കൊച്ചി: ഫ്ലാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്ന് വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ആറു കോടി തട്ടിയ കേസില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയെ അറസ്റ്റുചെയ്തു. ബ്ലൂ ഡോട്ട് കണ്‍സ്ട്രക്ഷന്‍ കമ്പനി എംഡി ടി.ജി. വര്‍ഗീസ്(56) ആണ് പിടിയിലായത്.
ഹൈക്കോടതി കവലയില്‍ ഇന്‍ഫന്റ് ജീസസ് ബില്‍ഡിങ്ങിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കമ്പനിയുടെ ഡയറക്ടറും കേസിലെ മറ്റൊരു പ്രതിയുമായ പ്രസന്നകുമാരിയുടെ തേവരയിലെ ഫ്ലാറ്റില്‍ നിന്ന് കടവന്ത്ര എസ്ഐ എം.ബി ലത്തീഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പൊലീസ് എത്തുന്നതറിഞ്ഞ് പ്രസന്നകുമാരി രക്ഷപ്പെട്ടു. കേസിലെ മറ്റുപ്രതികളായ വര്‍ഗീസിന്റെ മകള്‍ ആബ ഫെനില, പ്രസന്നകുമാരിയുടെ സഹോദരന് ഷിബുരാജ് എന്നിവര്‍ ഒളിവിലാണ്. ആബ ഫെനിലയും കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. കടവന്ത്ര കേന്ദ്രീയവിദ്യാലയത്തിനു സമീപം ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച സൂര്യ എന്‍ക്ലേവ് ഫ്ലാറ്റ് സമുച്ചയത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഒരേ ഫ്ലാറ്റ് തന്നെ ഒന്നിലധികം പേര്‍ക്ക് വിറ്റ് പണം വാങ്ങിയെന്നതാണ് ഇവര്‍ക്കെതിരായ പരാതി. തട്ടിപ്പുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ മാത്രം 12 കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. സമാനമായ തട്ടിപ്പിന് വര്‍ഗീസിനെതിരെ സൗത്ത്, സെന്‍ട്രല്‍ സ്റ്റേഷനുകളിലും പരാതിയുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫ്ലാറ്റിനുവേണ്ടി 50,50,000 രൂപ നല്കിയ പച്ചാളം സ്വദേശിയുടെ പരാതിയിലാണ് വര്‍ഗീസിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസന്വേഷണം ആരംഭിച്ചതോടെ വര്‍ഗീസും മറ്റുപ്രതികളും ഒളിവില്‍ പോയി.
2011ലാണ് ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി പണം സ്വീകരിച്ചത്. 46 ഫ്ലാറ്റുകളാണ് സമുച്ചയത്തിലുണ്ടായിരുന്നത്. ഫ്ലാറ്റില്‍ താമസം തുടങ്ങിയവരും അതേ ഫ്ലാറ്റിനുവേണ്ടി അവകാശവാദമുന്നയിച്ച് രേഖകള്‍ സഹിതം എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചതോടെ വര്‍ഗീസ് ഒളിവില്‍ പോയി. ഇയാള്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ എത്തിയെങ്കിലും അവിടെ നിന്നും വര്‍ഗീസ് മുങ്ങുകയായിരുന്നു.
തൃപ്പൂണിത്തുറ ബസ് സ്റ്റാന്‍ഡിന് സമീപം മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയാണ് പ്രസന്നകുമാരി. മുന്‍കൂര്‍ പണം വാങ്ങി നിര്‍മിച്ച ഫ്ലാറ്റുകളിലൊന്ന് പ്രസന്നകുമാരിയുടെ സഹോദരന് ഷിബുരാജിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് കണ്ടെത്തി. വില്‍പ്പന കരാര്‍ നിലവിലുള്ള വിവരം അറിഞ്ഞുകൊണ്ട് ഫ്ലാറ്റ് മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷിബുരാജിനെ പ്രതിചേര്‍ത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. തട്ടിപ്പിനിരയായവരില്‍ ഷിബുരാജ് മുഖേന ഫ്ലാറ്റ് വാങ്ങാനെത്തിയവരുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
അസി. കമീഷണര്‍ റെക്സ് ബോബി അര്‍വിന്‍, സെന്‍ട്രല്‍ സിഐ വൈ നിസാമുദ്ദീന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. എ എസ്ഐ നാസര്‍, സീനിയര്‍ സിപിഒ സന്തോഷ്കുമാര്‍, സിപിഒമാരായ എ ഷാജി, ഉമേശ്വരന്‍, ഷൈന്‍, മായാ ഉദയന്‍, കെ വി ജയ എന്നിവരുള്‍പ്പെട്ട സംഘമാണ് വര്‍ഗീസിനെ അറസ്റ്റ്ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: