തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍ ടിആര്‍എസ് നേതാവ് പൊന്പുലി രാമലുവിനെ കൊലപ്പെടുത്തിയ ആറംഗ നക്സല്‍ സംഘത്തെ തോക്കും തിരകളുമായി തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിലെ മുന്‍ നക്സല്‍ പ്രവര്‍ത്തകനായിരുന്നു പൊന്പുലി രാമലു.
ആന്ധ്രാപോലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ളവരാണ് പിടിയിലായവര്‍. തമ്പാനൂരിലെ ലോഡ്ജില്‍ നിന്നുമാണിവര്‍ പിടിയിലായത്. ആന്ധ്രയിലെ നല്‍ഗോണ്ട സ്വദേശികളായ തിലകരാജ് സുരേഷ്(32), 2002 ല്‍ പോലീസില്‍ കീഴടങ്ങിയ നക്സലായ സോമയ്യ (31), രമേശ്(38), ഏലേഷ്(28), കുമാരസ്വാമി(32), രവി(42) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 0.32 പിസ്റ്റളും രണ്ട് തിരകളും 1.2 ലക്ഷം രൂപയും പോലീസ് കണ്ടെത്തി. തിലകരാജ് സുരേഷും സോമയ്യയും നക്സല്‍ വിഭാഗവുമായി സജീവബന്ധം പുലര്‍ത്തിയിരുന്നവരാണ്. മറ്റ് നാലുപേര്‍ക്കും നക്സല്‍ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
സിറ്റി പോലീസ് കമ്മീഷണര്‍ അജിതാബീഗത്തിന് മൊബെയില്‍ ഫോണില്‍ ലഭിച്ച സന്ദേശമനുസരിച്ച് തമ്പാനൂരിലെ ഉപാസന, സുരഭി എന്നീ ലോഡ്ജുകളില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ലോഡ്ജുകളില്‍ പരിശോധന നടത്തിയപ്പോള്‍ ഉച്ചഭക്ഷണത്തിനായി ഉപാസന ലോഡ്ജില്‍ ഒരുമിച്ചുകൂടിയ സംഘത്തെ കയ്യോടെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും തോക്കും തിരകളും കണ്ടെത്തിയതോടെ തമ്പാനൂര്‍ പോലീസ് ഉടന്‍ സിറ്റിപോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷിനെ വിവരമറിയിച്ചു.
തമ്പാനൂര്‍ സ്റ്റേഷനില്‍ എത്തിയ കമ്മീഷണര്‍ തെലുങ്കില്‍ സംഘത്തെ ചോദ്യംചെയ്തതോടെ ഇവര്‍ വിരണ്ടു. ആന്ധ്ര സ്വദേശിയായ കമ്മീഷണറുടെ ചോദ്യം ചെയ്യലിനു മുന്നില്‍ പ്രതികള്‍ കൊലപാതക രഹസ്യം തുറന്നുപറഞ്ഞു. തങ്ങളുടെ നക്സല്‍ കാലത്തെ സഹപ്രവര്‍ത്തകനായിരുന്ന രാമലുവിനെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലെ തര്‍ക്കംമൂലം കഴിഞ്ഞമാസം 11ന് നല്‍ഗോണ്ടയില്‍ വച്ച് മുളകുപൊടിവിതറിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ പറഞ്ഞു. രാമലുവിന്റെ സഹോദരനും നക്സല്‍ നേതാവുമായിരുന്ന സാംബശിഖഡുവിനെ നേരത്തെ നക്സലുകള്‍ തന്നെ കൊലപ്പെടുത്തിയിരുന്നു. ഇതിനുശേഷം രാമലുവിന് പോലീസിന്റെ കനത്ത സുരക്ഷയുമുണ്ടായിരുന്നു. ഇതുമറികടന്നാണ് പ്രതികള്‍ കൊലപാതകം നടത്തിയത്.
തിങ്കളാഴ്ച ഹൈദരാബാദില്‍ നിന്നും വോള്‍വോ ബസിലാണ് സംഘം തലസ്ഥാനത്തെത്തിയത്. സംശയം തോന്നാതിരിക്കാന്‍ ഉപാസന, സുരഭി ലോഡ്ജുകളില്‍ മൂന്നംഗ സംഘം വീതം മുറിയെടുത്തു. തുടര്‍ന്ന് കോവളത്ത് കറങ്ങിനടന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒത്തുകൂടിയപ്പോഴാണ് പിടിയിലായത്. തമ്പാനൂര്‍ സിഐ കമറുദ്ദീന്, എസ്ഐമാരായ ഗോപന്, സ്റ്റുവര്‍ട്ട്, സിപിഒ മാരായ അജി, അനില്‍, രാജേഷ്, അജീഷ് ബിന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
ഇവരുടെ ചിത്രങ്ങളും വിശദാംശങ്ങളും ആന്ധ്രപോലീസിന് കൈമാറിയിട്ടുണ്ട്. ആന്ധ്രയില്‍ നിന്നുള്ള പോലീസിന്റെ പ്രത്യേക സംഘം ഇന്നെത്തും. നിലവില്‍ സംഘത്തിന് കേരളത്തില്‍ കേസില്ലാത്തതിനാല്‍ ആയുധനിയമപ്രകാരം കേസെടുത്ത് ഇന്ന് കോടതിയില്‍ ഹാജരാക്കും. കേരളപോലീസിന്റെ ഇന്റലിജന്‍സ് വിഭാഗവും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരും നന്ദാവനം എ.ആര്.ക്യാമ്പില്‍ വച്ച് സംഘത്തെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: