ വിജയം സമ്മാനിച്ചുകൊണ്ട് നരേന്ദ്രമോദി കൃപ ചെയ്തെന്ന അങ്ങയുടെ വാക്കുകള്‍ പിന്‍വലിക്കണം. മകന് അമ്മയെ സേവിക്കുന്നതിന് കൃപയെന്നാണോ പറയുന്നത്. ഭാരതം എനിക്ക് മാതാവാണ്, അതുപോലെ തന്നെ ബിജെപിയും. ബിജെപിക്കുവേണ്ടി ചെയ്യുന്നത് എന്റെ കടമ മാത്രമാണ്. പാര്‍ട്ടിയെ സേവിക്കാന്‍ അവസരം നല്‍കുക വഴി പാര്‍ട്ടിയാണ് എന്നോട് കൃപ ചെയ്തത്.
ജനങ്ങള്‍ക്ക് നിരാശ ഉണ്ടാകാത്ത പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കണം. ജനവിധി പ്രതീക്ഷയുടേതാണ്. ജനങ്ങളുടെ ആശയാണ് നമ്മെ തെരഞ്ഞെടുത്തത്.
2015-16 ദീനദയാല്‍ജി ഉപാധ്യായയുടെ ജന്മശതാബ്ദി വര്‍ഷമാണ്. ദീനദയാല്‍ജിയുടെ അന്ത്യോദയ് എന്ന കാഴ്ചപ്പാടനുസരിച്ച് സമാജത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരെ സേവിക്കാന്‍ ഈ അവസരം ഉപയോഗിക്കാം. മന്ത്രിസ്ഥാനങ്ങള്‍ക്കായുള്ള പരിശ്രമങ്ങളല്ല നമ്മള് ചെയ്യേണ്ടത്. മറിച്ച് സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കുള്ള സേവനമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: