ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെത്തുടര്‍ന്ന് യുപിയില്‍ സമാജ്വാദി പാര്ട്ടിസര്ക്കാരിലെ 36 മന്ത്രിമാരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി. എന്നാല്‍ താന്‍ രാജിവയ്ക്കില്ലെന്ന് അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. സഹമന്ത്രിമാരാണ് പുറത്താക്കപ്പെട്ടവരില്‍ ഏറെയും. ഇവരില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ള ആറു പേരുമുണ്ട്.
ചില കാബിനറ്റ് മന്ത്രിമാരെയും ഉടന്‍ പുറത്താക്കുമെന്നാണ് സൂചന. 80 ലോക്സഭാ സീറ്റുള്ള യുപിയില്‍ സമാജ്വാദി പാര്‍ട്ടിക്ക് വെറും അഞ്ചു സീറ്റ് മാത്രമാണ് ലഭിച്ചത്. ഇവയില്‍ രണ്ടിടത്ത് ജയിച്ചത് പാര്‍ട്ടി അധ്യക്ഷന്‍ മുലായമാണ്. അതിലൊന്ന് രാജിവയ്ക്കേണ്ടി വരും. ബിജെപിക്ക് 71 സീറ്റുകളാണ് ലഭിച്ചത്.
തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബീഹാറില്‍ നിതീഷ് കുമാര്‍ രാജിവച്ചതു പോലെ രാജിവയ്ക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് സംസ്ഥാനങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യാനാവില്ല എന്നായിരുന്നു ഉത്തരം. അതിനിടെ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റു പോലും ലഭിക്കാത്ത മായാവതിയും കടുത്ത നടപടികള്‍ തുടങ്ങി. ബിഎസ്പിയുടെ സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം കമ്മറ്റികളെല്ലാം മായാവതി പിരിച്ചുവിട്ടു. കഴിഞ്ഞ ലോക്സഭയില്‍ 20 എംപിമാരുണ്ടായിരുന്ന ബിഎസ്പിക്ക് ഇക്കുറി ഒരു സീറ്റുമില്ല. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചശേഷം കമ്മറ്റികള്‍ പുന:സംഘടിപ്പിക്കുമെന്ന് മായാവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: