ന്യൂദല്‍ഹി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും സാമൂഹ്യ പ്രവര്‍ത്തകയുമായ കിരണ്‍ ബേദി സജീവ രാഷ്ട്രീയത്തിലേക്ക് . രാഷ്ട്രീയപരമായ തന്റെ ആഗ്രഹങ്ങള്‍ പങ്കുവെച്ച ബേദി ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന.
രാഷ്ട്രീയത്തിലേക്ക് വരുന്നതിന് പരിമിതികളൊന്നുമില്ലെന്നും, തനിക്ക് യോജിച്ച മേഖലയായതിനാല്‍ ഇതിലേക്ക് കടന്നുവരികയാണെന്നും ബേദി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിന്നുകൊണ്ട് അദ്ദേഹത്തിന് കരുത്ത് പകരുമെന്നും അവര്‍ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പിനു മുമ്പും അതിനുശേഷവും മോദിയെ പ്രശംസിച്ച് കിരണ്‍ ബേദി രംഗത്തെത്തിയിരുന്നു. കുറച്ചു വര്‍ഷങ്ങളായി നമ്മുടെ രാജ്യം അനാഥമായിരുന്നു എന്നാണ് തനിക്ക് തോന്നിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നമ്മെ സംരക്ഷിക്കാന്‍ കഴിവുള്ള ഒരു രക്ഷകര്‍ത്താവിനെ നമുക്ക് ലഭിച്ചിരിക്കുന്നു. ഇനി അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ നമുക്ക് ശ്രദ്ധ ചെലുത്താമെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടന്‍ ബേദി ട്വിറ്ററില്‍ എഴുതിയിരുന്നു.
അരവിന്ദ് കേജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിക്ക് ആദ്യം പിന്തുണ പ്രഖ്യാപിച്ചിരുന്ന ബേദി പിന്നീട് അവരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. ലോക്പാല്‍ ബില്ലിനായി അണ്ണാ ഹസാരെയ്ക്കൊപ്പം പ്രവര്‍ത്തിച്ച ബേദി, പിന്നീട് കേജ്രിവാളിന്റെ പാര്‍ട്ടീ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഇവരില്‍ നിന്ന് വിട്ടു നിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: