കൊച്ചി: തൃപ്പൂണിത്തുറ എന്‍എസ്എസ് വനിതാ കോളേജിലെ ടോയ്ലറ്റില് കത്തികരിഞ്ഞ നിലയില്‍ കാണപ്പെട്ട ബികോം വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യതന്നെയെന്ന് പോലീസ്. എങ്കിലും വ്യക്തമായ തെളിവു ലഭിക്കുന്നതുവരെ അന്വേഷണം തുടരുമെന്നും തൃപ്പൂണിത്തുറ സിഐ വ്യക്തമാക്കി. അയല്‍വാസിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.
എന്നാല്‍ ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിന്റെ നൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആണ് സൂചന. പ്രണയ ബന്ധത്തെക്കുറിച്ചറിഞ്ഞ വീട്ടുകാര്‍ വേറെ കല്ല്യാണ ആലോചന നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ മരട് കടവത്തുരുത്ത് വീട്ടില്‍ ജ.വിദ്യ(20)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കോളേജ് മൂത്രപ്പുരയില്‍ കണ്ടത്. വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യ എന്ന് പോലീസ് പറയുമ്പോഴും ദുരൂഹത ബാക്കി നില്‍ക്കുകയാണ്. മൃതദേഹത്തിനരികില്‍ നിന്നും ലഭിച്ച ഒരു ചെറിയ കുപ്പി മണ്ണെണ്ണകൊണ്ട് മാരകമായി തീപിടിച്ചു പൊള്ളലേല്കാനുള്ള സാധ്യതകളാണ് സംശയം ജനിപ്പിക്കുന്നത്.
കൂടാതെ റോഡില്‍ കണ്ട ചിത്രവും സന്ദേശവും എങ്ങനെവന്നു, ഒന്നു തള്ളിയാല്‍ തുറക്കാവുന്ന വാതിലായിരുന്നു മൂത്രപ്പുരയുടേത് എന്നിരിക്കെ മരണവെപ്രാളത്തില്‍ അതിനു പെണ്‍കുട്ടി ശ്രമിച്ചിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം മരട് പൊതുശ്മശാനത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. മധുരയില്‍ നിന്നും മാതാപിതാക്കളും സഹോദരങ്ങളും എത്തിയതിനു ശേഷമായിരുന്നു സംസ്കാരചടങ്ങുകള്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: