ഗുജറാത്തിലെ ആദ്യ വനിതാമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുന്ന ആനന്ദി ബെന്‍ പട്ടേല്‍ ആ സ്ഥാനത്തെത്തുന്നത് തികച്ചും ആകസ്മികമായാണ്. എന്നാല്‍ താന്‍ ഏറ്റെടുത്ത എല്ലാ ചുമതലകളും ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിച്ച് പേരെടുത്ത ആനന്ദിയുടെ മുഖ്യമന്ത്രിക്കസേരയിലെ പ്രവര്‍ത്തന കാലവും വന്വിജയമായിരിക്കുമെന്നുറപ്പാണ്. നരേന്ദ്ര മോദിയുടെ കൈകളില്‍ ഭദ്രമായിരുന്ന മുഖ്യമന്ത്രിപദം ആനന്ദി അത്രതന്ന് സൂക്ഷ്മമായി കൈകാര്യം ചെയ്യുമെന്ന് അവര്‍ നല്കിയ ഉറപ്പ് വെറും വാക്കാകില്ലെന്നുറപ്പാണ്.
അവിചാരിതമായിട്ടായിരുന്നു അധ്യാപികയായിരുന്ന ആനന്ദിയുടെ രാഷ്ട്രീയപ്രവേശനം. 1987 ല്‍ തന്റെ വിദ്യാലയത്തിലെ രണ്ട് പെണ്‍കുട്ടികള്‍ നര്‍മ്മദ നദിയിലേക്ക് വീണു, എന്തുചെയ്യണമെന്നറിയാതെ പലരും നോക്കിനില്‍ക്കേ ആനന്ദിബന് കുത്തിയൊഴുകുന്ന നദിയിലേക്ക് എടുത്തുചാടി. ഒറ്റക്ക് രണ്ട് കുട്ടികളേയും രക്ഷിച്ചു, ഇതോടെ താര പരിവേഷം ലഭിച്ച ആനന്ദി ബെന്നിനെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷയായിട്ടാണ് ബിജെപിയിലേക്ക് എത്തിയത്. 1992 ല്‍ ബിജെപി സംഘടിപ്പിച്ച ഏകതായാത്രയില്‍ പൂര്‍ണമായി പങ്കെടുത്ത ഏക വനിതയായിരുന്നു ആനന്ദി.
1994 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആനന്ദി രാജ്യസഭാംഗം രാജിവെച്ച് 1998 ല്‍ നിയമസഭയിലേക്ക് മത്സരിച്ചു. ജയിച്ച് മന്ത്രിയുമായി. കേശുഭായിപട്ടേല് മന്ത്രിസഭയില്‍ വിദ്യാഭ്യാസമായിരുന്നു വകുപ്പ്. മുഴുവന്‍ കുട്ടികളേയും സ്ക്കൂളിലെത്തിക്കാനായി ആവിഷ്ക്കരിച്ച പ്രവേശനോത്സവത്തിന്റെ വിജയവും അധ്യാപകരുടെ ഒഴിവ് നികത്താനായി ഒറ്റയടിക്ക് കാല്‍ലക്ഷം അധ്യാപകരെ നിയമിച്ചതും ആനന്ദിയെ പ്രശസ്തയാക്കി. പിന്നീടു നടന്ന മൂന്നു തെരഞ്ഞെടുപ്പിലും ജയം. തുടര്‍ച്ചയായി നാലുതവണ ഗുജറാത്തില്‍ എംഎല്‍എ ആകുന്ന ആദ്യ വനിത. നാലു പ്രാവശ്യവും കാബിനറ്റ് മന്ത്രിയും.. റവന്യൂ, റോഡ്, നഗരവികസം, ഹൗസിംങ്ങ് എന്നീ നാലു പ്രധാന വകുപ്പുകളുടെ ചുമതലവഹിക്കുന്ന ആനന്ദിബെന്‍ മോദി മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു.
ഗുജറാത്തിലെ അവികസിത ജില്ലയായ മെസ്നയില് കര്ഷകുടുബത്തില് ജനിച്ച ആനന്ദി ജീവിത പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് നാലാം ക്ലാസ് വരെ പഠിക്കാനുള്ള സംവിധാനമേ ആ ജില്ലയില്‍ ഉണ്ടായിരുന്നുള്ളു. ആണ്‍കുട്ടികളുടെ സ്ക്കൂളില്‍ ചേര്‍ന്ന് 8-ാം ക്ലാസ് വരെ പഠനം, ആയിരത്തോളം ആണ്‍കുട്ടികള്‍ക്കിടയിലെ ഏക പെണ്‍തരിയെങ്കിലും പഠനത്തില്‍ എല്ലാവരേയും പിന്നിലാക്കി. ഹൈസ്ക്കൂള്,കോളേജ് പഠനകാലത്ത് കായിക മികവിനും നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കി. സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ബിഎഡ് കൂടി എടുത്ത് അധ്യാപികയാവുകയായിരുന്നു. അഹമ്മദബാദ് മോഹിന്ബാ സ്ക്കൂളില്‍ പ്രൈമറി അധ്യാപികയായിട്ടായിരുന്നു തുടക്കം. എംപിയും മന്തിയുമൊക്കെയായിരിക്കുമ്പോളും അധ്യാപനം കൈവിട്ടില്ല. 30 വര്‍ഷത്തെ സേവനത്തിനുശേഷം 2000ല്‍ സര്‍വീസില്‍നിന്നു പിരിയുമ്പോള്‍ ആനന്ദി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു എന്നത് കൗതുകമായിരുന്നു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: