തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന് വിജയരാഘവന് സ്മാരക പുരസ്ക്കാരം. പ്രശസ്ത പത്രപ്രവര്‍ത്തകനും സൈദ്ധാന്തികനും കേരളകൗമുദിയുടെ മുന്‍ അസോസിയേറ്റ് എഡിറ്ററുമായിരുന്ന കെ.വിജയരാഘവന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് പുരസ്ക്കാരം.
10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്ക്കാരം ജൂണ്‍ ആദ്യവാരം ലീലാ മേനോന് സമ്മാനിക്കും. തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്ക്കാരം സമ്മാനിക്കുകയെന്ന് സമിതി പ്രസിഡന്റ് എന്‍.രാമചന്ദ്രനും സെക്രട്ടറി കെ.ജി.പരമേശ്വരന് നായരും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലിംകാ ബുക്ക്സ് ഓഫ് റെക്കോര്‍ഡ്സിലും ലീലാ മേനോന് ഇടം നേടിയിട്ടുണ്ട്. ആധുനിക കേരളത്തിലെ ആദ്യത്തെ വനിതാ റിപ്പോര്‍ട്ടറായ ലീലാ മേനോന് ഇന്ത്യന്‍ എക്സ്പ്രസിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
ദല്‍ഹിയിലും കൊച്ചിയിലും കോട്ടയത്തുമൊക്കെ റിപ്പോര്‍ട്ടറായിരുന്നു. തങ്കമണി സംഭവം പുറത്തു കൊണ്ടുവന്നതും അരുവക്കോട് വേശ്യാവൃത്തിയിലേര്‍പ്പെട്ട സ്ത്രീകള്‍ക്ക് പുതുജീവിതം ലഭ്യമാക്കിയതും ലീലാ മേനോന്റെ റിപ്പോര്‍ട്ടുകളായിരുന്നു. കന്യാസ്ത്രീകളെ വിദേശത്തേക്ക് കയറ്റി വിടുന്നത് ഉള്‍പ്പെടെ ലീലാ മേനോന്റെ പല റിപ്പോര്‍ട്ടുകളും കോളിളക്കം സൃഷ്ടിച്ചിരുന്നു.
നിലയ്ക്കാത്ത സിംഫണി എന്ന ജീവിതകഥ എഴുതിയിട്ടുണ്ട്. ഇത് പിന്നെ വെയിലിലേക്ക് മഴ ചാഞ്ഞു എന്ന നോവലായി പ്രസിദ്ധീകരിക്കപ്പെട്ടു. കേരളത്തില്‍ വനിതകളെ പത്രപ്രവര്‍ത്തനത്തിലേക്ക് ആകര്ഷിച്ചതില് ലീലാ മേനോന്റെ പങ്ക് നിസ്തുലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: