തിരുവനന്തപുരം: കാലവര്‍ഷം കണക്കിലെടുത്ത് ഫിഷറീസ് വകുപ്പ് ആധുനിക ഹൈസ്പീഡ് ബോട്ടുകള്‍ വാങ്ങണമെന്ന് നിര്‍ദേശം. ജൂണ്‍ ആദ്യവാരം മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. കടല്‍ക്ഷോഭം കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ബോട്ടുകള്‍ വാങ്ങണമെന്നു ദുരന്തനിവാരണ അതോറിട്ടി അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഹൈസ്പീഡ് ബോട്ടുകളില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉണ്ടാകണം. കടലില്‍ ര്‍ തകരുന്ന മത്സ്യബന്ധന ബോട്ടുകള്‍ വേഗത്തില്‍ കണ്ടെത്തി തൊഴിലാളികളെ രക്ഷിക്കാനാണിത്. രണ്ടു വര്‍ഷത്തിനു മുമ്പ് കടലില്‍പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വാക്കിടോക്കി നല്‍കിയിരുന്നു. എത്രനോട്ടിക്കല് മെയില്ദൂരെയാണ് ബോട്ട് നില്ക്കുന്നതെന്നു മനസ്സിലാക്കാനും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായം വേഗത്തില്‍ എത്തിക്കുന്നതിനുമായാണ്. എന്നാല്‍, വാക്കിടോക്കികള്‍ കടലില്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യമുണ്ടായി. ഇപ്പോള്‍ മൊബെയില്‍ ഫോണുകള്‍ വഴി അത്യാവശ്യം സംസാരിക്കാമെങ്കിലും അപകട സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ജിപിഎസ് സംവിധാനം വഴി മത്സ്യബോട്ടുകളെ കണ്ടെത്തുന്നതിനു കഴിഞ്ഞാല്‍ സഹായമെത്തിക്കാന്‍ വേഗത്തില്‍ സാധിക്കും.
തീരദേശ ജില്ലകളില്‍ കുറഞ്ഞത് 10 ബോട്ടുകളെങ്കിലും ഉണ്ടായിരിക്കണം. സെര്‍ച്ച് ലൈറ്റ്, നെറ്റ്, ലൗഡ്സ്പീക്കര്‍, വാക്കിടോക്കി, പ്ലാസ്റ്റിക് വടം, പങ്കായം,എന്നിവയും മുങ്ങല്‍ വിദഗ്ധരും ഇവയില്‍ ഉണ്ടാകും. ഇത്തരം ബോട്ടുകള്‍ക്ക് ഒരുകോടി രൂപയോളം വിലവരും. നേരത്തെ തീരദേശ പോലീസ് സേനയ്ക്കായി ഹൈസ്പീഡ് ബോട്ടുകള്‍ വാങ്ങിയിട്ടുണ്ട്.ഇതേമാതൃകയിലാണ് ബോട്ടുകള്‍ വാങ്ങുന്നതിനു ഫിഷറീസ് വകുപ്പിനോട് നിര്‍ദേശിച്ചിരിക്കുന്നത്. കാലവര്‍ഷം എത്തുന്നതിനു മുമ്പേ കടല്‍ഭിത്തികളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കണം. എല്ലാ തീരദേശ പ്രദേശങ്ങളിലും കടല്‍ഭിത്തികള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
തീരദേശങ്ങളില്‍ ഷെല്‍ട്ടറുകള്‍ തയ്യാറാക്കുന്നതിനും അഭയാര്‍ത്ഥികളായി എത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യം വരുന്ന സാധന സാമഗ്രികള്‍ എത്തിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലാ കളക്ടര്‍മാര്‍ നടത്തേണ്ടതാണ്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: