കൊച്ചി: നഗരസഭ മാലിന്യനീക്കത്തിനായി ട്രക്ക് വാങ്ങിയ വകയില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് വിജിലന്‍സ്. 64 ആപ്പേ ട്രക്കുകളില്‍ 41 എണ്ണം കാണാതായി എന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് വന്‍ അഴിമതി കണ്ടെത്തിയത്. 2008 ലാണ് നഗരസഭ ട്രക്കുകള്‍ വാങ്ങിയത്. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കേസെടുക്കും. നഗരസഭയോട് വിശദീകരണവും തേടിയിട്ടുണ്ട.്
ആപ്പേ ട്രക്കുകളില്‍ 23 ട്രക്കുകള്‍ മാത്രമാണ് നിലവിലുള്ളത്. ഈ ട്രക്കുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പക്കലാണ്. കാണാതായ ട്രക്കുകളില്‍ ചിലത് വഴിയരികില്‍ കാട് പിടിച്ചുകിടക്കുന്ന നിലയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. കാണാതായ ട്രക്കുകളെക്കുറിച്ച് ശരിയായ വിവരം നല്കാന് നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. അറ്റകുറ്റപ്പണികള്‍ക്കായി വര്ക്ക്ഷോപ്പുകളിലാണെന്നാണ് നഗരസഭയുടെ ഭാഷ്യം.
വാഹനം വാങ്ങിയതിന്റെ രേഖകളല്ലാതെ ആര്‍സി ബുക്കും പേപ്പറും ഒന്നും നഗരസഭയുടെ പക്കല്‍ ഇല്ല. ട്രക്കുകള്‍ നഗരസഭയിലെ ഒരംഗത്തേയും ഒരു ഹെല്‍ത്ത് ഓഫീസറേയും ആയിരുന്നു എല്‍പ്പിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല.
നഗരസഭയുടെ ട്രക്കുകള്‍ സിമന്റ് കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി നഗരസഭ കൗണ്‍സിലില്‍ എളമക്കര വാര്‍ഡ് കൗണ്‍സിലര്‍ സജിനി ജയചന്ദ്രന് ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മേയറേയും സെക്രട്ടറിയേയും സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും അവര്‍ പറഞ്ഞു.
ഇതിന് പുറമെ ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി ചീനവലകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് 48 ലക്ഷം രൂപയുടെ ക്രമക്കേടും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കോര്പ്പറേഷന് പുറമെ ജിസിഡിഎ, ഫിഷറീസ്, ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ, കുഴിപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.
ദേശീയ ജലപാത വീതികൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കിയ ഊന്നുവലകള്ക്കും ചീനവലകള്‍ക്കും നഷ്ടപരിഹാരം അനുവദിച്ചതില്‍ 48 ലക്ഷം രൂപയുടെ ക്രമക്കേടാണ് ഫിഷറീസ് ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നഷ്ടപരിഹാരം ഒരു സൊസൈറ്റിക്ക് മാത്രമായി നല്‍കിയതില്‍ ഫിഷറീസ് ഇന്‍സ്പെക്ടറെ പ്രതിയാക്കി കേസ് രജിസ്റ്റര്ചെയ്യും. കാര്‍ പാര്‍ക്കിംഗിന് മാറ്റിവച്ച സ്ഥലത്ത് കച്ചവട സ്ഥാപനങ്ങള്‍ അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ജിസിഡിഎ ഓഫീസില്‍ റെയ്ഡ് നടത്തിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: