കൊച്ചി: കൈക്കൂലി കേസില്‍ അന്വേഷണം നേരിടുന്ന തൃക്കാക്കര മുന്‍ എസ്ഐ അബ്ദുള്‍ സത്താറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. നാലുമാസമായി സസ്പെന്‍ഷനിലായ ഇയാളുടെ ആലുവ മുപ്പത്തടത്തെ ആഡംബര വസതിയും സമീപത്തെ പഴയവീടും ബന്ധുവീടുകളും വിജിലന്‍സ് എറണാകുളം സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വി.ജി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ഒരേസമയം പരിശോധിച്ചു. ഇവിടങ്ങളില്‍നിന്ന് സത്താറിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായാണ് സൂചന.
ജോലിയില്‍ പ്രവേശിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുകോടിയിലേറെ രൂപ മുടക്കിയാണ് ഇയാള്‍ മുപ്പത്തടത്ത് വീടുനിര്‍മിച്ചത്. ഇതിനാവശ്യമായ തുക ഇയാള്‍ അനധികൃതമായി സമ്പാദിച്ചതാണെന്ന് കാണിച്ച് വിജിലന്‍സ് ആസ്ഥാനത്തേക്ക് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കും.
തൃക്കാക്കര എസ്ഐ ആയിരിക്കേ കോഴിക്കോട് സ്വദേശിയുടെ കാര്‍ കാണാതായ സംഭവത്തില്‍ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് എസ്ഐക്കെതിരെ വിജിലന്‍സ് കേസെടുത്തത്. തൃക്കാക്കര പൊലീസ് കണ്ടെടുത്ത കാര്‍ വിട്ടുനല്‍കാന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് വിജിലന്‍സ് കേസെടുത്തത്. വിജിലന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇടുക്കി ക്രൈം റെക്കോഡ്സ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയ അബ്ദുള്‍ സത്താര്‍ ദിവസങ്ങള്‍ക്കുള്ളില്‍ ട്രാഫിക് എസ്ഐ ആയി എറണാകുളം സിറ്റി പൊലീസില്‍ തിരിച്ചെത്തി. കൈക്കൂലി വാങ്ങിയതിന്റെ തെളിവുസഹിതം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഫയല്‍ രണ്ടുമാസത്തോളം പൂഴ്ത്തിയ ആഭ്യന്തരവകുപ്പ് നാലുമാസംമുമ്പ് സത്താറിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: