ബോബനും മോളിയുമെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്കോടിക്കയറി വരുന്ന ചിരി സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. രണ്ടു കുട്ടികളും ഒരു പട്ടിക്കുട്ടിയും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യാന്തരീക്ഷത്തിലൂടെ ഓടിക്കളിച്ചപ്പോള്‍ ഭരണവും പൊതുപ്രവര്‍ത്തനവും വ്യക്തികളുമെല്ലാം നല്ല വിമര്‍ശനത്തിന് വിധേയമാകുകയായിരുന്നു. ലോകമെങ്ങുമുള്ള മലയാളികളെ ഇത്രയധികം സ്വാധീനിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്ല. കഴിഞ്ഞ അറുപതോളം വര്‍ഷങ്ങളായി ബോബനും മോളിയും നമുക്കിടയിലുണ്ട്. എന്നാല്‍ ഇനിയുമവരുണ്ടാകണമെന്ന നമ്മുടെ ആഗ്രഹത്തെ സഫലീകരിക്കാന്‍ അതിന്റെ സ്രഷ്ടാവ് ടോംസിന് കഴിയുന്നില്ല. ടോംസ് വര നിര്‍ത്തുകയാണ്. ഇനിയും വരയ്ക്കാന്‍ ആരോഗ്യം അനുവദിക്കുന്നില്ലെന്നതാണ് കാരണം.
അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വി.ടി. തോമസ് എന്ന ടോംസിന് അടുത്ത മാസം 85 വയസ്സു തികയും. കഴിഞ്ഞ അറുപതിലേറെ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബോബനും മോളിയും നമുക്കിടയിലുണ്ടെങ്കിലും അവര്‍ക്കൊരിക്കലും വയസ്സാകുന്നില്ല. പത്തു വയസ്സിന്റെ കുട്ടിത്തവുമായാണ് അവര്‍ ജീവിക്കുന്നത്. ടോംസിന്റെ മനസ്സിപ്പോഴും ചെറുപ്പമാണെങ്കിലും ശരീരം അത്രക്കു വഴങ്ങുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അതോടെ മലയാളിക്ക് നഷ്ടമാകുന്നത് അരനൂറ്റാണ്ടിലേറെയായി അനുഭവിച്ചുകൊണ്ടിരുന്ന ചിരിയും ചിന്തയുമാണ്.
മലയാളി വായനക്കാരന്റെ ഗൃഹാതുര സ്മരണകളില്‍ ഓര്‍ത്തോത്തു ചിരിക്കാന്‍ വക നല്കുന്ന രണ്ട് കഥാപാത്രങ്ങളാണ് ബോബനും മോളിയും. അതിലെ പല സന്ദര്‍ഭങ്ങളും ഓര്‍ത്തു വച്ച് ചിരിക്കുന്നത് മലയാളിയുടെ ശീലമാണ്. തന്റെ സ്വന്തം കഥാപാത്രങ്ങള്‍ക്കൊപ്പം പ്രശസ്തിയിലേക്ക് ഉയര്‍ന്ന ചരിത്രമാണ് ടോംസിന്റെത്. മലയാളത്തിലെ ഏറ്റവും ജനപ്രിയ കാര്‍ട്ടൂണിസ്റ്റെന്ന ബഹുമതി അദ്ദേഹം നിലനിര്‍ത്തുന്നു. മലയാളികള്‍ ബോബനെയും മോളിയെയും ഓര്‍ക്കുന്നത് നിറഞ്ഞ ചിരിയോടെ മാത്രമാണ്.
1929ല്‍ കുട്ടനാട്ടില്‍ വി.ടി.കുഞ്ഞിത്തൊമ്മന്റെയും സിസിലി തോമസിന്റെയും മകനായാണ് ടോംസ് എന്ന തൂലികാ നാമം സ്വീകരിച്ച വി.ടി.തോമസ് ജനിച്ചത്. തെരീസാക്കുട്ടിയാണു ഭാര്യ. മൂന്ന് ആണ്മക്കളും മൂന്ന് പെണ്മക്കളും ഉണ്ട്. ബിരുദധാരണത്തിനു ശേഷം മലയാള മനോരമയില്‍ 1961ല്‍ കാര്‍ട്ടൂണിസ്റ്റായി ജോലി തുടങ്ങി. 1987ല്‍ വിരമിക്കുന്നതുവരെ മനോരമയില്‍ തുടര്‍ന്നു. മനോരമ വാരികയിലൂടെ 40 വര്‍ഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. മലയാളി വായനക്കാരെ അവസാന പേജില്‍ നിന്നു പിറകോട്ടുള്ള വായനയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു ബാബനും മോളിയും. അത്തരത്തിലൊരു വായനാസംസ്കാരം വളര്‍ത്തിയെടുത്തതിന്റെ ക്രഡിറ്റ് ടോംസിനുള്ളതാണ്. മലയാളമനോരമ വാരിക കയ്യില്‍ കിട്ടിയാല്‍ ആദ്യം വായിക്കുക ഏറ്റവും പിറകിലെ പേജിലുള്ള ബോബനും മോളിയുമായിരുന്നു.
അയല്പക്കത്തെ രണ്ടു കുട്ടികളുടെ പേരാണു ടോംസ് തന്റെ കഥാപാത്രങ്ങള്‍ക്കു നല്‍കിയത്. ഈ കുട്ടികള്‍ അവരുടെ ചിത്രം വരച്ചുതരാന്‍ ടോംസിനോട് ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീടു തന്റെ കഥാപാത്രങ്ങള്‍ക്കും ടോംസ് കുട്ടികളുടെ പേരുകള്‍ നല്കി. ബോബനും മോളിയുമെന്ന്. അയല്പക്കത്തെ കുട്ടികള്‍ എന്നും ടോംസിന്റെ വേലിചാടി അടുക്കള വഴി സ്കൂളില്‍ പോകാറുണ്ടായിരുന്നു. അവരുടെ വികൃതികള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതില്‍ ടോംസിനെ സഹായിച്ചു. ബോബനും മോളിക്കും പ്രായമായി, മക്കളും മക്കളുടെ മക്കളുമായെങ്കിലും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബോബനും മോളിയും ഒരിക്കലും വളരുന്നില്ല. പ്രായം ചെന്ന രണ്ടു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വികൃതികള്‍ ആരും ആസ്വദിക്കില്ലെന്നതിനാലാണ് തന്റെ കഥാപാത്രങ്ങള്‍ വളരാത്തതെന്നാണ് ടോംസിന്റെ പക്ഷം. പ്രധാന കഥാപാത്രങ്ങളായ ബോബനും മോളിയെയും കൂടാതെ അവരുടെ അച്ഛനായ കേസില്ലാ വക്കീല്‍ പോത്തന്, അമ്മ മറിയ, മറ്റുകഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്, പഞ്ചായത്തു പ്രസിഡന്റ് ചേട്ടനെന്നു വിളിക്കുന്ന ഇട്ടുണ്ണന്, ചേട്ടന്റെ ഭാര്യ ചേടത്തി, നേതാവ് തുടങ്ങിയവര്‍ മലയാളി സമൂഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചവരാണ്. ബോബനും മോളിയും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും അവരുടെ കുടുംബം സ്കൂള്‍, നാട്, കൂട്ടുകാര്‍ എന്നിവരിലൂടെയാണ് കഥയുടെ സഞ്ചാരം.
കീഴ്ക്കാംതൂക്ക് എന്ന സാങ്കല്പിക പഞ്ചായത്തിലാണ് ബോബന്റെയും മോളിയുടെയും കഥ നടക്കുന്നത്. കേരളത്തിലെ മദ്ധ്യവര്‍ഗ കുടുംബങ്ങളിലെ ജീവിതത്തെ ഹാസ്യാത്മകമായ അവതരിപ്പിക്കുകയാണ് ടോംസ് ചെയ്തതത്. രാഷ്ട്രീയസാമൂഹിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബോബനെയും മോളിയെയും ആവിഷ്ക്കരിച്ചത്. ആ പശ്ചാത്തലം കോട്ടയത്തും കുട്ടനാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു.
ബോബന്റെയും മോളിയുടെയും ഒപ്പം നടക്കുന്ന പട്ടിയും കഥാസന്ദര്‍ഭത്തിനനുസരിച്ച് പ്രകടിപ്പിക്കുന്ന ഭാവങ്ങള്‍ പ്രധാനമാണ്. കഥാപാത്രങ്ങളുടെ വികാരം പട്ടിയിലും പ്രതിഫലിക്കുന്നു. ചിത്രകഥയുടെ എല്ലാരംഗത്തിലും ബോബനും മോളിക്കുമൊപ്പം പട്ടിയുമുണ്ടാകും. കീഴ്ക്കാംതൂക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ് ഇട്ടുണ്ണാന്‍. അദ്ദേഹത്തിന്റെ ഭാര്യയെ ചേട്ടത്തിയെന്നാണ് കാര്‍ട്ടൂണുകളിലുടനീളം വിളിക്കുന്നത്. എന്നാല്‍ അവരുടെ പേര് മജിസ്ട്രേറ്റ് മറിയാമ്മ എന്നാണെന്ന് ടോംസ് വ്യക്തമാക്കിയിട്ടുണ്ട്. ചേട്ടന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയാണ് പോത്തന് വക്കീലിന്റെ കുടുംബം. ബോബനും മോളിയും ഇരട്ടക്കുട്ടികള്‍.
കേസില്ലാ വക്കീലായതിനാല്‍ വാടകക്കാശ് പോലും കൊടുക്കാന്‍ കഴിയുന്നില്ല. അതിനാല്‍ എപ്പോഴും ചേടത്തിയുമായി കലഹത്തിലാണ് ബോബന്റെയും മോളിയുടെയും കുടുംബം. മണ്ടനായ ഇട്ടുണ്ണാന്‍ ചേട്ടന് ബുദ്ധി ഉപദേശിക്കുന്നത് ബോബനും മോളിയുമാണ്. എപ്പോഴും അബദ്ധത്തില്‍ ചാടുന്ന ചേട്ടന് എന്നും ചേടത്തിയുടെ തല്ലുവാങ്ങുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി കഥാപാത്രങ്ങളിലൂടെയാണ് അക്കാലത്തെ സാമൂഹ്യാവസ്ഥയെ ടോംസ് വിവരിക്കുന്നത്.
1970-80 കാലഘട്ടങ്ങളാണ് ബോബനും മോളിയുടെയും സുവര്‍ണ്ണ കാലം. അക്കാലത്തു വരച്ച കാര്ട്ടൂണുകള് ഇന്നു വായിക്കുമ്പോഴും ഓര്‍ത്തോത്തു ചിരിക്കാനുള്ള വകനല്കുന്നു. അന്നത്തെ ജീവിത, സാമൂഹ്യാവസ്ഥകളുടെ പ്രതിഫലനമായിരുന്നു ബോബനും മോളിയിലും ടോംസ് വരച്ചു കാട്ടിയത്. 70-80 കാലഘട്ടത്തിലെ കേരളത്തിലെ സാമൂഹ്യാവസ്ഥ പഠിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് ബോബനും മോളിയും വളരെ സഹായകരമാകും.
സത്യദീപം മാസികയിലാണ് ബോബനും മോളിയും കാര്‍ട്ടൂണ്‍ ആദ്യം വരയ്ക്കുന്നത്. പിന്നീടാണ് മനോരമയിലേക്ക് മാറുന്നത്. 1950കളിലാണ് മനോരമയിലൂടെ ടോംസ് ബോബനും മോളിയും വരയ്ക്കുന്നത്. പിന്നീട് അദ്ദേഹം മനോരമയിലെ ജീവനക്കാരനായി. എന്നാല്‍ 1987ല്‍ മനോരമയില്‍ നിന്ന് രാജിവെച്ച ടോംസ് ബോബനും മോളിയും കലാകൗമുദിയിലൂടെ വരയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാര്‍ട്ടൂണിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി മനോരമ കേസ് കൊടുക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. മറ്റു പ്രസിദ്ധീകരണങ്ങളില്‍ ബോബനും മോളിയും വരയ്ക്കുന്നത് കോടതി വിലക്കി. വളരെ നാള് നീണ്ട നിയമയുദ്ധമാണ് ടോംസ് മനോരമയുമായി നടത്തിയത്. പിതൃത്വം നല്കിയ കാര്‍ട്ടൂണിസ്റ്റിനാണോ, പ്രസിദ്ധീകരിച്ച വാരികയ്ക്കാണോ അവകാശം എന്നൊരു തര്‍ക്കമാണ് മനോരമയും ടോംസും തമ്മിലുണ്ടായിരുന്നത്. ബൗദ്ധികാവകാശത്തെച്ചൊല്ലി മലയാളത്തിലെ ആദ്യത്തെ തര്‍ക്കങ്ങളില്‍ ഒന്നായിരിക്കണമത്. മറ്റൊരു ആര്‍ട്ടിസ്റ്റിന് ഉപയോഗിച്ച് മനോരമ ബോബനും മോളിയും തുടര്‍ന്നും വരപ്പിച്ചെങ്കിലും ടോംസിന്റെ വരയ്ക്കും ചിന്തയ്ക്കുമൊപ്പം നില്‍ക്കാനതിനായില്ല. പിന്നീട് ബോബനും മോളിയും എന്ന കാര്‍ട്ടൂണിന്റെ ഉടമസ്ഥാവകാശം ടോംസിന് തന്നെ മനോരമ തിരിച്ചുനല്‍കുകയായിരുന്നു. അതേത്തുടര്‍ന്നാണ് ‘ടോംസ് കോമിക്സ്’ എന്ന പ്രസിദ്ധീകരണം തുടങ്ങിയത്.
ഒഴിവു കിട്ടിമ്പോഴെല്ലാം ടോംസ് കോട്ടയം റയില്‍വേസ്റ്റേഷനില്‍ പോയി ഇരിക്കുമായിരുന്നു. പലതരത്തിലുള്ള ആളുകള്‍ റയില്‍വേ സ്റ്റേഷനിലൂടെ ഒഴുകിയെത്തുമ്പോള്‍ അവരെ നിരീക്ഷിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. തീവണ്ടിയില്‍ വന്നിറങ്ങുന്നവരും മലബാറിലേക്കും മറ്റും കയറിപ്പോകാന്‍ ഇരിക്കുന്നവരും അവരുടെ തനി നാടന്‍ സംഭാഷണങ്ങളും അദ്ദേഹം നിരീക്ഷിക്കും. ബോബനും മോളിയും 1971 ല്‍ സിനിമയാക്കി. ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മധുവും അടൂര്‍ഭാസിയുമൊക്കെ അഭിനയിച്ചു. എന്നാല്‍ കാര്‍ട്ടൂണുകള്‍ക്ക് കിട്ടിയ സ്വീകാര്യത സിനിമയ്ക്കു ലഭിച്ചില്ല. 2006 ല്‍ ക്യാറ്റ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം ബോബനും മോളിയും കഥകള്‍ ആനിമേഷന്‍ ചലച്ചിത്രങ്ങളായും നിര്‍മ്മിച്ചിരുന്നു.
ഇത്രയേറെ ജനപ്രിയ കാര്‍ട്ടൂണുകള്‍ക്ക് ജീവന് നല്‍കിയിട്ടും ടോംസിനെത്തേടി ഇതുവരെ അംഗീകാരങ്ങളൊന്നും വന്നില്ല. എന്നാല്‍ ടോംസിന് അതില്‍ തെല്ലും പരിഭവമില്ല. ഇപ്പോള്‍ വര നിര്ത്താനൊരുങ്ങുമ്പോഴും ജനങ്ങള്‍ നല്കിയ വലിയ അംഗീകാരത്തിന്റെ ഉന്നതിയിലാണ് ബോബനും മോളിയും. അവര്‍ക്കതു മതി. ടോംസ് വര നിര്‍ത്തിയാലും ബോബനും മോളിയും നമുക്കിടയിലുണ്ട്. പുതിയതൊന്നും വേണ്ട, ഇതുവരെ വരച്ചതു മതി, ചിരി അവസാനിക്കാതിരിക്കാന്‍.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: