കൊച്ചി: വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കോളേജ് ടോയ്ലറ്റിനുള്ളില് കത്തിക്കരിഞ്ഞ നിലയില്‍.മരട് സ്വദേശിനിയായ വിദ്യ(20)യുടെ മൃതദേഹമാണ് തൃപ്പൂണിത്തുറ എന്‍എസ്എസ് വനിതാ കോളേജ് ടോയ്ലെറ്റില് മണ്ണെണ്ണയൊഴിച്ച് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചി പാടശ്ശേരി പറമ്പില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്റേയും ജയന്തിയുടേയും മകളാണ് വിദ്യ. ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ രാവിലെ 8.30 നും 8.45 നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.
പുസ്തകങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ടോയ്ലറ്റിന്റെ പ്ലാസ്റ്റിക് വാതിലും ഉരുകിയ നിലയിലാണ്. വിദ്യയ്ക്ക് ആറു മാസമുള്ളപ്പോള്‍ അമ്മൂമ്മയുടെ പക്കല്‍ ഏല്‍പ്പിച്ച് മാതാപിതാക്കള്‍ തമിഴ്നാട്ടിലെ മധുരയിലേക്ക് പോയതാണെന്ന് പോലീസ് പറയുന്നു. ഇവരുടെ രണ്ടാമത്തെ മകളാണ് വിദ്യ. വിദ്യയെ കൂടാതെ രണ്ടാണും ഒരു പെണ്‍കുട്ടിയും ഇവര്‍ക്കുണ്ട്.
മാതാപിതാക്കള്‍ വിദ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നില്ല. വല്ലപ്പോഴും മാത്രമേ ഇവര്‍ വിദ്യയെ കാണാനായി നാട്ടില്‍ എത്തിയിരുന്നുള്ളു. പ്ലസ് ടു വരെ അമ്മൂമ്മയുടെ അടുത്തുനിന്നാണ് വിദ്യ പഠിച്ചിരുന്നത്. അമ്മൂമ്മയുടെ മരണശേഷം മരടിലുള്ള അമ്മയുടെ അനിയത്തി കാഞ്ചനയുടെ വീട്ടില്‍ നിന്നായിരുന്നു പഠനം.
ഇന്നലെയും പതിവ് പോലെ അമ്മയുടെ സഹോദരിയുടെ മകനായ പ്രണബാണ് സൈക്കിളില്‍ വിദ്യയെ കോളേജില്‍ കൊണ്ടുചെന്നാക്കിയത്. കോളേജ് ഗേറ്റ് തുറക്കാതിരുന്നതിനെ തുടര്‍ന്ന് ഏറെ നേരം വെളിയില്‍ കാത്തുനിന്നിരുന്നു. 8.15ഓടെ കോളേജ് ഗേറ്റ് തുറന്നപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ക്ലാസിലേക്ക് പോവുകയായിരുന്നു. 8.30 ഓടെ ടോയ്ലറ്റില് നിന്നും പുകയുയരുന്നത് കണ്ട മറ്റ് വിദ്യാര്‍ത്ഥിനികളാണ് കോളേജ് അധികൃതരെ വിവരം അറിയിച്ചത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തിലായതിനാല്‍ പ്രണബ് എത്തിയാണ് ചോറ്റുപാത്രവും പേഴ്സും കണ്ട് മരിച്ചത് വിദ്യയാണെന്ന് ഉറപ്പ് വരുത്തിയത്.
വിദ്യയും അയല്‍വാസിയായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും അന്യസമുദായക്കാരനായതിനാല് വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്. നിശാന്തിനിപറഞ്ഞു.
കോളേജിന് പുറത്ത് റോഡില്‍ വരച്ചതായി കാണപ്പെടുന്ന പെണ്‍കുട്ടിയുടെ ചിത്രത്തിനും അതിന്റെ കൂടെ മെമ്മറീസ് നെവര്‍ ഡൈ എന്നെഴുതിയിരിക്കുന്നതിനും വിദ്യയുടെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വിദ്യയുമായി അടുപ്പമുണ്ടായിരുന്ന ചെറുപ്പക്കാരനെ മരട് പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ കോളേജ് അധികൃതരേയും സഹപാഠികളേയും പോലീസ് കോളേജില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. വിദ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അര്ജുന്, ആനന്ദ്, മീനാക്ഷി എന്നിവര്‍ സഹോദരങ്ങളാണ്.
സംഭവത്തില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍, അസി.കമ്മീഷണര്‍ സേവ്യര്‍ സെബാസ്റ്റ്യന്‍, തൃപ്പൂണിത്തുറ സിഐ ഉത്തമന്, എസ്ഐ പി.ആര്. സന്തോഷ്കുമാര്‍, മരട് എസ് ഐ എ.ബി. വിപിന്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: