തിരുവന്തപുരം: കെപിസിസി വൈസ് പ്രസിഡന്റ് എ.കെ മണി രാജിവെച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ ഡീന്‍ കുര്യക്കോസ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാജി.
ഇന്ദിരാഭവനില്‍ വെച്ച് രാജിക്കത്ത് മുഖ്യന്ത്രിക്കും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും കൈമാറി. ഡീന്‍ പരാജയപ്പെട്ടാല്‍ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ.കെ.മണിക്ക് സ്വാധീനമുള്ള ദേവികുളം നിയോജകമണ്ഡലത്തില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന് 121 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു.
2009ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ദേവികുളത്ത് 8920 വോട്ടിന്റെ ലീഡുണ്ടായിരുന്നതാണ്. എന്നാല്‍ ഇത്തവണ മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളില്‍ ഒമ്പതിലും ഇടതുമുന്നണി ലീഡ് നേടി.
ഇടുക്കിയിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ ചേരിത്ിരിവ് ഉണ്ടായിരുന്നു. മുന്‍ എം.പി പി.ടി തോമസിന്റെ നിലപാടുകളാണ് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഇ.എം. അഗസ്തി പറഞ്ഞിരുന്നു. എന്നാല്‍ ഇ.എം. അഗസ്തിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ വ്യാപക ശ്രമം നടന്നതായി ഡീന്‍ കുര്യാക്കോസും ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വവും ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ്.കെ.പൗലോസിന്റെ കോലം കത്തിക്കുകയും കോണ്‍ഗ്രസ് നേതൃത്വം ഇരു ചേരികളിലായി തിരിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: