തിരുച്ചിറപ്പള്ളി: പോളിറ്റ് ബ്യൂറോ മുന്‍ അംഗവും മുതിര്‍ന്ന സിപിഎം നേതാവുമായ ആര്.ഉമാനാഥ് (92) അന്തരിച്ചു. തമിഴ്നാട്ടിലെ തിരിച്ചിറപ്പള്ളിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് രാവിലെ 7.50നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
നാല്‍പ്പതുകളുടെ ആദ്യകാലം മുതല്‍ തൊഴിലാളി സമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു ഉമാനാഥ്. തൊഴിലാളി നേതാവായി രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്ത ഉമാനാഥ് രണ്ട് തവണ നാഗപട്ടണം നിയമസഭാ മണ്ഡലത്തില്‍ നിന്നും തമിഴ്നാട് നിയമസഭയിലേക്ക് 1970ലും 77 ലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൂന്നു നാലും ലോക്സഭകളില്‍ പുതുച്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു. എ.കെ.ജിയാണ് ഉമാനാഥിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദ്യം നിയോഗിച്ചത്.
1940ല്‍ മദ്രാസ് ഗൂഢാലോചന കേസില്‍ പി രാമമൂര്‍ത്തിക്കൊപ്പം അറസ്റ്റിലായി. തിരുച്ചിയില്‍ തൊഴിലാളികളെ സംഘടിപ്പിച്ചാണ് അദ്ദേഹം ട്രേഡ് യൂണിയന് രംഗത്തേക്ക് വന്നത്. സി.ഐ.ടി.യു രൂപവത്കരിച്ചപ്പോള്‍ തമിഴ്നാട് ഘടകത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി. അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
തമിഴ്നാട് സിപിഎം സംസ്ഥാന സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം ചണ്ഡിഗഢില്‍ നടന്ന പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് പി.ബി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കോയമ്പത്തൂരില്‍ നടന്ന പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസുവരെ ആ സ്ഥാനത്ത് തുടര്‍ന്നു. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ തന്നെ തത്സ്ഥനത്ത് നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം തന്നെ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയിലെ പ്രത്യേക ക്ഷണിതാവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
1922ല്‍ കാസര്‍കോട് ജില്ലയിലെ കര്‍ണാടക അതിര്‍ത്തിയില്‍ ജനിച്ച അദ്ദേഹം കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം തലശ്ശേരിയിലേക്ക് എത്തിയശേഷം കോഴിക്കോട് താമസമാക്കുകയായിരുന്നു. ഗണപത് സ്കൂളിലായിരുന്നു പഠനം. ഇന്റര്‍മീഡിയറ്റ് പഠനം ക്രിസ്ത്യന്‍ കോളജിലും. ഉന്നത വിദ്യാഭ്യാസം നേടാന്‍ ചിദംബരം അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ ചേരുന്നതിനാണ് തമിഴ്നാട്ടിലെത്തുന്നത്.
പരേതയായ പാപ്പാ ഉമാനാഥാണ് ഭാര്യ. ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് യു.വാസുകി മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: